ഗുരുവായൂരില്‍ നിന്നും ഒരു സുഹൃത്ത് സംഘടിപ്പിച്ചുതന്ന ഒരു പ്രൈവറ്റ് വാഹനത്തിലായിരുന്നു ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള ഞങ്ങളുടെ യാത്ര തുടര്‍ന്നത്. വളരെ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവര്‍ റിയാസ്. അനാവശ്യ സംസാരമില്ല, ഫോണ്‍ വിളികളില്ല, ചോദിക്കുന്നതിന് വളരെ കൃത്യമായ മറുപടി മാത്രം. തൃശൂര്‍ മുഴുവന്‍ വളരെ നന്നായി അറിയുന്ന ഒരു മനുഷ്യന്‍. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും യാത്രചെയ്തിട്ടുള്ളതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ ആളാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ യാത്ര വളരെ സുഗമമായിരുന്നു. വടക്കുംനാഥന്‍ ക്ഷേത്രാങ്കണം തൃശൂര്‍ പൂരം നടക്കുന്ന ഇടമായതിനാല്‍ യാത്രയില്‍ മുഴുവന്‍ പൂരമായിരുന്നു എന്റെ മനസ്സ് നിറയെ. പൂരം നേരിട്ട് കണ്ടിട്ടില്ലെങ്കിലും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മ്മാരും, മേളവും, കുടമാറ്റവുമൊക്കെ ഉണ്ടാക്കുന്ന ആവേശത്തിമര്‍പ്പ് എന്റെ ഉള്ളിലും നിറഞ്ഞു നിന്നിരുന്നതുകൊണ്ട്, ക്ഷേത്ര മൈതാനത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതും കൂടെ ഉണ്ടായിരുന്നവര്‍ സംസാരിക്കുന്നതും ഒന്നും അറിയാതെ പൂരമേളത്തില്‍ കുലുങ്ങി ഞാനങ്ങിരുന്നുപോയി. ഇങ്ങേര്‍ക്കിതെന്തുപറ്റി എന്ന ഭാവത്തിലുള്ള വാമഭാഗത്തിന്റെ നോട്ടത്തെ കാര്യമാക്കാതെ ആദ്യമായി അവിടെ വണ്ടിയിറങ്ങുമ്പോള്‍ പൂരത്തിന്റെ നടുവിലേക്കിറങ്ങിയ ഒരാവേശമായിരുന്നു എനിക്ക്.
നിരവധി മരങ്ങള്‍ തഴച്ചുവളരുന്ന വിശാലമായ തേക്കിന്‍കാട് മൈതാനം. അതിന് മധ്യത്തില്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള, തൃശൂരിന്റെ സംസ്‌കാര-പൈതൃകപ്പെരുമകള്‍ വിളിച്ചോതുന്ന, വാസ്തുവിദ്യാ പ്രാഗല്‍പ്യം കാണാന്‍കഴിയുന്ന, കേരളത്തിലെ ഏറ്റവും വലിയ മതിലകമുള്ള വടക്കുംനാഥന്‍ ക്ഷേത്രം തലയെടുപ്പോടെ നില്‍ക്കുന്നു.

