സുഗന്ധി | കഥ | വിനോയ്.കെ.തോമസ് ആലപ്പുഴ

മിക്കവാറുംതിരക്ക്കുറഞ്ഞ പട്ടണാതിര്‍ത്തിയിലെ അണ്ണന്‍കവലയ്ക്ക് ഇന്നും ഗ്രാമഭംഗിയാണുള്ളത് കവലയുടെ വടക്കു കിഴക്കേമൂലയില്‍ ഗൃഹാതുരമായഓര്‍മ്മയുണര്‍ത്തുന്ന ഓലമേഞ്ഞ ചായക്കടയിലെ പഴയ ബഞ്ചില്‍ ഒരുസായാഹ്നചായയുടെ രസം നുകരുമ്പോഴും ജോസിന്റെ മനസ്സ് ആകെഅസ്വസ്ഥമായിരുന്നു കഴിഞ്ഞുപോയ രാത്രികളില്‍ തനിക്കുണ്ടായ അനുഭവം എന്തായിരിക്കുമത് അയാളുടെ മനസ്സ്‌കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുകയാണെന്ന് ആമുഖംകണ്ടാലറിയാം ജോസ് എന്തുപറ്റിയെടാ പെട്ടന്ന് ചുമലില്‍ തട്ടിയകൈയുടെ ഉടമയെജോസ് തിരിഞ്ഞുനോക്കി തന്റെഉറ്റ ചങ്ങാതി സജീവനായിരുന്നു അത് ഏയ് ഒന്നുമില്ലെടാ തന്റെ സ്വതസിദ്ധമായ ചിരിയോടെ.. ജോസ് സജീവനെ നോക്കിപറഞ്ഞു... അതല്ല ഞാന്‍വന്നു ചായകുടിച്ചുതീര്‍ന്നിട്ട് പത്തു മിനിറ്റെങ്കിലും ആയിട്ടുണ്ട്.. എന്നിട്ടും നീ ഒന്നും അറിയാതെ വേറെ ഏതോ ലോകത്താണ്.. സജീവന്‍ വിടാന്‍ഭാവമില്ല തണുത്തിരുന്ന പാതികട്ടന്‍ചായ മുഴുവന്‍ കുടിച്ച് ഗ്ലാസ് മുന്നിലെ ഡെസ്‌കില്‍ വച്ചുകൊണ്ട് ജോസ് എഴുന്നേറ്റു അയാള്‍ ധരിച്ചിരുന്ന ഇളംനീല ഫുള്‍ക്കൈ ഷര്‍ട്ടിന്റെ കീശയില്‍നിന്നും ഒരുപത്തുരൂപ നോട്ട്എടുക്കുമ്പോള്‍.. സജീവന്‍ പറഞ്ഞു.. നിന്റെ ചായയുടെ പൈസ ഞാന്‍ കൊടുത്തിട്ടുണ്ട്.. ഹേയ് എന്തിനാടാ നീ വെറുതെ... ജോസിന്റെ പരിഭവം....



... അതു വിട്.. നമുക്കല്പം നടക്കാം എന്നുപറഞ്ഞു സജീവന്‍ കടയുടെ പുറത്തിറങ്ങി കൂടെ ജോസും.. കവലയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് നേരെയുള്ള വഴിയിലൂടെ ഊഴം കാത്തു കിടന്ന ഓട്ടോറിക്ഷകളെ കടന്ന് സമീപത്തെ ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വഴിയേ അവര്‍ മുന്നോട്ട് കുറച്ചു ദൂരം പിന്നിടുമ്പോള്‍... പിന്നില്‍ നിന്നും ഒരു ബെക്കിന്റെ നിര്‍ത്താതെയുള്ള ഹോണ്‍മുഴക്കം ഇരുവരെയും അലോസരപ്പെടുത്തിയ നേരം ജോസ് തിരിഞ്ഞ് നോക്കുന്നതിനിടയില്‍.. എവിടാണ് കൂട്ടുകാരെ എന്നു ചോദിച്ചുകൊണ്ട് ഹോണടിച്ചു ബൈക്കില്‍ വന്നയാള്‍  അവരുടെ അടുത്ത് വന്നു വണ്ടി നിറുത്തി... അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനും സഹൃദയനും ഇരുവരുടെയും നല്ല സുഹൃത്തുമായ കുരുവിളയായിരുന്നു അത്...