ഒരു ഭൂകമ്പത്തിന്റെ ഓര്‍മയ്ക്ക് | കവിത | ബിന്ദു തേജസ്



1.
ഉറങ്ങി ഉണര്‍ന്നപ്പോള്‍  ഭിക്ഷാ പാത്രം  കളവു പോയിരിക്കുന്നു.
ആറുകണ്ണുകള്‍  ആര്‍ത്തി വിളമ്പുന്നു.
ആട്ടിപ്പായിക്കപ്പെടലിനൊടുവില്‍ അന്നം 
പകുത്തെടുക്കുമ്പോള്‍  വിടരുന്ന ചിരിയില്‍ 
അയാളുടെ  വയര്‍ നിറയാറുണ്ട് .

2.
കണി ക്കൊന്ന പൂവിട്ടതും 
പുന്നെല്ല് വിരിഞ്ഞതും 
തേന്‍വരിക്ക  മൂപ്പെത്തിയതും 
 തൊടിയിലെ മാഞ്ചോട്ടില്‍  കാറ്റൂഞ്ഞാലിന്‍ 
പതിക്കാനിരിക്കുന്ന 
മധുര മാമ്പഴങ്ങളും 
അവരാരും കാണാറേയില്ല 
ഭൂമിയ്ക്ക് അവകാശമില്ലാത്തവര്‍.

3.
പാട്ടഭൂമിക്കും  പട്ടയഭൂമിക്കും 
വിലാസങ്ങളില്ലാത്തവര്‍ ,
അഭയാര്‍ത്ഥിയുടെ,നിറം മങ്ങിയ  കുപ്പായക്കീശയില്‍  കിലുക്കങ്ങളൊഴിഞ്ഞിരുന്നു .
വര്‍ണപ്പൊട്ടുകളില്‍ നിറം ചേര്‍ക്കുന്ന 
കുഞ്ഞികയ്യുകള്‍ , പാതിയുടഞ്ഞ  കളിപ്പാട്ടക്കാര്‍, കണ്ണുകളില്ലാത്ത, ഉടുപ്പില്ലാത്ത പാവക്കുട്ടി .

4.
ഉറങ്ങി  ഉണര്‍ന്നപ്പോള്‍ കളവ്  പോയത്  സ്വന്തം  ജീവനും കൂടിയാണെന്ന് 
കൂടെയുള്ളവള്‍ ,
എന്റെയും  നിന്റെയും ജീവന്‍  ഒന്നാകുന്നത്  എപ്പോഴാണ് ?
അയാളില്‍ 
ഒരു  ഭൂകമ്പമുണ്ടായി വന്നതും 
ആര്‍ത്തലച്ചുകൊണ്ട്  തെരുവിലേക്കോടി.

5. അച്ഛനമ്മമാരോടൊപ്പമുറങ്ങിയിരുന്ന 
മൂന്നു വയസ്സുള്ള നാടോടി പെണ്‍കുട്ടി  ഓടയില്‍ സുരക്ഷിതയാണ്.



Post a Comment

1 Comments