പുസ്തക പരിചയം | റജി വി ഗ്രീന്‍ലാന്റ്













നോവല്‍ :ഓര്‍മ്മ നിരോധനം 
നോവലിസ്റ്റ് :രവിവര്‍മ തമ്പുരാന്‍ 
പേജ് :208
വില 230
പ്രസാധകര്‍ :എന്‍ ബി എസ്
പുസ്തക പരിചയം :റജി വി ഗ്രീന്‍ലാന്റ് 

ഗിയര്‍ ഒന്ന് മാറ്റി   ഊട്ടിയുടെ കോടമഞ്ഞിലേക്ക് ആഷ തന്റെ ബുള്ളറ്റുമായി യാത്ര തുടങ്ങുമ്പോള്‍ ഓര്‍മ നിരോധനം നോവല്‍ നമ്മെ വലയം പ്രാപിച്ചു തുടങ്ങും.

അല്ലലിതെ പോകുന്ന ഒരു കുടുംബമായി ഇഷ്ടപെട്ട പുരുഷനൊപ്പം അവന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തി ജീവിതത്തിന്റെ നാഴികമണിക്കൊപ്പം സഞ്ചരിക്കുന്ന അവളുടെ ജീവിതത്തിലെ ചില സംഭവവികാസങ്ങളെ പ്രതിപാദിക്കുന്ന നോവല്‍ വ്യത്യസ്തമായ ഒരു ചിന്തയാണ് പങ്ക് വയ്ക്കുന്നത്. 

സാഹസിക സഞ്ചാര പ്രേമിയായ ആഷ എന്ന  സ്ത്രീ പ്രധാന കഥാപാത്രമായിമാറുന്ന നോവലില്‍ അവള്‍  തന്റെ ഇഷ്ട വാഹനമായ ബുള്ളറ്റിന്റെ ഓരോ ഗിയറും മാറ്റി കുതിക്കുമ്പോള്‍ വായനക്കാരനിലേക്ക് ഒരു സ്ത്രീയുടെ ആത്മരതിയുടെ പുകമഞ്ഞ് മെല്ലെ മൂടപ്പെടും

ജീവിത ഭ്രമണങ്ങള്‍ക്കിടയില്‍  വന്ന് പതിക്കുന്ന മാറ്റങ്ങളില്‍ ഒരു സ്ത്രീത്വത്തിന്റെ അനന്ത സാധ്യതകളെ കണ്ടെത്തുന്ന കാഴ്ചപാടുകള്‍ നോവലിസ്റ്റ് ഇവിടെ കോറിയിട്ടിരിക്കുന്നു.

കെട്ടുറപ്പോടെ മുന്‍പോട്ട് പോകുന്ന ജീവിതത്തില്‍ അപ്രതീക്ഷിതമായി പടര്‍ന്ന പുകപടലങ്ങള്‍ക്കിടയില്‍ മനസിന്റെ അനന്തമായ സഞ്ചാരം നിയന്ത്രവിധേയമാകാനാകുന്നിടത്ണ് ജീവിത വിജയം.

 ഊട്ടിയുടെ വശ്യതയിലേക്ക്  ഗിയറൊന്നു മാറ്റി ആഷി എന്ന റൈഡറുടെ ബുള്ളറ്റ് പാഞ്ഞു തുടങ്ങുമ്പോള്‍ രവിവര്‍മ്മ തമ്പുരാന്റെ ഓര്‍മ്മ നിരോധനം എന്ന നോവല്‍ നമ്മെ കൂട്ടികൊണ്ടു പോകുന്നത് മുന്‍പുള്ള അദ്ദേഹത്തിന്റെ നോവലുകളില്‍ നിന്നും  വ്യത്യസ്തമായ ഒരു നോവല്‍ ശൈലിയാണ്.

 ആധുനികതയില്‍ വര്‍ദ്ധിച്ചു വരുന്ന സഞ്ചാര പ്രേമികളില്‍ ഒരു വിഭാഗം റൈഡിംഗിന് പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതം ആസ്വദിക്കപ്പെടുന്നുണ്ട്. വളരെ കൃത്യമാര്‍ന്ന പ്ലാനോടെ സമക്ലിപ്തത പാലിച്ച് ലക്ഷ്യസ്ഥാനത്ത് എത്തി മടങ്ങുന്ന റൈഡര്‍ സംഘങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന അവസരത്തില്‍ അതിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയെടുത്ത ഒരു കുടുബ ജീവിതത്തിന്റെ കുതിപ്പും കിതപ്പും പറഞ്ഞുപോകുന്ന നോവലാണ് ഓര്‍മ്മ നിരോധനം.


