ഗവണ്‍മെന്റ് ആശുപത്രിയിലെ വെള്ള വിരിച്ച
കിടക്കയില്‍ ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട്
ആഴ്ച മൂന്ന് കഴിഞ്ഞു .
മക്കളൊക്കെ ഇടയ്ക്കിടയ്ക്ക്
വന്നു നോക്കീട്ടു പോകും ."ഇന്നോ നാളെയോ കണ്ടേക്കും ". കൂടി നിന്നവരില്‍ ആരോ പറയുന്ന കേട്ടു.
ആരൊക്കെയോ കരയുന്ന ശബ്ദം ഇടയ്ക്കിടയ്ക്ക്
കേള്‍ക്കാം .ചിലരൊക്കെ കരയുന്നതായി അഭിനയിക്കുന്നുമുണ്ട് .
കുത്തി കുത്തി വിളിക്കുന്ന
കുന്ത്രാണ്ടം ഇടയ്ക്ക് ഒച്ച ഉണ്ടാക്കുന്നുണ്ട് .എനിക്കത് പണ്ടേ കണ്ടൂടാ. ഇളയ മകന്‍ വിജയന്റെ മോള് എപ്പഴും അത് ചെവീല്‍ വെച്ചോണ്ടാ നടപ്പ് .
ഞാന്‍ കേശവ കുറുപ്പ് .വയസ്സ് എണ്‍പത്തി രണ്ട്.
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ശിവപുരം. അതാണ് എന്റെ നാട് .
വയലുഴുതു മറിച്ച് വിത്തിറക്കി വിളവെടുത്ത് മക്കളെ പോറ്റി
ജന്മം പാഴാക്കിയ ഒരു വിഡ്ഢി.ഒരു പാവം കര്‍ഷകന്‍ .
ഉറങ്ങിട്ടു ദെവസം കൊറേ ആയി.കണ്ണ് ഒന്ന് അടഞ്ഞു വരുമ്പോ ആരുടെ എങ്കിലും കീശയില്‍ കിടന്നു ആ കുന്ത്രാണ്ടം ഒച്ചയുണ്ടാക്കാന്‍ തൊടങ്ങും .മരണം എപ്പഴാണാവോ ന്നെ കൊണ്ട്വോവാന്‍ വര്വാ..... ആ ഒരു ചിന്ത മാത്രമായി കൂട്ടിന്
രാത്രി ആയീന്നു തോന്നണ്. കണ്ണോള് ഇറുക്കി അടച്ചു കിടക്ക്വാണ്.തുറന്നു വെച്ചിട്ടും വലിയ കൊണം ഒന്നൂല്യ.കാഴ്ച്ച ഒക്കെ പണ്ടേ കൊറഞ്ഞിരിക്കണ്.പകല്‍ സൂക്ഷിച്ചു നോക്ക്യാ പൊക പോലെ കാണാം.
കുന്ത്രാണ്ടത്തിന്റെ ഒച്ച ന്ന് ഇണ്ടായില്ല്യ.
വടക്കേതിലെ ജോസ് അമേരിക്കത്തീന്നു വന്നപ്പോ കൊണ്ട്വോന്നു വേറൊരു കുന്ത്രാണ്ടം."ബ്ലാസ്ക്ക് ". അതില്‍ ചായ ഒക്കെ ഒണ്ടാക്കി വെച്ചാ മൂന്നു ദെവസം ചൂടാറാണ്ട് ഇരിക്കും അത്രേ!.അതൊള്ളോണ്ട് ഇടയ്ക്കിടയ്ക്ക് മൊടങ്ങാതെ ചായ കിട്ടണ്
"ന്നാ പിന്നെ ഒന്ന് ഒറങ്ങിക്കൂടെ ?".ആവാലോ ..
അങ്ങിനെ ഒറക്കം പതിയെ പതിയെ വന്നു തുടങ്ങി .ഇടയ്ക്കിടയ്ക്ക് ചെവിയ്യോര്‍ത്തു നോക്കും .പോത്തിന്റെ കുളമ്പടി ശബ്ദം വല്ലതും കേള്‍ക്കണ് ണ്ടോ ന്ന് .
രാത്രി ഏറെ ആയീന്ന് തോന്നണ് പെട്ടന്ന് രണ്ടു കൈകള്‍ ന്റെ കഴുത്തിനു നേരെ വന്നു.മരണത്തിന്റെ മുഖം മുന്നില്‍ കണ്ടപ്പോള്‍
കണ്ണുകള്‍ ഇറുക്കി അടച്ച് രാമനാമം ജപിച്ചു തുടങ്ങി. കഴുത്തില്‍ കിടന്ന അഞ്ചു പവന്റെ
മാലയുമായി ആ കൈകള്‍ തിരിച്ചു പോയപ്പോള്‍
"അത് മരണം അല്ല മാരണം" ആണ് എന്ന് മനസ്സിലായി .
രാവിലെ മൂത്ത മോന്‍ ശശിധരന്റെ ഭാര്യ ചായയുമായി വന്നു.അപ്പോള്‍ ഓൾടെ കഴുത്തില്‍
കിടക്കുന്ന എന്റെ മാല ഞാന്‍ മിന്നായം പോലെ കണ്ടു .ന്നാലും ഓരിക്ക് വേണോങ്കി ന്നോട് ചോദിക്കാര്‍ന്നു.ഞാന്‍ മനസ്സില്‍ പറഞ്ഞു
അങ്ങനെ നേരം പത്തുമണി ആയി .കൊഴല് വെക്കുന്ന .ഡാക്കിട്ടറ് വന്നിട്ട് പോയി .കൊറച്ചു
കഴിഞ്ഞു ഒരു കൊച്ച് വന്നു കുത്തിവെച്ചു .
നേരം കടന്ന് പോയിക്കൊണ്ടിരുന്നു
മുറിയില്‍ ശശിധരനും ഭാര്യയും മാത്രേ ഉള്ളൂ .
വിജയന്‍ കുട്ട്യോളേം കൂട്ടി വീട്ടിലേക്കു പോയി
ശശി പുറത്തു പോയിട്ട് വന്നപ്പോള്‍ കൂടെ ഒരു
ആളും ഒണ്ടായിരുന്നു .വക്കീല്‍ ആണ് അത്രേ
പണ്ട് വീട്ടില് വന്നപ്പോള്‍ കണ്ടേക്കണ്.
അവര്‍ രണ്ടുപേരും ചേര്‍ന്ന് ന്റെ കൈ വിരല്‍
മഷിയില്‍ മുക്കി എന്തൊക്കെയോ പേപ്പറില്‍ പതിപ്പിച്ചു .എന്നിട്ട് വക്കീല് പോയി.ശശിധരന്റെ
ഭാര്യ ന്റെ കയ്യില്‍ പറ്റിയ മഷി നന്നായി തൊടച്ച് വൃത്തിയാക്കി .പാവം വിജയന്‍ അവന്‍ ഇത് വല്ലതും അറിയുന്നുണ്ടോ ന്തോ ?
ഉച്ചക്ക് അമ്മു മോള് ചോറുമായി വന്നു.
ശശി ധാരന്റെ മോളേ........ .അവള്‍ക്കു മാത്രേ ന്നോട് അല്പ്ങ്കിലും സ്നേഹോള്ളൂ .ഞാന്‍ എടുത്തോണ്ട് നടന്നു വളത്തിയ കുട്ട്യാ .ഇപ്പൊ കാളേജു പള്ളിക്കൂടത്തില്
പഠിക്കുന്നു .
ഉച്ച തിരിഞ്ഞ് നന്നായി ഒന്ന് ഒറങ്ങി .എടേല്‍ എപ്പഴോ ഞെട്ടി ഒണര്‍ന്നു.നഷ്ടപ്പെട്ടൂന്ന് കരുതിയതെല്ലാം തിരിച്ചു കിട്ടിയ പോലെ ഒരു തോന്നല്‍ .കണ്ണിന്റെ കാഴ്ച തിരിച്ചു വന്നിരിക്കുന്നു .
ഞാന്‍ കെടക്കയില്‍ നിന്നും എഴുന്നേറ്റു .ആരോടും ഒന്നും മിണ്ടാതെ നേരെ നടക്കാന്‍ തുടങ്ങി .ആരുടെയൊക്കെയോ കരച്ചില്‍ കേട്ടാണ് തിരിഞ്ഞ്
നോക്കിയത് .കെടക്കയില്‍ ഞാന്‍ കെടന്നിടത്ത് ആരോ കെടക്കുന്നു .ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .അത് ഞാന്‍ തന്നെ ആയിരുന്നു .അല്ല എന്റെ ശരീരം
കുറച്ചു നേരം അവിടേക്ക് തന്നെ നോക്കി
നിന്നു .എന്തൊക്കെ വിഡ്ഢിത്തങ്ങള്‍ ആണ് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്
എന്തൊക്കെ അന്ധവിശ്വാസങ്ങള്‍ ആണ് ഇവര്‍
പറഞ്ഞു പരത്തുന്നത്
കുറച്ചു നേരം അവിടെ തന്നെ കാത്തു നിന്നു
കൂട്ടിക്കൊണ്ടു പോകാന്‍ ലൂസിഫറോ ചിത്ര
ഗുപ്തനോ ആരും തന്നെ വന്നില്ല .എല്ലാം നുണക്കഥകള്‍ ......... ജീവിച്ചിരിക്കുന്ന മനുഷ്യര്‍
പറഞ്ഞു പരത്തുന്ന അന്ധ വിശ്വാസങ്ങള്‍....
ചിലരൊക്കെ അവിടെ നിന്നു കരയുന്നു .മറ്റു ചിലര്‍ അതുപോലെ അഭിനയിക്കുന്നു .എന്താ
കഥ .......സത്യത്തില്‍ ആ ശരീരം ഒരു തടവറ
ആയിരുന്നു .ജീവിച്ചിരുന്ന നാളുകളില്‍ അനുഭവിക്കേണ്ടി വന്ന മനസ്താപങ്ങളുടെ മൂലകാരണം ആ ശരീരം മാത്രമാണ് .