ഹലോ കുരുവീ എന്താ വിശേഷം..ജോസിന്റെ കുശലം  ഞാന്‍ എത്ര ഹോണടിച്ചിട്ടും.. ജോസേ രണ്ടാളും ഒന്ന് തിരിഞ്ഞു നോക്കണമല്ലോ... ആട്ടെ എങ്ങോട്ടാ രണ്ടാളും... കുരുവിള ചോദിച്ചു വെറുതെ കടപ്പുറംവരെ ഒന്ന് നടക്കാം എന്നു കരുതി... ഒരാഴ്ചയായിട്ട് ഇന്നാണ് ഇവനെ ഒന്ന് കണ്ടുകിട്ടുന്നത് സജീവനാണുത്തരം പറഞ്ഞത്... ഇയാള്‍ക്കിതെന്തുപറ്റി.. ആകെ വല്ലാതിരിക്കുന്നു.. സുഖമില്ലേ..അതോ പുതിയ വര്‍ക്ക്വല്ലതും തുടങ്ങിയോ  വീണ്ടും ജോസിനെ നോക്കി കുരുവിള ചോദിച്ചു... ഹേയ് ഒന്നുമില്ല കുരുവീ തെല്ലൊരു മന്ദഹാസമോടെ ജോസ് പറഞ്ഞു... എടോ താന്‍ വീട്ടിലെത്തിയിട്ട് എന്നെ ഒന്ന് വിളിക്കണം.. ഞങ്ങളുടെ പുതിയ നാടകത്തിലേയ്ക്ക് തന്റെ ഒരു കവിത വേണം... ഇതു നേരില്‍ പറയാന്‍ ഞാന്‍ കഴിഞ്ഞദിവസങ്ങളിലൊക്കെ തന്നെ തിരക്കിയിരുന്നു ഭാഗ്യം ഇപ്പോഴെങ്കിലും കണ്ടുകിട്ടിയല്ലോ.. ആ അല്പം തിരക്കുണ്ട് ചങ്ങായിമാരെ... ഇല്ലെങ്കില്‍ ഞാനും നിങ്ങളോടൊപ്പം കടപ്പുറത്തു വരുമായിരുന്നു...ഇനി  അടുത്ത ദിവസം ഞാനും കൂടാം... ജോസ് മറക്കരുത് വീട്ടിലെത്തുമ്പോള്‍ എന്നെ വിളിക്കുമല്ലോ... തീര്‍ച്ചയായും കുരുവീ ജോസിന്റെ മറുതീരുംമുമ്പേ കുരുവിള സലാം പറഞ്ഞു വണ്ടിയോടിച്ചു പോയി...



ഇരുവശങ്ങളിലും ഗ്രാവല്‍ വിരിച്ച ടാര്‍പൂശിയ പുതിയ റോഡിലൂടെ കടപ്പുറം ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു... തന്റെ ഉദാത്തമായ ചിന്തകളെ എന്നും അക്ഷരങ്ങളാക്കി കടലാസ്സില്‍ പകര്‍ത്തിയിരുന്ന ജോസ് ഒരു കവിയും... ഗാനരചയിതാവുമായിരുന്നു... ബൃഹത്തായസൗഹൃദവലയം ഉണ്ടായിരുന്നെങ്കിലും.. സജീവനെയും, കുരുവിളയെയും പോലെയുള്ള ചുരുക്കം ചില സുഹൃത്തുക്കള്‍ മാത്രം അയാളുടെ സര്‍ഗ്ഗവാസനകളെ എന്നും പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുള്ളു... പിന്നെ ഒരുകാര്യം പറയാതെവയ്യ പൊതുവെ അലസനായ ജോസിന് പ്രശസ്തിയിലും.. അംഗീകാരങ്ങളിലുമൊന്നും അത്ര താല്പര്യവുംഉണ്ടായിരുന്നില്ല.. ഈ അടുത്തകാലത്ത് തന്നെയാണ് ജോസിനെ പ്രശസ്തിയിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും ഉയര്‍ത്താന്‍പോന്ന ചിലകാര്യങ്ങള്‍ അയാളില്‍ നിന്നുണ്ടായത്.... കല്പവൃക്ഷമായതെങ്ങില്‍ നിന്ന് ലഭിച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ജീവന്‍തുളുമ്പുന്നശില്പങ്ങള്‍ക്ക് ജോസ് |... ഇത്കേട്ടറിഞ്ഞ പ്രമുഖ പത്രമാധ്യമങ്ങളും ടീവി ചാനലുകളും അയാളെയും അയാളുടെശില്പങ്ങളെയും ഏകദേശം ഒരാഴ്ചയോളം ആഘോഷിച്ചതിലൂടെ അയാളുടെ സര്‍ഗ്ഗം രാജ്യാന്തരപ്രസിദ്ധങ്ങളുമായി... പക്ഷെ എന്തു ചെയ്യാം ചിലകാര്യങ്ങളില്‍ തികഞ്ഞ അരാജകവാദിആയിരുന്നതിനാലും സ്വതവേഒരു മടിയനായിരുന്നതിനാലും അയാള്‍.. അതോടെ ശില്‍പ നിര്‍മാണത്തിന് വിരാമമിട്ടു...ഏകദേശം നാല്പത്തഞ്ചു വയസ്സ് പ്രായമുള്ള അയാള്‍ക്ക് ഭാര്യയും ഡിഗ്രിപഠിക്കുന്ന ഒരു മകനുമാണുള്ളത്.. രണ്ട് ഓട്ടോ റിക്ഷകള്‍ വാടകയ്ക്ക് കൊടുത്തിട്ടുള്ളതാണ് വരുമാനം.. പിന്നെ വല്ലപ്പോഴും എഴുതാന്‍ കിട്ടുന്ന ഓഫറുകളും... തന്റെ സര്‍ഗ്ഗ വാസനകളുടെ പൂര്‍ത്തീകരണങ്ങളില്‍ ധാരാളം പണവും പ്രശസ്തിയും നേടാമായിരുന്നിട്ടും അയാളിന്നുവരെ അതിനു ശ്രമിച്ചിട്ടില്ല എന്നത് വസ്തുതയാണ്...ജോസിന്റ ബാല്യകാല സുഹൃത്തും സഹോദരതുല്യനുമാണ് സജീവന്‍ ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജോസിന്റ ചങ്ക് ബ്രോ..  ജോസിനേക്കാള്‍ രണ്ടു വയസ്സിനിളപ്പം പൊതുമരാമത്തു വകുപ്പില്‍ ഓവര്‍ സിയറായി ജോലി നോക്കുന്ന സജീവന്റെ ഭാര്യയും  അതെ ഓഫീസിലെ ക്ലര്‍ക്കാണ് ഏകമകന്‍ സാരംഗ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി... അങ്ങനെ.. പത്തിരുപതു മിനിറ്റ് അവര്‍ നടപ്പുതുടര്‍ന്ന് അണ്ണന്‍ കവലയ്ക്ക് ഏകദേശം ഒരുകിലോമീറ്ററോളം... പടിഞ്ഞാറു ഭാഗത്തുള്ള.. തീരഗന്ധി കടപ്പുറത്ത് എത്തിച്ചേര്‍ന്നു...


