പുറത്ത് മഞ്ഞു പെയ്യുന്നു.. ആകാശത്തില്‍ നിന്നുമൂര്‍ന്ന് പുല്പ്പടര്പ്പിനെ പുല്കുന്ന, ആ വെളുത്തപൂക്കള്‍ അണിഞ്ഞു നില്ക്കുന്ന മരചില്ലകളിലേക്കും നോക്കി, കുളിരാര്‍ന്ന ആ പ്രഭാതക്കാഴ്ചയും കണ്ട് ഒരു കപ്പ് ചായയും കുടിച്ചിരുന്നപ്പോഴാണു
' നീര്മ്മിഴിപ്പീലിയില്
നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നില്പ്പൂ'.. എന്ന ഗാനം ഞാന്‍ ടിവിയില്‍ കണ്ടത്. ആ പാട്ട് കേട്ടപ്പോഴാണു ഞാനും നീയും കൂടിയുള്ള ആ പ്രണയനേരങ്ങള് മനസ്സിലൂടെ മിന്നലായ് പാഞ്ഞത്.
ഈ കുളിരില്‍, നിന്റെ തോളുരുമ്മി നിന്നിലേക്ക് തലചായ്ച്ച്, കൈകോര്‍ത്ത് പിടിച്ച് ഒന്നിച്ചിരിക്കാന്‍ നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍
എന്നു വല്ലാതെ കൊതിച്ചത്. പ്രണയാതുരമായ നിന്റെ ആ സുന്ദരമുഖം മനസ്സിലേക്ക് വന്നതും നിന്നെ ഞാന്‍ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് നിന്നെ അറിയിക്കണമെന്ന് എനിക്ക് തോന്നി.
എന്റെ ജീവനാണു നീ.. എന്റെ ഹ്യദയം ഇപ്പോഴും നിനക്കായി മാത്രമാണു മിടിക്കുന്നതെന്നും നീ ഇനിയെങ്കിലും അറിയണം കൊസൂ..
അന്ന് ജീവയുടെ പിറന്നാളാഘോഷത്തിനു ഒന്നിച്ച് പോകാനായി നിന്നെ വിളിക്കാനായി ഞാനും ദിയയും കൂടി നിന്റെ വീട്ടില്‍ വന്ന ആ ഞായറാഴ്ച നീ ഓര്‍ക്കുന്നൂണ്ടോ?
ആ ദിവസമാണു വെള്ളക്കളര്‍ ഷര്‍ട്ടും, നീലക്കളര്‍ ജീന്‍സും ധരിച്ച് വലം കൈയില്‍ ഒരു കറുത്തവാച്ചും കെട്ടി അലസമായി കൈവിരലാല്‍ മാടിയൊതുക്കിയ ചെമ്പന്‍ മുടി കോതി ഗേറ്റിനരികില്‍ നില്ക്കുന്ന നിന്നെ ഞാനാദ്യം കാണുന്നത്. നിന്നെ കണ്ടതും വയറ്റിലൂടെ ഒരു കൊള്ളിയാന്‍ വീശി. എന്നെയും നിന്നെയും ഒരേപോലെ തഴുകിപ്പോയ ആ ഇളംകാറ്റിലാണു നീ പൂശിയ ആ അത്തറിന്റെ സുഗന്ധം എന്റെ മൂക്കൂത്തിക്കല്ലുകളെ ആദ്യായി ഉമ്മ വച്ചത്.
ആ ആദ്യകാഴ്ചയില്‍ തന്നെ എനിക്കെന്തോ പറയാനറിയാത്ത കുറെ അനുഭൂതികള്‍ മനസ്സില്‍ തോന്നി. ഭംഗിയുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള ഒത്തിരി പ്രണയശലഭങ്ങള്‍ എനിക്കു ചുറ്റും ന്യത്തം വയ്ക്കുന്നതായും അടിവയറ്റിലൊരു മഞ്ഞുതുള്ളി ഉറഞ്ഞു കൂടുന്നതായും കണ്ടു. കാറിനരികില്‍ വന്ന് ദിയക്കൊപ്പം നീ മുന്‍സീറ്റില്‍ ഇരുന്നപ്പോഴും ഞാനേതോ സ്വപ്നലോകത്തായിരുന്നു. നീയും ഞാനും മാത്രമുള്ള ആ ലോകം എന്ത് രസായിരുന്നെന്നോ..!
അവളെന്നെ നിനക്കു പരിചയപ്പെടുത്തിയപ്പോള്‍ നീ തിരിഞ്ഞു നോക്കിയ ആ ഒരു നോട്ടത്തിനു എന്തോരം കാന്തശക്തിയുണ്ടാരുന്നെന്നോ..