മുഖ്യ ശ്രീകോവില്‍ മതിലകത്ത് വലുപ്പമുള്ള മൂന്ന് ശ്രീകോവിലുകളാണുള്ളത്. ഇവയില്‍ രണ്ടെണ്ണം വട്ട ശ്രീകോവിലുകളും, ഒരെണ്ണം ചതുര ശ്രീകോവിലുമാണ്. മൂന്ന് പ്രധാനപ്രതിഷ്ഠകള്‍ക്ക് പ്രാധാന്യം കൊടുത്താണ് ഇവയുടെ നിര്‍മ്മിതി. വടക്കേ അറ്റത്തെ ശ്രീകോവിലില്‍ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള ശിവന്നാണ് ആചാരപരമായും നിര്‍മ്മാണപരമായും ക്ഷേത്രത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത്. ഏറ്റവും വലിയ ശ്രീകോവിലും പ്രതിഷ്ഠയുമെല്ലാം ശിവന്റേതാണ്. വിശ്വപ്രകൃതിയുടെ മൂലഭാവത്തെ മുഴുവന്‍ ആവാഹിച്ചുകൊണ്ടാണ് ശ്രീവടക്കുന്നാഥന്‍ ശ്രീലകത്ത് വാഴുന്നത്. വടക്കേ അറ്റത്തെ ശ്രീകോവിലില്‍ കുടികൊള്ളുന്ന ശിവനായതുകൊണ്ടാണ് വടക്കുംനാഥന്‍ എന്നറിയപ്പെടുന്നത്. ഇതില്‍ പടിഞ്ഞാട്ടു ദര്‍ശനവുമായി ശിവനും, കിഴകോട്ടു ദര്‍ശനമായി ശ്രീ പാര്‍വതിയും ഒരേ ശ്രീകോവിലില്‍ വാഴുന്നു. മറ്റുള്ള ശിവക്ഷേത്രങ്ങളിലേതുപോലെ ശിവലിംഗം തന്നെയാണ് ശിവപ്രതിഷ്ഠ. എന്നാല്‍, കാലങ്ങളായി നടന്നുവരുന്ന നെയ്യഭിഷേകം കാരണം അത് ഭക്തര്‍ക്ക് ദൃശ്യമല്ല. അഭിഷേകം കഴിഞ്ഞാലും നെയ്യ് നീക്കം ചെയ്യുന്നില്ല, കൂടാതെ അതിനുമുകളില്‍ ഇളനീരഭിഷേകവും നടത്തിവരുന്നു. നെയ്യും ഇളനീരും കൂടിച്ചേര്‍ന്ന് ഭീമാകാരമായ ഒരു മലയായി ഇത് രൂപാന്തരപ്പെട്ടിരിക്കുന്നു. ഇതാണ് പ്രസിദ്ധമായ 'നെയ്മല' എന്നറിയപ്പെടുന്നത്. ഇതിലുള്ള ശിവ ചിഹ്നങ്ങളായ ചന്ദ്രക്കലയടക്കമുള്ള അലങ്കാരങ്ങളും മറ്റും മാത്രമേ കാണാനാകു. ഇത്രയും നെയ്യ് അവിടെ ഉണ്ടായിട്ടും അതില്‍ ഉറുമ്പ് വരുന്നില്ല എന്നത് വളരെ അത്ഭുതകരമാണ്. തന്നെയുമല്ല അകത്ത് കൊളുത്തിവച്ച ദീപങ്ങളുടെയൊ, പുറത്തെ അന്തരീക്ഷ ചൂടിലോ ഒന്നും ഇത് ഉരുകുന്നില്ല എന്നതും വിസ്മയകരമായ ഒരു പ്രതിഭാസമാണ്. എന്നാല്‍, ചില പ്രത്യേക അവസരങ്ങളില്‍ ഇത് ഇടിഞ്ഞുവീഴാറുണ്ട് എന്ന് പറയുന്നു. ഇത് ചില ദുര്‍നിമിത്തങ്ങളുടെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.
നടുക്കുള്ള ശ്രീകോവിലില്‍ ശങ്കരനാരായണസ്വാമിയും, തെക്കേ അറ്റത്തുള്ള ശ്രീകോവിലില്‍ ശ്രീരാമസ്വാമിയും പടിഞ്ഞാട്ടു ദര്‍ശനം നല്‍കി കുടികൊള്ളുന്നു. ഇത്രയുമാണ് പ്രധാന ശ്രീകോവില്‍ മതില്‍ കെട്ടിലുള്ളത്. കൊടിയേറിയുള്ള മഹോത്സവങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാവണം കൊടിമരം ഇവിടെ പ്രതിഷ്ഠിച്ചിട്ടില്ല.
ആദ്യം സൂചിപ്പിച്ചതുപോലെ, ഇനി പടിഞ്ഞാറേ നടയിലൂടെ അകത്തുകടന്ന് ഇലഞ്ഞിത്തറയില്‍ തൊഴുതശേഷം ഇടത്തോട്ട് വരുമ്പോഴുള്ള പ്രദിക്ഷിണ വഴിയിലെ കാര്യങ്ങള്‍ ഒന്ന് പറയാം.