യുവാക്കള്‍ ഏറെ ഇഷ്ടപെടുന്ന റൈഡിംഗിലൂടെ സ്വകാര്യ ദുഃഖങ്ങളെ കത്തിച്ചു കളയുന്ന ആഷി എന്ന യുവതിയുടെ മാനസിക വ്യാപാരങ്ങളിലെ സംഘര്‍ഷതകള്‍ ഒരു കുടുംബാന്തരീക്ഷത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവണ്ണം നോവലിസ്റ്റ് പറഞ്ഞവസാനിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഒരു പക്ഷെ വായനക്കാരന്‍ ഈ പ്രമേയം വായിക്കുമ്പോള്‍ നെറ്റി ഒന്ന് ചുളിച്ചേക്കാം. എന്നാല്‍ എന്തും അനുകരണീയമാകുന്ന ഇന്നത്തെ സംസ്‌കാരത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത്  സംഭവിക്കാവുന്നതാണെന്ന തോന്നലും ഉളവാക്കാന്‍ നോവലിസ്റ്റിനു സാധ്യമായിട്ടുണ്ട്.

സ്ത്രീയുടെ അനന്തമായ മനോ യാത്രയും ഒപ്പം സ്ത്രീയുടെ സാധ്യതകളും ചൂണ്ടിക്കാട്ടുന്നുണ്ട്  നോവല്‍.

ജീവിതത്തിലെ ഒരു ഉടമ്പടി ആണ് വൈവാഹിക ജീവിതം. പരസ്പരമുള്ള വിട്ടുവീഴ്ചകളിലൂടെ  അംഗീകരിച്ച് ജീവിച്ച് പാരമ്പര്യത്തിന്റെ വിത്തും വിതച്ച് അടയാളങ്ങള്‍ ബാക്കി ആക്കി എങ്ങോട്ടോ ഉള്ള ഒരു മടങ്ങി പോകല്‍. അതിനിടയില്‍ എത്ര അനുഭവങ്ങള്‍.ചിലപ്പോഴെങ്കിലും ഒന്ന് തുറന്നു പറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതുമല്ലെങ്കില്‍ എല്ലാം അറിഞ്ഞു ഒന്ന് ആശ്വസിപ്പിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്നൊക്കെ ആലോചിക്ക പെടുന്ന അവസ്ഥയിലാണ് മാതാപിതാക്കളുടെ സാന്നിധ്യവും കരുതലും ഓര്‍മ്മകളിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കുക.  നോവല്‍ വായിക്കുമ്പോള്‍ വായനക്കാരനിലേക്ക്  ഈ ഒരു ചിന്ത കടത്തിവിടാന്‍ സോഫിയാമ്മ എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റിനു കഴിയുന്നുണ്ട്.

 ജീവിതം കൈവിട്ടു പോയി എന്ന് കരുതി ഭാര്യക്ക് സ്വാതന്ത്ര്യം നല്‍കിയ സുനില്‍ എന്ന  യുവാവിനെ കൃത്യ സമയത്തെ ഇടപെടലിലൂടെ അമ്മ സോഫിയാമ്മ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുമ്പോഴേക്കും നോവല്‍ അതുവരെ പങ്കിട്ട ജിജ്ഞാസയ്ക്കും സംശയങ്ങള്‍ക്കും വേറൊരു തലം കൈവരുത്തുകയായിരുന്നു.

ആഷ റൈഡിംഗിനിടയില്‍ കണ്ടുമുട്ടിയ ബോസും ക്ലാസ് മേറ്റായിരുന്നു വരദയുമൊക്കെ ഇന്നും എവിടെയൊക്കയോ ജീവിക്കുന്നുണ്ട്.

സ്വവര്‍ഗ അനുരാഗത്തിന്റ തീക്ഷ്ണതയും, മുന്നില്‍ തെളിഞ്ഞു കിടന്ന വ്യത്യസ്ത പാതകള്‍ ഏതെന്നു തിരഞെടുക്കുവാന്‍ ശങ്കിച്ച് പോയ സ്ത്രീയും ഈ നോവലില്‍ തെളിഞ്ഞു നില്കുന്നു.

