ജീവിതത്തിന്റെ പാതയോരങ്ങൾ | ഭാഗം നാല്

ramesh-krishnan-story


ഗൂഗിള്‍ മാപ്പ് ഇട്ട് പോയതിനാല്‍ ഫോണിലെ ചാര്‍ജ് ഇറങ്ങി... അതിനിടയില്‍ അനിത രണ്ടു തവണ വിളിച്ചു വണ്ടിയോടിക്കുകയായതിനാല്‍ എടുക്കാനായില്ല... രാത്രി അളവെല്ലാം കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ വീണ്ടും വിളിച്ചു ചോദിച്ചു.

'എവിടെയാണ്... ഒരു വിവരവുമില്ലല്ലോ'

'ഞാന്‍ വിളിക്കാം ചാര്‍ജ് തീര്‍ന്നു തൃശ്ശൂരാണ് '

ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ തിരിച്ച പോരാനുള്ള വഴി ആളുകളോട് ചോദിച്ച് പോന്നു ഇടക്ക് രണ്ടിടത്ത് വഴിതെറ്റി എങ്ങനെയൊക്കെയോ നാട്ടിലെത്തി ലേബറെ കമ്പനിയിലിറക്കി റൂമിലെത്തുമ്പോള്‍ രാത്രി എട്ടരയായിരുന്നു... മുറി അടഞ്ഞു കിടക്കുന്നത് കണ്ടപ്പോഴേ റുംമേറ്റ് വന്നില്ലെന്ന് മനസിലായി...

ഡ്രസ്മാറ്റി കുളിക്കാന്‍ കയറുമ്പോള്‍ ഫോണ്‍ ചാര്‍ജിലിട്ടു.. കുളി കഴിഞ്ഞിറങ്ങി ഫോണെടുത്ത് നോക്കി അനിത ഓണ്‍ലൈനിലില്ലെന്ന് മനസിലായി.. ഹസ്ബന്റും കുട്ടികളും കൂടെയുണ്ടാവും... അവരുടെ കുടുബത്തിലൊരു കട്ടുറുമ്പാവേണ്ടെന്ന് കരുതി മെസേജയച്ചില്ല.. മെസഞ്ചറിലൊരു മെസേജയച്ചു.

'ഞാനെത്തി'  അത്രമാത്രം.. 

രാത്രി ഭക്ഷണം കഴിച്ചില്ല.. മനസ് ശരിയല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ തോന്നില്ല... ഹോസ്റ്റലിലെ ഫുഡിന്റെ പൈസ കൊടുത്തിട്ടുമില്ല... വര്‍ക്കാണെങ്കില്‍ ഒന്നും ശരിയാകുന്നുമില്ല... വെറുതെ മക്കളെയോര്‍ത്തു... അവരുറങ്ങി കാണും... അവരോടൊപ്പമുറങ്ങാനൊരു കൊതി തോന്നുന്നു... എത്രയായി അവരെ കണ്ടിട്ട്...അവരെ കാണാനായി ചെന്നാലും അവിടുത്തെ അവസ്ഥ കണ്ടാല്‍ തലക്ക് ഭ്രാന്ത് വരും.. ദൈവത്തിനെ കണ്ടെത്തിയത് തന്നെ അവരാണെന്ന് തോന്നും.. 

പിറ്റേന്ന് കാലത്ത് ഫോണെടുത്ത് നോക്കി അനിതയുടെ മെസേജ് കണ്ടു 

'മൈഗ്രെയ്ന്‍ ആണ് അതാണ് റിപ്ലൈ തരാഞ്ഞത്' '

മറുപടി ഒന്നും പറഞ്ഞില്ല.. റെസ്റ്റ് എടുത്തോട്ടെന്ന് വെച്ചു. പുതിയ പുതിയ കഥകള്‍ വരികയും അതിനൊക്കെ കമന്റുകളിടുകയും ചെയ്തുകൊണ്ടിരുന്നു.. 

