നീര്‍ക്കുമിളകള്‍ | കഥ | സന്ധ്യ അമ്പനാട്ട്


    
വെണ്‍മേഘത്തുണ്ടുകള്‍ക്കിടയിലൂടെ പറന്ന്, പറന്ന് ഉയരങ്ങളിലേയ്ക്ക് പൊങ്ങി ,പൊടുന്നനെ അത്യഗാധമായ ആഴങ്ങളിലേയ്ക്ക് ആണ്ടു പോകുന്നതു പോലെയാണ് അയാള്‍ക്ക് തോന്നിയത്. കണ്ണുതുറന്നപ്പോള്‍ കട്ടിലിലാണ്, വീണിട്ടില്ല. ഈയിടെയായി ഇങ്ങനെയാണ് ,ദു:സ്വപ്നങ്ങളും കൂട്ടു വരുന്നു. കണ്ണൊന്നടച്ചാല്‍, ചുറ്റും മരിച്ചു പോയവരാണ്. അഛനും ,അമ്മയും, അമ്മാവന്മാരും, എന്തിന് കുഞ്ഞുന്നാളില്‍ മരിച്ച സുഹൃത്ത് വരെ വെളുക്കെ ചിരിച്ച് കൊണ്ട് തൊട്ടടുത്തുണ്ട്.

     കണ്ണു തുറന്നു കിടക്കാമെന്നു വച്ചാലോ, ചുറ്റും പൂശാത്ത വെട്ടുകല്ലിന്റെ ഭിത്തിയും, ഈര്‍പ്പം പിടിച്ച മച്ചും, ബള്‍ബ് തെളിച്ചാല്‍ പോലും പ്രകാശം കിനിയാത്ത ഇടനാഴികളും. ...അയാളുടെ മനസ്സ് പോലെ മരവിച്ചതായിരുന്നു ചുറ്റുപാടുകളും. ആ പഴകിയ നാലുകെട്ടുപോലും ഒരു നരച്ച ദൃശ്യാനുഭവമാണ് അയാള്‍ക്ക് സമ്മാനിച്ചത്.
  
    റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയ്ക്കാടുവില്‍ ആത്മവിശ്വാസം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു. ചെറിയ തലവേദനയിലായിരുന്നു തുടക്കം. പിന്നെയത് അസഹ്യമായി ഒപ്പം ഛര്‍ദ്ദിയും, എക്കിളും. വേദനയുടെ കാഠിന്യത്തില്‍ ബോധമറ്റു വീണപ്പോഴാണ് ആശുപത്രിയിലെത്തിയത്. രക്തസമ്മര്‍ദ്ദം താഴ്ന്നതാണെന്ന് പറഞ്ഞവര്‍ തിരിച്ചയച്ചു.ലക്ഷണങ്ങള്‍ തുടരുകയും, അസ്വസ്ഥതകള്‍ അധികരിക്കുകയും ചെയ്തപ്പോള്‍ വിഷമിച്ചു പോയ അയാളെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ കളിയാക്കി.' ഒന്നു ബി.പി. താഴ്ന്നതിനാണോ ഈ പേടി '. അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം ....

    ഒടുവില്‍ ഒരു വര്‍ഷത്തിനപ്പുറം ഒരു എന്‍ഡോസ്‌കോപ്പി പരിശോധനയിലാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ അപ്പോഴേക്കും ശരീരത്തിന്റെ മിക്കവാറും എല്ലായിടത്തേയ്ക്കും അത് വേരോടിക്കഴിഞ്ഞിരുന്നു.
കൂടെ മറ്റാരും ഇല്ലാത്തതിനാല്‍ ഭാര്യയോടാണ് അയാളുടെ അവസ്ഥ ഡോക്ടര്‍ വെളിപ്പെടുത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടിറങ്ങി വന്ന അവള്‍ മുട്ടുകുത്തിയിരുന്ന് അയാളുടെ മുന്നില്‍ കരഞ്ഞപ്പോഴേയ്ക്കും അയാള്‍ക്കെല്ലാം മനസ്സിലായിക്കഴിഞ്ഞിരുന്നു.

          കേവലം ഏഴും, നാലും വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും, മറ്റാരുമാശ്രയമില്ലാത്ത ഭാര്യയും. കാന്‍സര്‍ പകര്‍ന്നു നല്‍കിയ വേദനയേക്കാളേറെ അയാളെ വേദനിപ്പിച്ചത് കുഞ്ഞുങ്ങളുടെ മുഖമായിരുന്നു. ഉറക്കം കൈവിട്ടു കളഞ്ഞ രാത്രികളില്‍ നെഞ്ചു പിടഞ്ഞെണീക്കുമ്പോള്‍, തൊട്ടരികില്‍ കണ്ണിമ ചിമ്മാതെ അവള്‍, തികച്ചും നിര്‍വികാരമായി... 
' പാവം ,കരഞ്ഞു കണ്ണീര്‍ വറ്റിയിരിക്കുന്നു അവള്‍ക്ക്, എന്റെയൊരു തണല്‍ മാത്രമായിരുന്നു അവള്‍ക്കാശ്രയം ' അയാളോര്‍ത്തു

     മരണം കാത്തു കൊണ്ടുള്ളീ കിടപ്പിനേക്കാള്‍ ദു:സ്സഹമായ മറ്റൊന്നുമില്ലെന്നയാള്‍ക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ദിനരാത്രങ്ങളെണ്ണി അസ്തമയവും കാത്തുള്ള ഈ കിടപ്പില്‍ ജീവിതത്തെ താന്‍ അത്ര മേല്‍ സ്‌നേഹിക്കുന്നുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞു. 

