മഴപെയ്‌തോട്ടെ, പണിമുടക്കല്ലേ ട്രാന്‍സ്‌ഫോര്‍മറേ...

ആക്കനാട്ടുകര (മാവേലിക്കര):
വൈദ്യുതിയുള്ളപ്പോള്‍ മെഴുകുതിരി വാങ്ങി കത്തിച്ച് വെട്ടം കണ്ടെത്തേണ്ട അവസ്ഥയിസലായിരുന്നു പണ്ട് ആക്കനാട്ടുകരയിലെ ഇരുപതാം വാര്‍ഡുകാര്‍. നിരന്തരം ആവശ്യങ്ങളെ തുടര്‍ന്ന് ഈ പ്രശ്നം പരിഹരിച്ച് ട്രാന്‍സ്ഫോര്‍മര്‍ ഒരെണ്ണം സ്ഥാപിക്കപ്പെട്ടു... അങ്ങനെ മെഴുകുതിരിവെട്ടവും വൈദ്യുതി വെളിച്ചവും തമ്മിലുള്ള കൂട്ട് അവസാനിച്ചു. പക്ഷെ ഇപ്പോഴും ഇവിടുത്തുകാര്‍ മെഴുകുതിരി വാങ്ങുന്നുണ്ട് അത് കത്തിക്കുന്നുമുണ്ട്, പക്ഷെ പണ്ട് മെഴുകുതിരി കത്തിക്കുന്നത് ബള്‍ബിന്റെ നേര്‍ത്ത വെളിച്ചത്തിലായിരുന്നെങ്കില്‍ ഇന്ന് കത്തിക്കുന്നത് അന്ധകാരത്തില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടിയാണെന്ന് മാത്രം, കാരണം ബള്‍ബുകള്‍ ഇവിടെ മിക്കപ്പോഴും മിഴിയടച്ചിരിക്കുകയാണ്.

മാനത്ത് മഴക്കാര്‍ കണ്ടാല്‍ ആക്കനാട്ടുകരക്കാര്‍ക്ക് പേടിയാണ്. വൈകിട്ട് വീട്ടിലേക്ക് പോകുന്നവര്‍ കടകളില്‍ നിന്ന് മെഴുകുതിരി കൂടി വാങ്ങിവേണം പോകുവാന്‍ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. രണ്ടാഴ്ച മുന്‍പ് വരെ മഴ പെയ്തപ്പോഴെല്ലാം രാത്രികാലങ്ങളില്‍ ഈ പ്രദേശം അന്ധകാരത്തിലായിരുന്നു. ആരുടെയോ ഒക്കെ ഭാഗ്യം കാരണം മോഷണോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല എന്നത് മാത്രമാണ് ആശ്വാസത്തിന് വക നല്‍കുന്ന കാര്യം. തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് ആക്കനാട്ടുകരയുടെ കിഴക്കന്‍ മേഖലയിലെ ഈ തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കം പല നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും ഭാരിച്ച സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇവ പരിഹരിക്കാന്‍ അടിക്കടി തകരാറിലാവുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുകയേ നിര്‍വ്വാഹമുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒപ്പം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 11കെവി ലൈനിന്റെ നിര്‍മ്മാണം കൂടി വേഗത്തിലാക്കിയാല്‍ ആക്കനാട്ടുകാര്‍ക്ക് മെഴുകുതിവെട്ടത്തില്‍ ജീവിച്ച് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട ഗതികേട് ഒഴിവായി കിട്ടും.

കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എപ്പോള്‍ വൈദ്യുതി മുടങ്ങിയാലും മറ്റ് അടിയന്തിരാവശ്യങ്ങള്‍ ഇല്ലെങ്കില്‍ പ്രദേശത്തെത്തി അത് പരഹരിച്ചു നല്‍കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എങ്കിലും അടിക്കടിയുണ്ടാരുന്ന തകരാറുകളും സമയമെടുത്ത് പരിഹരിക്കേണ്ട പ്രശ്‌നങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.
__________________________________________
റിപ്പോര്‍ട്ട്: പ്രദീപ് ചക്കോലില്‍
ഫോട്ടോ: വിവേക് അജയ്

Post a Comment

0 Comments