ഓഫീസിലെ ഇടനേരങ്ങളില്‍ അനിത ഇടക്ക് വിളിക്കാന്‍ തുടങ്ങി.. അതോടെ കൂട്ടിനാരോ ഉണ്ടെന്ന തോന്നല്‍ വന്നു... 

അതിനിടയില്‍ വീടിന് ഒരു പാര്‍ട്ടി വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞപ്പോള്‍ അവിടെ പോയി പാര്‍ട്ടിയുമായി സംസാരിച്ച്  വീട് ഇഷ്ടപെട്ട അവര്‍ അഡ്വാന്‍സ് തന്നതോടെ പ്രതീക്ഷയുടെ ഒരു നറുതിരിവെട്ടം തെളിഞ്ഞു. അന്ന് വൈകുന്നേരം അനിത വിളിച്ചപ്പോള്‍ പറഞ്ഞു.. 

'അടുത്തയാഴ്ച ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് ഓഫീസിലുണ്ടാകുമോ..' 

'എന്തേ പെട്ടെന്നങ്ങനെ തോന്നാന്‍' 

' ഒന്നുമല്ല കഥാകാരിയില്‍ നിന്നു തന്നെ കഥയുടെ കോപ്പി നേരിട്ട് വാങ്ങണമെന്ന് കരുതി ''

'അതാണ് ചോദിച്ചത് എന്തേ ഇത്ര പെട്ടെന്നൊരു മാറ്റം എന്ന്' 

'ഇയാള്‍ക്കെന്നെ കാണണ്ടേ..' 

'കണ്ടിട്ടെന്താ..' 

' ഒന്നുമില്ല '

' ഞാനവിടെ വന്ന് വിളിക്കാം.. അപ്പോഴേക്കും പ്രിന്റ് എടുത്ത് സൈന്‍ ചെയ്ത്  വെക്കു '

'ഒകെ..'  പുതിയ കമ്പനിയുടെ പ്രൊഡക്ട് വന്നതോടെ തിരക്കായി തുടങ്ങി പഴയകമ്പനിയുടെ വര്‍ക്കുകള്‍ ഒന്നു പതുക്കെയാക്കി പെട്ടെന്ന് നടക്കുന്ന പുതിയ കമ്പനിയുടെ വര്‍ക്കിലേക്കായി ശ്രദ്ധ മുഴുവന്‍. വെള്ളിയാഴ്ച വീടിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് അമ്മ എന്റെ ഷെയര്‍ തന്ന് ചേച്ചിയുടെ കൂടെ പോയപ്പോള്‍ മനസറിയാതൊന്ന് വേദനിച്ചു. ബന്ധങ്ങളെല്ലാം അകലുകയാണല്ലോ.. പച്ചനോട്ടിന്റെ മാസ്മരികതയില്‍ പൊക്കിള്‍ കൊടി ബന്ധം പോലും മറന്നു പോകുന്നു .

തിങ്കളാഴ്ച അനിതയെ കാണാനായി ഇറങ്ങി.. അവിടെ ചെന്ന് ബസ്സിറങ്ങി നാലുപാടും നോക്കി മുടി ചീകി.. ഓട്ടോപാര്‍ക്കില്‍ ചെന്ന് അനിത വര്‍ക്ക് ചെയ്യുന്ന ഓഫീസ് ചോദിച്ചു.

ഓഫീസിന് മുമ്പില്‍ ഓട്ടോയിറങ്ങി സംസാരിച്ചിരിക്കാന്‍ പറ്റിയൊരിടം കണ്ടെത്തി... അനിതയെ ഫോണില്‍ വിളിച്ചു.

'ഹലോ... ഞാനിവിടെത്തി ട്ടോ... താഴെയുണ്ട്...' 

'എവിടെ..' 