ശ്രീകൃഷ്ണക്ഷേത്രം : ആദ്യം കാണുന്നത് പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ഒരു ചെറിയ ശ്രീകോവിലാണ്. ഗോശാലകൃഷ്ണ സങ്കല്‍പ്പത്തിലുള്ള ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. കിഴക്കോട്ടാണ് ദര്‍ശനം. ഒരു കയ്യില്‍ കാലിക്കോലും മറുകയ്യില്‍ ഓടക്കുഴലും പിടിച്ചുനില്‍ക്കുന്ന ഭാവത്തിലാണ് വിഗ്രഹം.
കൂത്തമ്പലം : ശ്രീകൃഷ്ണശ്രീകോവിലിന് തൊട്ടടുത്തായി പ്രസിദ്ധമായ കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. മനോഹരമായ ചുവര്‍ച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അവ അലങ്കരിച്ചുവച്ചിരിയ്ക്കുന്നു. ഇതിന്റെ ഒത്തനടുവില്‍ രംഗപീഠം. കൂത്തിന് ഉപയോഗിക്കുന്ന മിഴാവും ഒരു വലിയ നിലവിളക്കും ഇവിടെ കാണാം. വിശേഷദിവസങ്ങളില്‍ ഇവിടെ കൂത്തും കൂടിയാട്ടവും നടക്കാറുണ്ട്.
വില്‍ക്കുഴിയും ശിവപ്രതിമയും പരശുരാമനും : ഇടത്തോട്ട് പിന്നെയും നീങ്ങുമ്പോള്‍ കാണുന്നത് വെള്ളം നിറഞ്ഞുനില്‍ക്കുന്ന ഒരു കുഴിയാണ്. അര്‍ജ്ജുനന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴി എന്നാണ് ഐതീഹം. അതിനാല്‍ 'വില്‍ക്കുഴി' എന്നാണിതിന്റെ പേര്. എല്ലാക്കാലവും തുല്യ അളവില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന കുഴിയാണിത്. അവിടെ പ്രാധാന്യത്തോടെയുള്ള ഒരു നിര്‍മ്മിതിയും കാണാനില്ല.
പിന്നെയും മുന്നോട്ട് നടന്നാല്‍ ചെറിയൊരു തറ കാണാം. ഇത് പരശുരാമ സങ്കല്പമുള്ള തറയാണ്. ഐതിഹ്യപ്രകാരം, ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം ഇവിടെ വച്ചാണ് പരശുരാമന്‍ അപ്രത്യക്ഷനായത്. അതിനാല്‍ ഇവിടെ നിത്യവും വിളക്ക് വെക്കുന്നു.
സിംഹോദരനും കാശീവിശ്വനാഥനും : ഇവിടെനിന്നും വീണ്ടും മുന്നോട്ട് നടന്നാല്‍ ക്ഷേത്രനാലമ്പലത്തിനോടുചേര്‍ന്ന് കിഴക്കുഭാഗത്ത് ഇരുനിലകളോടുകൂടിയ ഒരു കൊച്ചുശ്രീകോവില്‍ കാണാം. ശിവഭൃത്യനായ സിംഹോദരനാണ് ഇവിടെ പ്രതിഷ്ഠ. വിഗ്രഹരൂപം വ്യക്തമല്ലെങ്കിലും സിംഹത്തിന്റെ രൂപം അരണ്ട വെളിച്ചത്തില്‍ കാണാനാകും. ഇവിടെ വിളക്കുവയ്പുണ്ടെന്നല്ലാതെ വഴിപാടുകള്‍ ഒന്നും തന്നെയില്ല.
