മിന്നാമിനുങ്ങ് ► രഞ്ജി റീജന്‍



വലകെട്ടാതെ, അതിരുകള്‍ അളക്കാതെ 
ചങ്ങലയിലിടാതെ ബന്ധനസ്ഥയാക്കാതെ
ഒരിറ്റ് നീരിനാല്‍ പശിയൊടുക്കീടാതെ
ചെറു കുടിലുപോലുമില്ലാതെ വളര്‍ത്തിയ
നഭസ്സിന്‍ വിരിമാറാം വേദിയില്‍ നര്‍ത്തനമാടും
മന്ദാരത്തില്‍ പൂക്കും നിശാമണികളെ
എത്ര നിഹാരികാമൂക്കുത്തികള്‍ തീര്‍ത്ത 
തമസ്സിന്നാഭരണമായൊഴുകിയ പറവകളെ
തേജസ്സിന്നണുവെങ്കിലും, സ്വാതന്ത്ര്യമറിഞ്ഞ
ആകാശഗംഗയിലൊഴുകും ഇന്ദുഗോപമേ

നിഴലായ്‌പോലും പിന്തുടരാനാരുമില്ലാതെ
ഹൃത്തടമിത്രമേല്‍ ആശകൂട്ടിനിന്നൊപ്പം
പ്രഭാകീടമേ എന്‍ മൗനമെത്ര നീ മുറിച്ചു
ഞാനെന്റെ സീമകളിലാശാവൃന്ദമായ് 
പറത്തിവിട്ട കൗമാരസ്വപ്നങ്ങളൊപ്പം ശയിച്ച 
രജനിയുടെ സൗരഭ്യതാരകങ്ങളെ
നിസ്പൃഹ നൈപുണ്യമത്രകഠിനമായെന്നില്‍
നൊമ്പരത്തിലുയര്‍ന്ന മൗനമലയുടെ പാളികള്‍
അലിയിക്കുവാനെത്തിയ സൂതയാണ് നീ
മാറ്റുരക്കാനെത്ര മണിശലഭങ്ങള്‍ വന്നാലും
എന്നാരാമത്തില്‍ പ്രിയതേ നീയാണ് മലര്‍മങ്ക.

Post a Comment

1 Comments