തെളിഞ്ഞ കടല്‍ വെള്ളത്തിനെ ഓര്‍മ്മിപ്പിക്കും വിധമുള്ള ആ നീലമിഴികള്‍ എന്റെ കണ്ണില്‍ കൊളുത്തിയ ചൂണ്ട ഹൃദയം വരെ പിടിച്ചടക്കിയെന്നു പറയുന്നതാരിക്കും സത്യം.. ആ ഒരു നിമിഷത്തിലെ നിന്റെ മിഴികളിലെ തിളക്കം എന്നെ കൊണ്ടെത്തിച്ചത് നീയില്ലാതെ ഒരു ജീവിതം എനിക്ക് ഇല്ല എന്ന തീരുമാനത്തില്‍ ആയിരുന്നു.
നിന്റെ സമ്മതം ചോദിക്കാതെ തന്നെ ഞാനത് മനസ്സിലുറപ്പിച്ചു എന്നു പറയുന്നതാകും ശരി. ആദ്യക്കാഴ്ചയിലെ പ്രണയം എന്നൊക്കെ മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആ പറയുന്നതെന്താണെന്നു ഞാന്‍ അറിഞ്ഞത് അന്നാണു കൊസൂ......
നിന്റെ ആ നീലമിഴികളില്‍ എത്ര കടലാണു നീ ഒളിപ്പിച്ചതെന്നറിയാന് ,
ആ മിഴികളില്‍ നീന്തിതുടിക്കുന്ന മല്സ്യകന്യകയാകാന് കൊതിച്ച അന്ന് ആ യാത്രയിലെ കാറിലൂടെ ഒഴുകി വന്നതും ഈ ഗാനമായിരുന്നു.....
'നീര്മ്മിഴിപ്പീലിയില്...'
ദിയ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായതു കൊണ്ട് എനിക്ക് അവളുടെ പ്രാണനായ ജീവയുടെ കൂട്ടുകാരനായ നിന്നെ കാണാനുള്ള അവസരങ്ങള്‍ പിന്നീടും ഒത്തിരി കിട്ടി. എങ്കിലും എന്തോ നിന്റെ അടുത്തെത്തുമ്പോഴൊക്കെ എന്റെ വാക്കുകള്‍ വല്ലാതെ ചിതറുന്നതും ഞാന്‍ വിറയ്ക്കുന്നതും വാക്കുകള്‍ക്കായി പരതുന്നതുമൊക്കെ അത് വരെ ഞാന്‍ പരിചയിക്കാത്ത പുതിയ അനുഭവങ്ങളായിരുന്നു. എനിക്കെന്തൊക്കെയാണു സംഭവിക്കുന്നതെന്നറിയാതെ ഓരോ ദിവസവും ഞാന്‍ നിന്നോട് അടുക്കുകയായിരുന്നു..
ഒത്തിരി മിണ്ടണം, വാതോരാതെ പലതും പറയണമെന്നൊക്കെ ഉള്ളിലുണ്ടെങ്കിലും അപ്പോള്‍ ഒക്കെ ആകെ ഒരു വെപ്രാളമായിരുന്നു. ഇഷ്ടം കൂടിക്കൂടി പറയാനാകാതെ പോകുന്ന അവസ്ഥ അത് നിനക്കു മനസ്സിലാകില്ല പൊന്നൂ.. നിന്റെ ആ ചിരി ഇന്നും എനിക്കു എന്തിഷ്ടമാണെന്നോ ..
എന്തു രസാ നീ ചിരിക്കുമ്പോള്‍ വിടരുന്ന ആ നുണക്കുഴിക്കവിള്‍ കാണാന്‍..
അന്ന് ആ രാത്രിയില്‍ നിലാവുദിക്കണ മാനത്ത് നോക്കി നക്ഷത്രമണികള്‍ തൂക്കിയ ആകാശത്തിനൊപ്പം ആ കുളിരില്‍ നടന്നപ്പോള്‍ നിന്റെ കൈ അറിയാതെ എന്റെ കൈയില്‍ മുട്ടിയതോര്ക്കുമ്പോള് ശോ! എനിക്ക് നാണം വരുന്നിപ്പോഴും.. അങ്ങനെ ഒരു സന്ദര്‍ഭം പ്രേമാതുരയായ എനിക്ക് ആനന്ദമായിരുന്നെങ്കിലും അന്നൊരു സോറി പറഞ്ഞ് പെട്ടെന്ന് കൈ തട്ടി നീക്കി നീ കൈ മുട്ടാത്ത അകലത്തില്‍ മാറി നടന്നു. സ്പര്‍ശ്ശനം കൊണ്ട് പോലും സ്ത്രീയെ കളങ്കപ്പെടുത്താന്‍ പാടില്ല എന്ന ഉറച്ച മനസ്സുള്ള നിന്നിലെ ആണത്വത്തിന്റെ മൂല്യം അന്നാണു ഞാന്‍ കണ്ടത്.. അവിടെയാണു നിനക്കു മാത്രമുള്ള എല്ലാവര്‍ക്കുമില്ലാത്ത ആത്മസംയമനത്തിന്റെയും ബഹുമാനത്തിന്റെയും കണികകള്‍ കണ്ടത്. ഒറ്റയ്ക്ക് അത്തരമൊരു അവസരം ഒത്ത് കിട്ടിയിട്ടും നീ എന്നെ ബഹുമാനിച്ചു, എന്റെ സ്ത്രീത്വത്തെ ആദരിച്ചു.. ആ ഗുണങ്ങള്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാനെന്നെ ശീലിപ്പിച്ചു, എന്റെ ജീവിതത്തിലേക്ക് കൂട്ടുകാരനായ്, സുഖദു:ഖങ്ങളില്‍ പങ്കാളിയായി നിന്നെ ക്ഷണിക്കാനെന്നെ പ്രേരിപ്പിച്ചു..