ചിദംബരനടരാജനും, രാമനാഥസ്വാമിയും : പ്രധാന വഴിയിലൂടെ വീണ്ടും പ്രദക്ഷിണം വച്ചുവരുമ്പോള്‍ ഒരു ചെറിയ തറ കാണാം. 'ശംഭുത്തറ' എന്നാണിതിന്റെ പേര്. മുന്നിലുള്ള പടിക്കെട്ടുകളിലൂടെ കയറി രണ്ടു മൂര്‍ത്തികളേയും തൊഴുത്, വടക്കോട്ട് തിരിഞ്ഞുനിന്ന് ചിദംബരനടരാജനേയും, കിഴക്കോട്ട് തിരിഞ്ഞുനിന്ന് രാമേശ്വരത്തെ രാമനാഥസ്വാമിയേയും വന്ദിച്ച് വലതുവശത്തെ പടിക്കെട്ടുകളിലൂടെ ഇറങ്ങുന്നതാണ് ആചാരം. ഇതുകഴിഞ്ഞിറങ്ങുമ്പോള്‍ ക്ഷേത്രത്തിന്റെ തെക്കേനടയിലാണെത്തുന്നത്.
വ്യാസശില : പ്രദക്ഷിണം തുടര്‍ന്നുവരുമ്പോള്‍ വലിയൊരു ആല്‍മരവും അതിന് ചുവട്ടില്‍ ഒരു ചെറിയ ശിലയും കാണാം. ഇതിഹാസകാവ്യമായ
മഹാഭാരതത്തിന്റെയും പതിനെട്ട് മഹാപുരാണങ്ങളുടെയും സൃഷ്ടാവായ വേദവ്യാസന്റെ സാന്നിദ്ധ്യമുള്ള ശിലയാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഹാഗുരുവായ വ്യാസനെ സങ്കല്പിച്ചുതൊഴുതശേഷം ഇവിടെ ഓം ഹരിശ്രീ ഗണപതയേ നമഃ എന്ന വിദ്യാരംഭമന്ത്രം മോതിരവിരല്‍കൊണ്ട് എഴുതുന്ന പതിവുണ്ട്.
അയ്യപ്പസ്വാമി : പ്രദക്ഷിണമായി വടക്കോട്ട് നടക്കുമ്പോള്‍ ചെറിയൊരു ശ്രീകോവില്‍ കാണാം. ഹരിഹരപുത്രനായ അയ്യപ്പസ്വാമി കിഴക്കോട്ടു ദര്‍ശനമായി കുടികൊള്ളുന്നു. ശബരിമലയിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുള്ള വിഗ്രഹമാണ് ഇവിടെയുള്ള ശിലാവിഗ്രഹം. ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെവെച്ചാണ്.
മൃതസഞ്ജീവനിത്തറ : അയ്യപ്പനെ തൊഴുത് പ്രദക്ഷിണമായി വരുമ്പോള്‍ ശ്രീകോവിലിന് തൊട്ടുപുറകിലായി ചെറിയൊരു തറ കാണാം. ഇതാണ് മൃതസഞ്ജീവനിത്തറ. രാമ-രാവണയുദ്ധത്തിനിടയില്‍, രാവണപുത്രനായ ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റ് അതീവഗുരുതരാവസ്ഥയിലായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി ഹനുമാന്‍ മൃതസഞ്ജീവനിയുമേന്തി വരുന്നതിനിടയില്‍, അതിന്റെ ഒരുഭാഗം അടര്‍ന്നുവീണുണ്ടായതാണ് ഈ തറ എന്നാണ് ഐതീഹം. ഇവിടെ ഔഷധച്ചെടികള്‍ വളരുന്നുണ്ട്. ഹനുമാന്‍സ്വാമി ഈ തറയില്‍ കുടികൊള്ളുന്നുണ്ടെന്നുള്ള വിശ്വാസത്താല്‍ ഇവിടെ നിത്യവും വിളക്കു തെളിയിക്കുന്നു.
വേട്ടേയ്ക്കരന്‍ സ്വാമി: വീണ്ടും പ്രദക്ഷിണമായി വരുമ്പോള്‍ കിഴക്കോട്ട് ദര്‍ശനമായി ഒരു ശ്രീകോവില്‍ കാണാം. ശിവന്റെ രൂപഭേദമായ വേട്ടേയ്ക്കരന്‍ സ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന ചെറിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ.
നാഗത്തറ : പിന്നീട് കാണുന്നത് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്ന നാഗത്തറയാണ്. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവും അടക്കമുള്ള സാമാന്യം വലിയൊരു തറ തന്നെയാണ് ഇവിടെയുള്ളത്. എല്ലാമാസവും ആയില്യം നക്ഷത്രത്തില്‍ വിശേഷാല്‍ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സര്‍പ്പബലിയും ഇവിടെ നടത്തപ്പെടുന്നു.