'അതിന് എന്നെ കണ്ടാല്‍ തിരിച്ചറിയില്ലല്ലോ...ഞാനിവിടെ നിങ്ങളുടെ ഓഫീസിന് മുന്നിലുള്ള ബേക്കറിയിലുണ്ട് മെറൂണ്‍ ചെക്ക് ഷര്‍ട്ട് ബ്ലാക്ക് പാന്റ്... തലയില്‍ അല്‍പം മുടിയുള്ള യുവാവ്.. ' 

'' മതി... ഐഡന്റിറ്റി മാര്‍ക്ക് പറയുന്നത്... ഞാന്‍ ഇറങ്ങി ദാ വരണൂ'

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സെറ്റ് സാരിയുടുത്ത് മെറൂണ്‍ കളര്‍ വെല്‍വെറ്റ് ജാക്കറ്റണിഞ്ഞ് കയ്യില്‍ കഥയുടെ പ്രിന്റുമായി ഏതാണ്ട് നാല്പത്തഞ്ചിനോടടുത്ത് പ്രായമുള്ള അനിത  വരൂന്നത് കണ്ടു.. 

ബേക്കറിയില്‍ കയറി ഫാമിലി റൂമിലേക്ക് നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് എണീറ്റു നിന്ന് പറഞ്ഞു. 

'മേഡം...ഇരിക്കൂ'

ആദ്യമായി ഒരു കഥാകാരിയുടെ കൂടെ ഇരുന്നപ്പോള്‍ ഒരു സുഖം തോന്നി 

'എന്താണ് കുടിക്കാന്‍ വേണ്ടത് മേഡം' 

'ഇയാള് ജ്യൂസ് കുടിക്കാനാണോ ഇത്രേം ദൂരം ഇങ്ങോട്ട് വന്നത്' 

'ഒന്നും മേടിക്കാതെ ഇവിടെ സംസാരിച്ചിരിക്കുന്നത് മോശമല്ലേ മേഡം' 

'ആര് പറഞ്ഞു ഇവിടെ കയറിയിരിക്കാന്‍... എന്നെ കാണാന്‍ വന്നതോ അതോ ജ്യൂസ് കുടിക്കാന്‍ വന്നതോ' 

'രണ്ടിനും കൂടി വന്നതാണ് മേഡം'

'ഇയാള് ആദ്യം പുട്ടിന് തേങ്ങയിടുന്നപോലെയുള്ള മേഡം വിളി ഒന്നൊഴിവാക്ക്' 

'എവിടെ കഥ... നോക്കട്ടെ' 

'അതങ്ങനെയുമിങ്ങനെയുമൊന്നും തരില്ല ഔദ്യോഗികമായേ തരൂ... ഞാന്‍ അതിനുമുമ്പായി നിങ്ങളെയൊന്ന് കാണാനായി വരുത്തിയതല്ലേ' 

' കളിക്കല്ലേ... താ... '

അപ്പോഴേക്കും ജ്യൂസുമായി സപ്ലെയറെത്തി അയാള്‍ ചോദിച്ചു .

' കഴിക്കാനെന്തെങ്കിലും... '

' രണ്ട് സാന്റ്വിച്ച് '

' എനിക്ക് വേണ്ട... ഞാനിപ്പോള്‍ വീട്ടില്‍ നിന്ന് കഴിച്ചതേയുള്ളൂ '

' എങ്കിലൊന്നുമതി.. '

ജ്യൂസ് കുടിക്കുന്നതിനിടയില്‍ ഇടക്ക് അനിത നോക്കുന്നത് കണ്ടു... ഇടക്ക് ഞാനും ഒന്ന് നോക്കി.. ആദ്യമായി അടുത്തു കാണുന്നു ഫേസ്ബുക്കിലെ നാലാള് വായിക്കുന്നൊരെഴുത്തുകാരിയെ .