          മുമ്പ് വയലിറമ്പിലേക്കിറങ്ങി നില്‍ക്കുന്ന വീട്ടില്‍ 'നിന്നും എങ്ങനെയും ഒന്നു മാറിത്താമസിക്കണമെന്നതായിരുന്നു തന്റെ ചിന്തയെന്ന് പാടത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണോടിക്കവേ അയാളോര്‍ത്തു. ഇപ്പോള്‍ ,താഴെ പാടവരമ്പിന്റെ ജീവസ്സുറ്റ മനോഹാരിതയും, അലോസരപ്പെടുത്തുന്ന കുട്ടികളുടെ തമ്മില്‍ തല്ലുമൊക്കെ, അയാള്‍ക്ക് കണ്ണിനിമ്പമുള്ളതായി മാറിയിരിക്കുന്നു ..തന്റെ ഛര്‍ദ്ദി നിലത്തിരുന്നു തുടയ്ക്കുന്ന ഭാര്യ, അപ്‌സരസ്സിനെപ്പോലെ മനോഹരിയായിരിക്കുന്നു., അങ്ങനെ ഓരോന്നും കണ്ടു മതിവരാതെ മുന്നില്‍ .കുഞ്ഞുങ്ങളുടെ വളര്‍ച്ചയും, ഉയര്‍ച്ചയും ,വിവാഹവും ഒരു മരീചികയായി അയാളെ നോക്കി പല്ലിളിച്ചു കാട്ടിക്കൊണ്ടേയിരുന്നു.

      ദ്രവരൂപത്തിലുള്ള ആഹാരം ഒരു റ്റിയൂബ് വഴിയാണ് അയാള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. വേദനയേക്കാളുപരി അസ്വസ്ഥതയാണത് അയാള്‍ക്ക് നല്‍കിയത്. ഒടുവില്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറുടെ മുന്നില്‍ അയാള്‍ പറഞ്ഞു 'സര്‍, മരണമെത്തുന്നതിനു മുമ്പേ കുറച്ചു ദിവസങ്ങള്‍, അതെത്ര തന്നെ ആയിക്കോട്ടെ, ഈ റ്റിയൂ  ബൊക്കെ മാറ്റി ഒരു സാധാരണ മനുഷ്യനെ പോലെ കുറച്ചു ദിവസങ്ങള്‍ ' ആരോടെന്നില്ലാതെ അയാള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

       'വരട്ടെ, ഒരാഴ്ച, അതു കഴിഞ്ഞു നമുക്കിതങ്ങ് മാറ്റിയേക്കാം, അതു വരെ ക്ഷമിക്ക്. ഇത്രേമായില്ലേ ' അതു പറഞ്ഞിട്ട് ഡോക്ടര്‍ പതിയെ കുട്ടികളുടെ തലയില്‍ തലോടി,ഒപ്പം അടുത്തു നിന്നിരുന്ന ഭാര്യയെയും ഒന്നു നോക്കി. നിറഞ്ഞു തുടങ്ങിയ മിഴികളില്‍ നിന്ന് അടരാന്‍ മടിച്ചു മിഴിനീര്‍ത്തുള്ളികള്‍ വിറച്ചു നിന്നിരുന്നു അവളില്‍ .

 തിരികെയുള്ള യാത്രയിലുടനീളം അയാള്‍ റ്റിയൂബ് മാറ്റുന്നതിനെക്കുറിച്ചും പിന്നെ തനിക്കേറെ പ്രിയപ്പെട്ട അവിയല്‍ കഴിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചു കൊണ്ടേയിരുന്നു.എന്നാല്‍ അവളുടെ മനസ്സിലാകെ കുഞ്ഞുങ്ങളുടെ തലയില്‍ തലോടി നടന്നു നീങ്ങിയ ഡോക്ടറുടെ മുഖത്തെ നിസ്സഹായാവസ്ഥയായിരുന്നു, ഒപ്പം അയാള്‍  പറയാതെ പറഞ്ഞു പോയ വാക്കുകളെക്കുറിച്ചായിരുന്നു. ഭര്‍ത്താവിന്റെയും, മക്കളുടെയും മുഖത്തു നോക്കാന്‍ ത്രാണിയില്ലാതെ റോഡരികിലെ പിറകിലേക്കോടിപ്പോകുന്ന കാഴ്ചകളിലേക്കവള്‍ മിഴിയെറിഞ്ഞു കളഞ്ഞു.

       മഴക്കാലമായതിനാലാവാം കോരിക്കെട്ടിയ മാനം ഇരുള്‍ മൂടി സന്ധ്യയായെന്ന തോന്നലുണ്ടാക്കി.റോഡിനിരുവശവും ചുവന്ന വാകപ്പൂവുകള്‍ ചെളി വെള്ളത്തില്‍ കുതിര്‍ന്ന്, ആള്‍ക്കാരാല്‍ ചവിട്ടിമെതിക്കപ്പെട്ട്. ഇരുള്‍ വീഴും മുമ്പ് കൂടണയാന്‍ വേണ്ടി ഒരു പറ്റം പറവകള്‍ അപ്പോള്‍ അവര്‍ക്ക് മുകളില്‍ മത്സരിച്ചു പറന്നു കൊണ്ടേയിരുന്നു.
© sandhya ambanattu

Post a Comment

0 Comments