തികഞ്ഞ ശാന്തമായ കടല്‍ത്തീരം... ചെമ്പട്ടുടുത്ത മേഘമാലക്കള്‍ക്കിടയിലൂടെ.. അഴിനീരാട്ടിനു തിടുക്കംകൂട്ടുന്ന പോലെ അസ്തമയസൂര്യന്‍ കടലിനോട്അടുക്കുന്നു...  തീരത്തെതഴുകിതലോടുന്ന  കുഞ്ഞുതിരമാല ക്കൈകള്‍... സമയം വൈകുന്നേരം ആറുമണിയോടടുത്തിരുന്നെങ്കിലും തീരം.. പ്രകാശമാനമായിരുന്നു തീരത്തിന്റെ വടക്കുഭാഗത്തായി കുറച്ചു കുട്ടികള്‍ ക്രിക്കറ്റ്കളിക്കുന്നുണ്ട് ചിലര്‍ കടലില്‍ കുളിക്കുന്നു... അവിടെകടിപിടി കൂടിയിരുന്ന ചെറിയൊരുകൂട്ടം തെരുവ്നായ്ക്കളെ.. കല്ലെറിഞ്ഞു പായിക്കുന്ന മറ്റുചില വികൃതികുട്ടികള്‍... മറ്റൊരു ഭാഗത്ത് തിരമാലകളോട് മല്ലടിച്ചുതീരമണഞ്ഞ ഒരുകൂട്ടം മത്സ്യതൊഴിലാളികള്‍ വീണ്ടും നാളെ പുലര്‍ച്ചെ... കടലില്‍ പോകാന്‍വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്... ഈ കാഴ്ചകള്‍ നോക്കിനിന്ന ജോസിനെ നോക്കി തെക്കു ഭാഗത്തേക്ക് കൈവിരല്‍ ചൂണ്ടി സജീവന്‍ പറഞ്ഞു.. ദാ നമുക്കവിടെയിരിക്കാം... തീരത്തിന്റെ തെക്കുകിഴക്കേകോണിലായി പച്ചപരവതാനി വിരിച്ചപോലെ മണ്ണില്‍ പരന്നു കിടന്ന അടംബ വള്ളികള്‍ക്കു നടുവിലായി വളര്‍ന്നു പന്തലിച്ച തല്ലിമരച്ചോട്ടില്‍ അവരെത്തുമ്പോള്‍ ഉണങ്ങിയ കരിയിലകള്‍ കൂട്ടിവച്ച് അതിനു മുകളില്‍ പഴയ പ്ലാസ്റ്റിക് ഷീറ്റുകളും ഉണങ്ങിയ ഓലത്തുമ്പുകളും വിരിച്ച് നേരത്തെ അവിടെയിരുന്നിട്ട് പോയവര്‍ ഉണ്ടാക്കിയഇരിപ്പിടങ്ങള്‍ഇപ്പോള്‍  സജീവനും ജോസിനും സ്വന്തമായി കടുത്ത പുകവലിശീലമുണ്ടായിരുന്ന ജോസ് ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് ഒരുകാജ ബീഡിയെടുത്ത് ചുണ്ടില്‍ തിരുകി.



അല്പനേരത്തെ മൗനത്തിന് വിരാമമിട്ടത് സജീവനായിരുന്നു പുകവലി വിരോധിയായിരുന്ന അയാള്‍ ജോസ് വലിച്ച് ഊതിവിട്ട ബീഡിപ്പുക കൈകൊണ്ട് തട്ടിമാറ്റിക്കൊണ്ട് ജോസിനോട് ചോദിച്ചു ഇനി പറയു എന്താ നിനക്കുപറ്റിയത്... ബാങ്കില്‍ നിന്നും വീണ്ടും നോട്ടീസ് വന്നോ... അതൊന്നുമല്ല എന്ന അര്‍ത്ഥത്തില്‍ ജോസ് തലയിളക്കികൊണ്ട് പറഞ്ഞു തുടങ്ങി... നിന്റെ സംശയം തികച്ചുംശരിയാണ് ഞാന്‍ അസ്വസ്ഥനാണ്.. ഇപ്പൊ ഒരാഴ്ചകഴിഞ്ഞു... കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ആ സംഭവം... എന്തുണ്ടായി അന്ന് സജീവന്‍ തിടുക്കംകൂട്ടി... ഇന്നു ശനിയാഴ്ചയല്ലേ ജോസിന്റെ ചോദ്യത്തിന് അതെയെന്ന് സജീവന്‍ ഉത്തരം പറഞ്ഞു.... വലിച്ച് അറ്റമെത്തിയ ബീഡിക്കുറ്റി പിന്നിലേക്ക് എറിഞ്ഞുകൊണ്ട്... ജോസ് തുടര്‍ന്നു... തിങ്കളാഴ്ച രാത്രി ഏകദേശം ഒന്‍പത് മണിആയിക്കാണും ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതാനായി ഇരിക്കാറുള്ള സ്ഥലം നിനക്കറിയാമല്ലോ... അറിയാം