സാന്റ്വിച്ച് കൊണ്ടുവന്ന് വെച്ചപ്പോള്‍ പറഞ്ഞു 

' ഫിഫ്റ്റി ഫിഫ്റ്റി... പകുതിയെടുത്തേ'

' എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ ' 

'എന്താ ഞാന്‍ പൊട്ടിച്ചതുകൊണ്ടാണോ..' 

'ഒന്നു പോയേ... ഞാനെടുത്തോളാം.. പകുതി അനിത കഴിച്ചു തുടങ്ങിയപ്പോള്‍ ബാക്കിയെടുത്ത് കടിക്കുന്നതിനിടയില്‍ പറഞ്ഞു.

' അതേയ്... ഓഫീസ്‌ടൈമാണ്...അധികനേരമിരിക്കാന്‍ പറ്റില്ല... പിന്നെ എന്റെ നാടാണ് ഹസിനെയും എന്നെയുമറിയുന്ന കുറേ പേരുണ്ടിവിടെ... ഏതായാലും കാണാനായല്ലോ അതുമതി

'ഇതിനാണോ ഇത്ര ദൂരം ഞാന്‍ വന്നത്' 

'പിന്നല്ലാതെ...' 

'ഓ.. എങ്കില്‍ ശരി... പോയേക്കാം..' 

'പൈസ ഞാന്‍ കൊടുത്തോളാം.. '

' വേണ്ട... അതും ഞാന്‍ തന്നെ കൊടുത്തോളാം... '


കൈകഴുകാനായി പോയപ്പോള്‍ അനിതയുടെ കയ്യില്‍ നിന്നും കടലാസ് പിടിച്ചു വാങ്ങാന്‍ നോക്കിയപ്പോള്‍ അവള്‍ ദേഹത്തേക്ക് ചാരി നിന്നുകൊണ്ട് അത് തുറന്ന് കാണിച്ച് പറഞ്ഞു.

' ദേ.. നോക്ക് ഇത് അപ്ലിക്കേഷന്‍ ഫോമാണ് ഫോട്ടോസ്റ്റാറ്റെടുക്കാനായി കയ്യിലെടുത്തതാണ്... '

' ഓഹോ.. അപ്പോള്‍ ശരിക്കുമെന്നെ പറ്റിച്ചതാണല്ലേ' അവള്‍ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു 

 'ഒന്നു കാണാന്‍' '

' എന്തിന്... അതിനാണെങ്കിലൊരു ഫോട്ടോ തന്നാല്‍ മതിയായിരുന്നല്ലോ'

' അത് മാത്രം പോരെന്ന് തോന്നി' 

'എന്തേ...' 

'അറിയില്ല..' അത് പറഞ്ഞ് അവള്‍ ചിരിച്ചു കൊണ്ട് തിരികെ നടക്കുമ്പോള്‍ ഒന്നും മനസിലായില്ല മന ഇല്‍ പറഞ്ഞു.

' കഥാകാരിയല്ലേ... എന്തെങ്കിലും മനസിലുണ്ടാവും'' പൈസ കൊടുത്ത് റോഡിലേക്കിറങ്ങിയപ്പോള്‍ ചോദിച്ചു.

'ഇനിയെന്താ പരിപാടി' 

'ഇനി ഭൂമിയുടെ അച്ചുതണ്ട് ഒന്ന് ഇടത്തോട്ട് കറക്കണം... വെറുതെ ആളെ കളിപ്പിക്കാനായിട്ട് ' 

'ഞാന്‍ കൂടണോ അതിന്' 

'നിങ്ങളെ ഞാനൊന്ന് കളിപ്പിക്കുന്നുണ്ട്' 

'ഈ പ്രായത്തിലിനി ഇനി എന്നെ എന്ത് കളിപ്പിക്കാന്‍' 

'കളിക്കുമെങ്കില്‍ കളിപ്പിക്കും' 

'ഒന്നു പോയേ.. വല്യ ഒരു കളിക്കാരന്‍ വന്നിരിക്കുന്നു'

' തരും ഞാനത് കളിപ്പിച്ചതല്ല... ഇവിടുന്നല്ല മറ്റൊരിടത്തു വെച്ച് '

'എവിടുന്ന് '

' ഞാന്‍ പറയാം.. '

' ശരി കാണാം '

' അപ്പോള്‍ പോവാണോ.. '

' പിന്നല്ലാതെ നിങ്ങള്‍ക്ക് ഓഫീസില്ലേ '

' അപ്പോള്‍ എന്റെ ലീവ് വേസ്റ്റായോ..' 

