പ്രളയ ബാധിത മേഖലയിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാകണം.




     ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുന്ന മലയാളികള്‍ ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ നമ്മള്‍ അറിയാതെ പോകുന്ന ചില കാര്യങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് . 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവരുടെ സാമ്പത്തിക  ഉള്‍പ്പെടെയുള്ള  എല്ലാ നഷ്ടങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണുമ്പോഴും ആരും  ശ്രദ്ധിക്കാതെ
പോകുന്ന ഒരു പ്രശ്‌നമാണ് ഇക്കൂട്ടര്‍ അനുഭവിക്കുന്ന  മാനസിക സംഘര്‍ഷങ്ങള്‍ . കഴിഞ്ഞ പ്രളയത്തിന് ശേഷം ആ പ്രദേശങ്ങളില്‍ ഇതിന്റെ ദുരിതം അനുഭവിച്ച പലര്‍ക്കും മനസികമായ ചികിത്സക്കോ കൗണ്‍സിലിംഗിനോ വിധേയരാകണം എന്ന് വൈദ്യ ശാസ്ത്ര രംഗത്തുള്ളവര്‍ തന്നെ സൂചിപ്പിച്ചിരുന്നു.

പ്രളയ ബാധിത ജില്ലകളില്‍ കൂടെപ്പിറപ്പുകളെ നഷ്ടപ്പെട്ടവര്‍,താന്‍ ജീവന് തുല്യം സ്‌നേഹിച്ച  മക്കളെ നഷ്ടപ്പെട്ടവര്‍, രക്ഷിതാക്കളെ നഷ്ടപ്പെട്ടവര്‍, കഷ്ടപ്പെട്ട് നേടിയയെടുത്ത കോഴ്സുകളുടെ സെര്‍ട്ടിഫികറ്റുകള്‍ നഷ്ടപ്പെട്ടവര്‍,പഠനസാമഗ്രികള്‍ ഉള്‍പ്പെടെ  മറ്റ് കുടുംബത്തിന്റെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടവര്‍, ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍, അങ്ങനെ    ഒരു ജീവിത കാലയളവില്‍ സമ്പാദിച്ച സര്‍വ്വതും ഒരു രാത്രി കൊണ്ട് നഷ്ടപ്പെട്ടവര്‍, തുടങ്ങി കഴിഞ്ഞ ദുരന്തത്തില്‍പ്പെട്ടുപോയവര്‍  ഇന്നും ഇതില്‍ നിന്നും മുക്തമായിട്ടില്ലയെന്നുള്ളതാണ് യാഥാര്‍ഥ്യം. ആ പ്രളയ കാലയളവില്‍ ദുരിത ബാധിതര്‍ക്ക്  വേണ്ടുന്ന മാനസിക പിന്തുണ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അധികൃതരും മറ്റ് സാമൂഹ്യ ആരോഗ്യ മേഖലയിലുള്ളവരും ഉറപ്പ് നല്‍കിയതാണ്.അത് ഇപ്പോഴും പാലിക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായുന്നതിന് മുന്‍പ്  സംഭവിച്ച ഇപ്പോഴത്തെ പ്രളയത്തിന്റെ ആഘാതത്തില്‍ പെട്ടുപോയവര്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് മനഃശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ദുരന്ത മേഖലയില്‍ മനഃശാസ്ത്ര വിദഗ്ധരുടെ ഇടപെടലുകള്‍ ആവശ്യമാണെന്ന വേള്‍ഡ് സൈക്യാട്രിക് അസോസിയേഷന്റെ അഭിപ്രായ ലംഘനം ആണ് നമ്മുടെ നാട്ടില്‍ സംഭവിച്ചിരിക്കുന്നത് .  അമിതമായ ഉല്‍ക്കണ്ഠയാണ് ഇപ്പോഴും ദുരിത ബാധിതര്‍ അനുഭവിക്കുന്നത്. തുടര്‍ച്ചയായിട്ടുള്ള പ്രളയവും ഭാവിയില്‍ ഇതാവര്‍ത്തിക്കുമോ എന്നുള്ള ഭീതിയും ഇക്കൂട്ടരെ ചെറുതായിട്ടൊന്നുമല്ല അലട്ടുന്നത്. ഇത്തരം അവസരങ്ങളില്‍ ശാസ്ത്രീയമായ ഇടപെടലുകളും സ്വാന്തനവും ഇവര്‍ക്ക് പ്രദാനം ചെയ്യുവാന്‍ നമുക്കാകണം.

        മാറാരോവും  മാരകരോഗവും മൂലം കിടപ്പിലായവര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പ്രായാധിക്യത്താല്‍ അവശതയില്‍ ആയവര്‍, കുട്ടികള്‍ തുടങ്ങിയവരെയാണ് പ്രളയത്തിന്റെ പ്രയാസങ്ങള്‍ കൂടുതലായി ബാധിക്കുക. ഇതില്‍ കുട്ടികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കാണ് നാം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത്. മഹാ പ്രളയം ഭീതിയോടെ നേരില്‍ക്കണ്ട കുട്ടികള്‍ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. പഠനത്തിലുള്ള   താല്‍പര്യക്കുറവ്, പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട വിഷമം, ഉറ്റവരെയും കൂട്ടുകാരെയും നഷ്ടപ്പെട്ട അവസ്ഥ, പാദവാര്‍ഷിക പരീക്ഷയെ ആഭിമുഖീകരിക്കുവാനുള്ള ആത്മവിശ്വാസക്കുറവ്(ഇത്തരം കുട്ടികള്‍ക്ക് പരീക്ഷാ സമയത്തില്‍ ഇളവ് അനുവദിക്കുന്നത് ആലോചിക്കാവുന്ന കാര്യമാണ് ) എന്നിവ അവര്‍ നേരിടുന്ന വിഷയങ്ങള്‍ ചിലത് മാത്രമാണ്.

കുട്ടികളുടെ കാര്യത്തില്‍ അവര്‍ക്കുവേണ്ടി മാത്രമായി ശിശു, സാമൂഹ്യ ക്ഷേമവകുപ്പിന്റെയോ ORC (അവര്‍ റെസ്‌പോണ്‍സിബിലിറ്റി toസര്‍ ബിലിറ്റി യുടെയോ മേല്‍നോട്ടത്തില്‍ സ്‌കൂളുകളില്‍ പ്രത്യക കൗണ്‍സിലിങ് ക്ളാസുകള്‍ സംഘടിപ്പിക്കുവാന്‍ അധികൃതര്‍ തയാറാകണം.കാരണം ഭാവിയിലെ വാഗ്ദാനങ്ങളാണ് കുട്ടികള്‍.
'മക്കള്‍ക്കും ജീവിക്കണം 'അതാകട്ടെ നമ്മുടെ മുദ്രാവാക്യം.

____________________________
സുഗതന്‍ എല്‍. 
ശൂരനാട്. കൊല്ലം 9496241070
സംസ്ഥാന കണ്‍വീനര്‍, നേച്ചര്‍ പ്ലസ് കേരള.
(പരിസ്ഥിതി മനുഷ്യാവകാശ സംഘടന )


Post a Comment

0 Comments