ആദിശങ്കരാചാര്യ സമാധിയും, പ്രതിഷ്ഠയും : വീണ്ടും പ്രദക്ഷിണമായി വന്ന് വലത്തോട്ട് തിരിഞ്ഞ് അല്‍പ്പം ഉള്ളിലേക്ക് വരുമ്പോള്‍ ശംഖ്ചക്രങ്ങളുടെ പ്രതിഷ്ഠ കാണാം. വടക്കുന്നാഥക്ഷേത്രത്തിലെ വൈഷ്ണവസാന്നിദ്ധ്യത്തിന്റെ പ്രതീകങ്ങളായി ഇവയെ കണക്കാക്കിവരുന്നു. അദ്വൈതവേദാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യരുടെ സമാധിസ്ഥാനവും ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കുന്നാഥക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ശങ്കരാചാര്യരുടെ ജീവിതം. ഇവിടെനിന്ന് അല്പം മാറി ശങ്കരാചാര്യരുടെ പ്രതിഷ്ഠയോടുകൂടിയ ഒരു ശ്രീകോവിലുമുണ്ട്. നാലടിയോളം ഉയരം വരുന്ന ശങ്കരാചാര്യരുടെ ഒരു പൂര്‍ണ്ണകായപ്രതിമയാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനുചുറ്റും ശങ്കരാചാര്യരുടെ ജീവിതകഥകള്‍ മനോഹരമായി വരച്ചുചേര്‍ത്തിട്ടുണ്ട്. ശങ്കരാചാര്യരെ വന്ദിച്ചിറങ്ങുന്നതോടെ നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണം പൂര്‍ത്തിയാകുന്നു.
മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കുംഭമാസത്തിലെ ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയും ഒഴിച്ചുനിര്‍ത്തിയാല്‍ ക്ഷേത്രത്തില്‍ വിശേഷദിവസങ്ങളില്ല. എന്നാല്‍, മേടമാസത്തിലെ പൂരം നാളില്‍ നടത്തപ്പെടുന്ന വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നടത്തപ്പെടുന്നത് വടക്കുംനാഥക്ഷേത്രാങ്കണത്തിലാണ്.

കര്‍ക്കിടകമാസം (ജൂലൈ-ആഗസ്ത്) ആനയൂട്ട് ക്ഷേത്രത്തില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഉത്സവമാണ്. വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് നടക്കുന്ന ഒരു ഉത്സവമാണ് ആനയൂട്ട്. കര്‍ക്കിടകം മാസത്തിലെ ഒന്നാം തീയതിയാണ് (ജൂലൈ) ഈ ഉത്സവം വരുന്നത്. അലങ്കാരമില്ലാത്ത നിരവധി ആനകളെ ആ സമയം അവിടെ കാണാനാകും. അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും, അടുത്തുനിന്ന് കാണുന്നതിനും, തൊട്ടു വന്ദിക്കുന്നതിനുമൊക്കെ വലിയ ജനപങ്കാളിത്തമാണുള്ളത്.

ഓടിപ്പിടിച്ചു പോയ്വരേണ്ട ക്ഷേത്രമല്ല ഇത്. സമയമെടുത്ത് ഭക്തിയോടെ, ഏകാഗ്രതയോടെ സാവധാനം നടന്ന് കാര്യങ്ങള്‍ മനസിലാക്കി തൊഴുതിറങ്ങേണ്ട മഹാക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഒരിക്കലെങ്കിലും കുടുംബസമേതം ഇവിടെ പോകുകയും, പുതു തലമുറയ്ക്ക് നമ്മുടെ പൈതൃക സമ്പത്തിന്റെ മൂല്യങ്ങള്‍ കാണിച്ച്, പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടതുമായ ഒരു പുണ്യ സ്ഥലമാണിത്.
© അനില്‍ നീര്‍വിളാകം
(അടുത്ത ക്ഷേത്രത്തിലേക്ക് അടുത്ത ലക്കം)
1 Comments
🙏🙏🙏
ReplyDelete