വേര്‍പാട് | കൃഷ്ണകുമാര്‍ മാപ്രാണം



ന്നലെരാത്രിയിലടഞ്ഞു
ആ മിഴികളെന്നേയ്ക്കുമായ് 
പുലര്‍ച്ചയ്ക്കാരോ  
കതകില്‍ മുട്ടിയോ ? 
തോന്നലോ ! അല്ലല്ല വന്നുനില്‍ക്കുന്നു
മിഴിരണ്ടിലും നീര്‍ത്തുള്ളികള്‍ !

ഒരിക്കലത്രയ്ക്കു 
സ്‌നേഹം ചൊരിഞ്ഞവള്‍
എന്തിനോ പിരിഞ്ഞകന്നവള്‍ 
മൗനമായ് ചൊല്ലീടുന്നു 
'പോകുന്നു  ഞാന്‍ '

അന്ത്യനിമിഷങ്ങള്‍ക്കായ്
പട്ടടയൊരുങ്ങീടുന്നു 
കാത്തുനില്‍ക്കുന്നു
കൂരിരുട്ടിലേകനായ്
ഒരു നോക്കു കാണുവാനായ് 
ഈ പടിവാതിലിനിപ്പുറം

നല്‍കുവാനേറെയില്ല
ഒരുപിടി വാടിയപൂക്കള്‍
പിന്നെയീ കുങ്കുമം പടര്‍ന്നുള്ള
പിഞ്ഞിയ  കൈലേസൊന്നും 

എത്ര നാളുണ്ടുറങ്ങി
കളിച്ചിരിയിലാറാടി
മദിച്ചു നടന്നതാണീ
വഴികളിലൊക്കെയും
എത്രരാവുകള്‍ കദനത്തിലമര്‍ന്നു,
ചിറകടര്‍ന്നു വീണതാണീ വഴികളിലൊക്കെയും
പോകുമ്പോള്‍ കൊണ്ടുപോയീടുക,
നീയീചുടുബാഷ്പത്തിന്‍ 
കുതിര്‍ന്ന കൈലേസും, പൂക്കളും
ബാക്കിവയ്‌ക്കേണ്ടയിനിയൊന്നും 
ഹൃത്തിലുണ്ടെന്നും
ഒളിമിന്നുമോര്‍മ്മകള്‍ !
--------------------------------------------
©  കൃഷ്ണകുമാര്‍ മാപ്രാണം

Post a Comment

0 Comments