യുദ്ധാനന്തരം | മധു ബി.

madgu-b-kavitha


വിജയികളുടെ പെരുമ്പറയുടെ മുഴക്കത്തില്‍ 
പാട്ടുകള്‍ മുങ്ങി മരിക്കും.
ആകാശത്തുനിന്നും ചോരയുടെ നൂലുകള്‍ പെയ്തിറങ്ങും.
ഇലകള്‍ പെയ്തു തോരുന്നതോടെ
ഒടുവിലത്തെ മരവും വേരുകളോടെ പറന്നു പോകും.
 
അവസാനത്തെ പക്ഷിയും
പാട്ടുകളോടൊത്ത് കടലാഴങ്ങളിലൊളിക്കും,
ഒരു തൂവല്‍ പോലും പൊഴിക്കാതെ*.

പിഴുതെറിഞ്ഞെന്നു നാം കരുതിയ
വിഷച്ചെടികളെല്ലാം തളിര്‍ക്കും,
തേളുകളേയും പഴുതാരകളേയും വിടര്‍ത്തും.

ഉടയാടകളുരിഞ്ഞ്
രാജാവ് നഗ്‌നനാകും,
തലച്ചോറുമുതല്‍ അവയവങ്ങളുരിഞ്ഞ് പ്രജയും.

അവസാന മണിമുഴക്കത്തിനു ശേഷവും
ഈ പരീക്ഷ അവസാനിക്കുന്നില്ല.

* പി പി രാമചന്ദ്രനോട് കടപ്പാട്

-------------------------------

© madhu b

Post a Comment

5 Comments

  1. ലളിതവും സരളവുമെങ്കിലും അനുഭവം അതി തീവ്രമാണ്.... യുദ്ധാനന്തരം മികച്ചതാകുന്നു.... എഴുത്തുകാരനും പ്രസാധനത്തിനും സ്നേഹം...നന്ദി

    ReplyDelete
  2. മനോഹരം, യുദ്ധാനന്തരം

    ReplyDelete
  3. നന്നായെഴുതി 👌

    ReplyDelete