തമ്മില്‍ തമ്മില്‍ കണ്ടും മിണ്ടിയും ഓരോ ദിനം കടന്നു പോകുമ്പോഴും എത്ര മാത്രം നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്നത് നീയറിയാതെ എന്നിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഞാന്‍ അറിഞ്ഞു. അതാണു നിന്നോട് എന്റെ സ്നേഹം തുറന്ന് പറയണമെന്ന് കരുതി തന്നെ അന്ന് ഞാന്‍ , നീ വിളിച്ചപ്പോള്‍ നമ്മള് എന്നും കാണാറുള്ള കോഫീഹൗസില്‍ നിന്നെ കാണാന്‍ വന്നത്. ഇഷ്ടം പറയണമെന്ന് വിചാരിക്കുമ്പോഴൊക്കെയുള്ള എന്റെ വിറയലും തളര്‍ച്ചയും കൊണ്ട് പാളിപ്പോകാറുള്ള എന്റെ ഇഷ്ടം അറിയിക്കല്‍ ഇക്കുറി പറയാതെ പോകില്ല എന്നുറപ്പിച്ച് ഞാന്‍ ബാഗില്‍ ഒരുപിടി ചെമന്ന റോസാപ്പൂക്കളും കരുതിയിരുന്നു. പറയാന്‍ പറ്റിയില്ലേല്‍ ആ പൂക്കളിലൂടെ നിന്റെ ഹ്യദയത്തിലേക്കുള്ള പാത വേഗം തുറക്കാമല്ലോ എന്ന് കരുതി..
എന്നെ കണ്ട് എന്റെ അരികിലെത്തി തനിക്കൊരു സര്‍പ്പ്രൈസ് ഉണ്ടെന്നും പറഞ്ഞു എന്റെ കാതിനരികില്‍ നീ മ്യദുവായി മന്ത്രിച്ചപ്പോഴും ഞാന്‍ ഒത്തിരി സന്തോഷിച്ചു.. നിന്നില്‍ നിന്നും ഞാനാശിച്ച പോലെയൊരു സ്നേഹാര്‍ദ്ദ്രമായ ഒരു ജീവിതക്ഷണം ഉണ്ടാകുമെന്നു മോഹിച്ചു. പക്ഷെ, ഒത്തിരിയേറേ ആശിച്ചും മോഹിച്ചും നിന്നരികിലെത്തിയ ഞാന്‍ അന്നാദ്യമായി നീ പറഞ്ഞത് കേട്ട് തകര്‍ന്നു. മേമു, ഇതാണു എന്റെ ഭാവി വധു.. തളര്‍ന്നു വീഴാതിരിക്കാന്‍ ഞാന്‍ പെട്ട പാട് നിനക്കറിയില്ല കൊസൂ.. അന്ന് അത് കേട്ട് ഉടഞ്ഞ് പോയത് ഒരു ചില്ലുപാത്രമല്ലായിരുന്നു.. എന്റെ ഹ്യദയമായിരുന്നു.. പക്ഷേ, അത് നീ അറിഞ്ഞില്ല എന്ന് മാത്രം.