' ലീവാണോ... '

' പിന്നല്ലാതെ... എന്നെ കാണാനൊരാള്‍ ഇത്ര ദൂരെ നിന്നും വന്നിട്ട് മോശമല്ലേ ' അതുപറഞ്ഞപ്പോള്‍ അനിതയൂടെ അടുത്തേക്ക് ചെന്ന് പറഞ്ഞു 

' എനിക്ക് തീരെ മനസിലാകുന്നില്ലല്ലോ നിങ്ങളെ'

'ഇനി എന്തൊക്കെ കാണാനിരിക്കുന്നു... ഇവിടെ നില്‍ക്ക് ഞാന്‍ വണ്ടിയെടുത്തു വരാം' 

'എങ്ങോട്ടാണ്...' 

'എന്താ പേടിയുണ്ടോ' 

'അതുകൊണ്ടല്ല' 

'പിന്നെന്താ... എന്റെ കൂടെ പോരാനിത്ര ബുദ്ധിമുട്ട്' 

'ഒരു ബുദ്ധിമുട്ടുമില്ല... വണ്ടിയെടുത്ത് വരൂ' 

മരചുവട്ടില്‍ നിര്‍ത്തിയിട്ട വെളുത്ത കാര്‍ തിരിച്ച് അടുത്തുകൊണ്ടുവന്ന് നിര്‍ത്തി ഫ്രണ്ട് ഡോര്‍ തുറന്നു കൊണ്ട്  പറഞ്ഞു 

' വരൂ... കയറൂ ''

കാറില്‍ കയറി ഇരുന്നു... കാര്‍ വാഹനതിരക്കീലേക്ക്  ഉരുണ്ടിറങ്ങി 

അനിതയുടെ മാറിലേക്കിട്ട മുടിചുരുളുകള്‍ കാറ്റില്‍ പാറുന്നുണ്ടായിരുന്നു.. ഇടക്ക് ഗിയര്‍ ചെയ്ഞ്ച് ചെയ്യുമ്പോള്‍ ഉരുണ്ട വിരലുകളിലിട്ട മോതിരത്തിന്റെ തിളക്കം... ഇടക്ക് തോളിലിട്ട സാരിതലപ്പിനിടയിലൂടെ സേഫ്റ്റി പിന്‍ കുത്തിയിട്ടും വയറിന്റെ ഒരു മിന്നലാട്ടം കണ്ടു.. മുന്‍പോടട് നോക്കി വണ്ടിയോടിക്കുന്ന അനിതയുടെ കാതിലെ വലിയ കമ്മലുകള്‍ കവിളിനെ ഇടക്കിടെ തൊട്ടു തലോടുന്നുണ്ടായിരുന്നു.. 

'എവിടേക്കാണ് പോകുന്നത്' '

' ഏതായാലും വന്നതല്ലേ എന്റെ നാടൊക്കെ ഒന്നു കാണാം.. '

കുറച്ച് ദൂരം ഓടി തിരക്കില്‍ നിന്നും വണ്ടി വലത്തോട്ട് തിരിഞ്ഞ് ഒരു മാളിലെ പാര്‍ക്കിംഗിലേക്ക് വണ്ടി കയറ്റിയിട്ട് ഡോര്‍തുറന്ന്. പുറത്തിറങ്ങി.

(തുടരും)


Post a Comment

1 Comments