ആ തടവറ ഉപേക്ഷിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാണെന്ന് മനസിലാക്കുവാനുള്ള സാമാന്യബുദ്ധി പോലും ഇവര്‍ക്കില്ലാതെ
പോയല്ലോ.വിഡ്ഢികള്‍
കുട്ടിക്കാലത്ത് മുത്തശ്ശി കഥകളില്‍ പോലും കേട്ട് തഴമ്പിച്ച പേരുകളാണ് സ്വര്‍ഗ്ഗവും ,നരകവും .ഇതൊക്കെ എവിടെ ആണ്.
കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി .വഴിയില്‍ ലൂസിഫറിനെയും ചിത്രഗുപ്തനെയും ഒക്കെ പ്രതീക്ഷിച്ചു കാലങ്ങളായി നില്‍ക്കുന്ന പല
വിഡ്ഢി വേഷങ്ങളെയും കണ്ടു .ഭൂമിയുടെ മക്കള്‍ പറഞ്ഞു പരത്തിയ വിഡ്ഢിത്തങ്ങളില്‍ വിശ്വസിച്ച്
എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന
ആത്മാക്കളുടെ ഒരു കൂട്ടം
അല്പ്പദൂരം കൂടി മുന്നോട്ടു പോയി .അവിടെ ഒരുവൃദ്ധന്‍ സത്യത്തെയും ധര്‍മ്മത്തെയും പറ്റി പ്രസംഗിക്കുന്നു.
കുറച്ചു ചെറുപ്പക്കാരായ ആത്മാക്കള്‍
അദ്ദേഹത്തെ പരിഹാസത്തോടെ
നോക്കി ചിരിക്കുന്നു.എന്തൊക്കെയോ
പുലമ്പുന്നു .
പരിഹാസ വാക്കുകള്‍ കുത്തി നോവിക്കുംപോഴും സത്യവും ധര്‍മ്മവും നിറഞ്ഞു നില്‍ക്കുന്ന പതറാത്ത മുഖം
കണ്ണട വെച്ച മുടി ഇല്ലാത്ത ആ
മുഖം ചിത്രങ്ങളിലൂടെ എനിക്ക് സുപരിചിതം
പഞ്ചായത്ത് കെട്ടിടത്തിന്റെ
ആപ്പീസ് മുറിയിലെ ചുവരിലും
മുഷിഞ്ഞ അഞ്ചു രൂപനോട്ടിലും
ഒക്കെയുള്ള മുഖം.ഞാന്‍ അദ്ദേഹത്തെ താണ് വണങ്ങി .
പ്രസംഗം കഴിയുന്നത് വരെ ഞാന്‍ അവിടെ നിന്ന്
അതിനു ശേഷം അടുത്തു ചെന്ന് ആ പാദം
തൊട്ടു വണങ്ങി.സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു .ഒപ്പം
ദൈവത്തെ പറ്റിയും . ചെറുതായൊന്നു
മന്ദഹസിച്ച ശേഷം ഞാന്‍ വന്ന വഴികളിലൂടെ
തന്നെ തിരിച്ചു നടന്നു .ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു
കുറച്ചു ദൂരം നടന്നു .ഒടുവില്‍ ഒരു വലിയ കവാടത്തിനു മുന്‍പില്‍ എത്തി ചേര്‍ന്നു.
അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു .
ഇവിടെ നിന്നും അങ്ങോട്ട് പോകുന്നവര്‍ക്ക്
ഇത് ജനനത്തിന്റെ കവാടം ആണ് .ഇവിടേയ്ക്ക് വരുന്നവര്‍ക്ക് ഇത് മരണത്തിന്റെ കവാടം .
ഇതിനപ്പുറം ഭൂമി ആണ്.നിന്റെ ജീവിതം.നിന്റെ
സ്വര്‍ഗ്ഗവും നരകവും എല്ലാം അവിടെ നീ തന്നെ തീര്‍ക്കുന്നു .നീ തന്നെ ആണ് നിനക്ക് ഈശ്വരന്‍.
"തത്വമസ്വി " അതാണ് സത്യം .
ഊര്‍ജ്ജത്തിന്റെ മറ്റൊരു രൂപം ആണ് ആത്മാവ്
എന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ ആത്മാവിന്
ശാപമോക്ഷം ലഭിക്കുകയാണ് .ഇവിടെ ഞാന്‍ എന്ന സത്യം ഭൂതകാലത്തില്‍ അലിഞ്ഞു ചേരുന്നു.
എന്ന് സ്വന്തം :പരേതന്‍
ഒപ്പ്
3 Comments
കഥ ഇഷ്ടമായി.
ReplyDeleteവോയ്സ് ഓഫ് ചാരുംമൂട് ഗ്രൂപ്പിന്റെ ഞാൻ കഴിഞ്ഞാൽ ഉള്ള മറ്റൊരു അഡ്മിനാണ് ശ്യാം മുല്ലക്കൽ.... കഥ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ👏👏👏
ReplyDeleteശ്യാമേ-സൂപ്പർ - അഭിനന്ദനങ്ങൾ - വീണ്ടും എഴുതുക.❤❤
ReplyDelete