അപ്പോഴും എല്ലാം തകര്‍ത്തെറിഞ്ഞ ശരീരവും മനസ്സും തളര്‍ന്നു തൊട്ടാവാടിയില പോലെ വാടിപ്പോയി നില്ക്കുന്ന എന്നെ കണ്ട് 'എന്താടോ? വല്ലാത്ത ഒരു തളര്‍ച്ച' എന്ന് ചോദിച്ച് എന്റെ മുഖത്തേക്ക് നോക്കി നീ ചിരിച്ചു. ആ ചിരിയിലൂടെ എന്റെ കവിളിലേക്ക് വന്നു ചേര്‍ന്ന ശ്വാസഗതിയുടെ നേര്‍ത്ത ഇഴകള്‍ എന്റെ ശരീരത്തിലേക്ക് കടത്തി വിട്ട സ്ഫുരണങ്ങളേറ്റ് എനിക്ക് രോമാഞ്ചം ഉണ്ടായി. കരച്ചിലടക്കി, കണ്‍കോണിലെ കണ്നീര്ത്തുള്ളികള്ക്ക് പെയ്യാനവസരം നല്‍കാതെ, ബാഗില്‍ നിന്നും ആ ചെമന്ന റോസാപ്പുഷ്പങ്ങളെടുത്ത് നിനക്കും ദേവിക്കും നല്കുമ്പോള് ഉടഞ്ഞു വീണത് കുപ്പിവള പോലെ ചിന്നിച്ചിതറിയ എന്റെ ജീവിതസ്വപ്നങ്ങളായിരുന്നു, കൊഴിഞ്ഞ് പോയത് എന്റെ പ്രണയവസന്തവും..!
അന്ന് മുതല്‍ ഇന്നു വരെ ഞാന്‍ കാത്തു സൂക്ഷിച്ച എന്റെ പ്രണയരഹസ്യം, അല്ലെങ്കില്‍ ഞാന്‍ മനപ്പൂര്‍വം നിന്നോട് പറയാന്‍ മറന്നത് ഇനിയെങ്കിലും നീയറിയണം കൊസൂ. ഇല്ലെങ്കില്‍ അതെന്റെ ഹ്യദയത്തിനോട് , സ്നേഹത്തിനോട് ഞാന്‍ ചെയ്യുന്ന അനീതിയാണു. എന്റെ കളങ്കമില്ലാത്ത സ്നേഹം പകരാന്‍, അത് നുകരാന്‍ ഇനിയൊരു ജന്മം, ഇനിയൊരവസരം എനിക്കോ നിനക്കോ ഉണ്ടാകുമോ എന്നറിയില്ല. എന്റെ മനസ്സിലേക്ക് പറന്നു വന്ന് പ്രണയം കൊണ്ടെന്നെ പുണര്‍ന്ന,
എന്റെ സ്നേഹത്തിന്റെ വെള്ളരിപ്രാവേ, അന്നും ഇന്നും എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാണു... എന്റെ ജീവനിലേറെ നീ എനിക്കു പ്രിയമുള്ളതാണു. അന്ന് പറയാതെ പോയത് കൊണ്ട് ആ പ്രണയം ഇന്നുമെനിക്ക് ലഹരിയാണു. ആ ലഹരിയാണു നീ സമ്മാനിച്ച മരണം വരെ നുകരാനുള്ള ഓര്‍മ്മകളുടെ വീഞ്ഞ്..'ആ വീഞ്ഞ് ഞാന്‍ ഇന്നും നുകരുന്നു. നീ കൂടെയില്ല എന്ന സങ്കടം മാത്രം.. ഇതെഴുതുമ്പോള്‍ ആ പാട്ടിലെ വരികള്‍
വീണ്ടും മനസ്സിലേക്ക് കടന്നു വരുന്നു..
'ഉള്ളിലെ സ്നേഹപ്രവാഹത്തില്‍
നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ'..
കൊസൂ, പുറത്ത് മഞ്ഞ് ഇപ്പോഴും വീഴുന്നു.. അന്ന് നിന്നോട് പറയാന്‍ മറന്നത് ഇന്ന് പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിനെന്ത് ആശ്വാസമാണെന്നോ..മഞ്ഞ്പോലെയുള്ള ഈ സ്നേഹത്തിന്റെ നനുത്ത തരികള്‍ സമ്മാനിച്ചത് നീ മാത്രമാണു.. നീയാണെന്റെ മഞ്ഞുതുള്ളി... അന്നുമിന്നുമെനിക്ക് ചുറ്റും പാറിപ്പറക്കുന്ന പ്രണയവര്ണ്ണശലഭങ്ങള് ഈ എഴുത്തില്‍ ഉണ്ട്.. മുറിവേല്‍പ്പിക്കാതെ പറത്തി വിട്ടേക്കൂ..അവരെങ്കിലും ഇനി പ്രണയിക്കട്ടെ...!
എന്ന്,
മേമു..
-----------------© soya -------------------
5 Comments
Good
ReplyDeleteNice presentation
ReplyDeleteപറയാതെ പോയ പ്രണയം അതിന്നോർമ്മയിലെ ജീവിതം മനോഹരം രചന ആശംസകൾ 🌹
ReplyDeleteമനോഹരം
ReplyDeleteമനോഹരം...... പ്രണയം. 🥰🥰
ReplyDelete