പൂര്‍ണ നഗ്നയായി മറ്റൊരുവന്റെ ഭാര്യ ആയ ഒരുവള്‍ തന്നെ പ്രാപിക്കാനായി സമ്മതം നല്‍കിയിട്ടും താനേറെ ആഗ്രഹിച്ച ആ  മുഹൂര്‍ത്തം വേണ്ടെന്ന് വച്ച ബോസ് എന്ന കഥാപാത്രം പ്രലോഭനങ്ങള്‍ക്ക് മുന്‍പില്‍ വഴി തെറ്റാതെ പോകട്ടെ ജീവിതം എന്ന സന്ദേശമാണ് നല്‍കുന്നത്.

നോവല്‍ ആദ്യം മുതല്‍ അവസാനം വരെ ഭാഗങ്ങളെ  നാല് ഗിയര്‍ ആക്കി ആണ് വിശേഷിപ്പിച്ചിട്ടുള്ളത്.

 36അധ്യായങ്ങളിലൂടെ കടന്നുപോകുന്ന നോവല്‍ 208  പേജുകളില്‍ അവസാനിക്കുന്നു.

 തമ്പുരാന്റെ മുന്‍ നോവലുകളായ ഭയങ്കരാ മുടി, ശയ്യാനുകമ്പ, പൂജ്യo  തുടങ്ങിയ നോവലുകളെ പോലെ ഗൗരവമാര്‍ന്ന ഒരു നോവല്‍ അല്ല ഓര്‍മ്മ നിരോധനം. തമ്പുരാന്റെ നോവലുകളിലെ പ്രമേയങ്ങള്‍ എല്ലാം വ്യത്യ്‌സ്തത പുലര്‍ത്തുന്നു എന്നത് മാത്രമല്ല എഴുത്തിന്റെ ശൈലിയിലും മാറ്റം ഉണ്ടാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്

 മനുഷ്യ മാനസിക വ്യാപാരത്തിന്റെ നിഗൂഢതകള്‍ മറച്ചു വയ്ക്കപ്പെടുന്നിടത്ത് ബന്ധങ്ങളെ പോലും നീതിയുടെ ത്രാസില്‍ തൂക്കി നോക്കേണ്ട ഒരവസ്ഥ യാണിന്ന്. വിവാഹമെന്ന ഉടമ്പടി ഒരു ചടങ്ങായി മാറുകയും പിന്നീട് വിളക്കിച്ചേര്‍ക്കാനാകാത്ത വിധം അകന്നു പോകുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്കിടയില്‍ യാഥാര്‍ഥ്യത്തിന്റെ പൊരുള്‍ പലപ്പോഴും മറഞ്ഞു കിടക്കുന്നുണ്ടാകും. ഒരു മനുഷ്യന്റെ ആത്മീകവും ഭൗതീകവുമായ വിശപ്പുകളെ സങ്കലനം ആക്കി മുന്നോട്ട് പോകുമ്പോഴാണ് യെധാര്‍ത്ഥ ജീവിത ചക്രം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതെന്ന് മനസിലാക്കാതെ താളപ്പിഴകളുടെ വേലിയേറ്റത്തില്‍ മുങ്ങിത്താഴുന്ന കുടുംബബന്ധങ്ങള്‍ മോചനം തേടി അലയുന്നത് കുറ്റാരോപണങ്ങള്‍ നിരത്തി സ്വയമൊരു രക്ഷാ കവചം തീര്‍ത്താണ്.

എന്നാല്‍ ഓര്‍മകളുടെ നിരോധനം പങ്കുവയ്ക്കുന്നത് വിള്ളല്‍ വീഴുമായിരുന്ന കുടുംബ ബന്ധളുടെ   കൂടിച്ചേരലാണ്. കുടുംബമെന്നതിന്റെ പ്രകാശം എപ്പോഴും സ്ത്രീയില്‍ നിക്ഷിപ്തമാണെന്ന് നോവല്‍ പറഞ്ഞു വയ്ക്കുമ്പോള്‍ സ്ത്രീയുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു.അതോടൊപ്പം പുരുഷനും അവന്റെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോടിപ്പോകരുത് എന്ന് നോവല്‍ സൂചിപ്പിക്കുന്നു. ജീവിതം പരസ്പരപൂരകമാകണം. ശാരീരികവും മാനസികവുമായ സംതൃപ്തിക്ക് അനിവാര്യമാണത്.
~~~~~~~~~~~~~~~~~~~~~~~~~~




Post a Comment

2 Comments

  1. ഓണം അവധിക്ക് വായിക്കാൻ നല്ലൊരു പുസ്തകം പരിചയപ്പെടുത്തി തന്ന Mr. Reji Green land ന് നന്ദി.

    ReplyDelete
  2. പുസ്തക പരിചയം, നല്ലെഴുത്ത്. ആശംസകൾ

    ReplyDelete