നിന്റെ വീടിന്റെ ഉമ്മറത്തിണ്ണയോടു ചേര്‍ന്ന ചവിട്ടുപടി... ജോസിന്റെ ചോദ്യത്തിന് സജീവനുത്തരം പറഞ്ഞു... അതെ അവിടെത്തന്നെ ജോസ് തുടര്‍ന്നു ... എന്റെ ചിന്തയില്‍ അപ്പോള്‍ വന്ന ഒരാശയം ഞാന്‍ കടലാസ്സില്‍ പകര്‍ത്തുകയായിരുന്നു കുറെ നേരമായി അനുഭപ്പെടുന്നുണ്ടെങ്കിലും പിന്നീടാണ് ഞാന്‍ അതു ശ്രദ്ധിച്ചത്... എന്ത്.. സജീവന്റെ ആകാംഷ ജോസിന് മനസ്സിലായി... അയാള്‍ വീണ്ടും ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് ഒരു  ബീഡിയെടുത്തു കൊളുത്തി... അത് സജീവന് അല്പം നീരസം ഉളവാക്കിയെങ്കിലും പ്രിയസ്നേഹിതനോടുള്ള സ്നേഹാതിരേകത്താല്‍.. പുറമെ കാണിച്ചില്ല... വളരെ ആസ്വദിച്ചുകൊണ്ട് ജോസ് ബീഡിവലിച്ചു പുകയൂതിവിട്ടുകൊണ്ടിരുന്നു... നീലമേലാപ്പില്‍നിന്ന് ചന്ദ്രന്‍ ഭൂമിയെ നോക്കാന്‍ തുടങ്ങിയിട്ടും ആദിത്യന്‍ ആഴിയില്‍ നീരാടാന്‍ഇറങ്ങിയിട്ടും തീരത്ത് നല്ല വെളിച്ചമായിരുന്നു...



എന്നിട്ടെന്തുണ്ടായി... സജീവന്‍ ഉത്സാഹപൂര്‍വ്വം വീണ്ടും ജോസിനോട് ആരാഞ്ഞു... അത് വീണ്ടും വര്‍ധിച്ചുവന്നു ജോസ് പറഞ്ഞു തുടങ്ങി... എന്ത്.. സജീവന്റെചോദ്യത്തിനൊപ്പം അയാളുടെ കണ്ണുകളിലെ ജിജ്ഞാസയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ജോസ് ശ്രദ്ധിച്ചു... എന്നിട്ട് കെട്ടുപോയ ബീഡി വീണ്ടും കത്തിച്ചു ചുണ്ടില്‍ തിരുകി ഒരു പുകയെടുത്തതിന് ശേഷം വീണ്ടും പറഞ്ഞു തുടങ്ങി... അതേടാ.. ഞാന്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത... ഒരു സുഗന്ധം... സുഗന്ധമോ... സജീവന്‍ ആകാംഷയുടെ പരകോടിയില്‍ നിന്ന് ജോസിനോട് ചോദിച്ചു... ങും..ഞാന്‍ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരം വല്ലാത്തവശ്യമായ ഒരു സുഗന്ധം.. ആദ്യം ചെറുതായി മാത്രം അനുഭവപ്പെട്ട ആ സുഗന്ധം ഞാന്‍ ശ്രദ്ധിച്ചു തുടയപ്പോള്‍ അതിതീവ്രമായി എന്നെ വലയം ചെയ്തിരുന്നു... ജോസിന്റെ വിവരണം കേട്ടിരുന്ന സജീവന്റെ കണ്ണുകള്‍ വല്ലാതെ വിടര്‍ന്നിരുന്നു...



ഇതെന്താണ് എവിടുന്നാണ്... എനിക്കൊന്നും മനസ്സിലായില്ല.... ഞാന്‍ ആദ്യം കരുതിയത് തൊട്ടടുത്ത വീട്ടുകാര്‍ എന്തെങ്കിലും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചതാവുമെന്നാ പക്ഷെ ഞാന്‍ ഇരുന്ന ചവിട്ടുപടിയില്‍ ഇരുന്നു നോക്കിയാല്‍ കാണാവുന്ന അകലത്തില്‍ മാത്രം എന്റെ വീടിനോട് ചേര്‍ന്ന് തൊട്ടടുത്തപടിഞ്ഞാറെ വീട്ടില്‍ ആരും ഇല്ലായിരുന്നു..അതുറപ്പാകാന്‍ കാരണം ആ വീടിന്റെ വാതിലുകള്‍ അടച്ചിട്ടിരുന്നു അവരുടെ കാര്‍പോര്‍ച്ചില്‍ വണ്ടിയുമില്ലായിരുന്നു... അപ്പോള്‍ അവിടിനിന്നല്ല എന്നുറപ്പ്... സജീവന്‍ അയാളുടെ നിