കാവ്യായനം | കവിത © സുനിത ബഷീര്‍


കാലമൊരിക്കല്‍ ഒരു കറുത്ത കമ്പിളി -
കൊണ്ടെന്നെ മൂടും മുന്‍പ്‌
കവിതയുടെ വസന്തമെല്ലാം
കരിയാതെ വീണ്ടെടുക്കണം.

നിശ്ശബദമായി വന്ന്
അലര്‍ച്ചയോടെ പായുന്ന
തീവണ്ടി പോലെയീ ജീവിതപ്പെരുവഴി
താണ്ടാന്‍ കവിതയുടെ
മുള്ളുകളെ തല്പമാക്കി ഞാന്‍
നിനക്കു മാത്രം കേള്‍ക്കാനാവുന്ന
ഒരു കവിതയായ്,
ഹൃദയം പെരുമ്പറ കൊട്ടും.

ഇടമുറിയാത്ത
വിരഹപെയ്ത്തിന്നൊടുവില്‍,
സ്‌നേഹമൂട്ടുന്ന കണ്ണുകളോട്
ഒരു കവിത കടം പറയും,
ഒരു കവിത കനത്ത ഇരുട്ടിലും
എന്നോട് ചേര്‍ന്നിരിക്കും,

ഒരുകവിതചുണ്ടുകൂര്‍പ്പിച്ചെ
ന്നോടിടഞ്ഞിരിക്കും.
ഇനിയൊരുകവിത
ആനന്ദത്തോടെ എന്നില്‍ വിരുന്നു വരും.

ഇത്ര ആനന്ദമെവിടെനിന്നെന്ന്
ഗൂഢമായാരോ തിരയുമ്പോള്‍,
നിനക്കും എനിക്കുമിടയില്‍
എന്തിനാണ് കണ്ടുമുട്ടലുകള്‍,
എന്തിനാണ് അടയാളവാക്യങ്ങള്‍,
എന്തിനാണ് മുഗ്ദ്ധഹാസങ്ങള്‍,
എന്നോ തിരഞ്ഞൊടുങ്ങും ഇരുകവിതകള്‍ നാം.

ആര്‍ക്കും തിരഞ്ഞാലും കണ്ടെത്താനാവാത്ത
മന്ദഹാസത്തിന്റെ പൊരുളിന്
ചിത്രകാരന്റെകൈയ്യൊപ്പു
ചാര്‍ത്തിയൊരു കല്പന.

മൗനം മുദ്രവച്ച വേദനകളില്‍
മന്ത്രിക്കും വാക്കുകളില്‍, സ്‌നേഹത്തിന്‍
 മുഗ്ദാക്ഷരങ്ങളിലുമൊര-
സുലഭകാവ്യമായി നാം.

എന്റെയീ ഭ്രാന്തമാം കല്പനകള്‍,
അതു കേട്ടുലഞ്ഞു പോവതെന്തു നീ ?

ജലം  പോലെയൊഴുകി മാറിടും
വേര്‍തിരിവില്ലാതെയേതിടവും,
ചേര്‍ന്നിരിക്കുമീയാത്മ-
സൗഹ്യദവുമൊരു കാവ്യം...

Picture Courtsey Fine Art America







.

Post a Comment

0 Comments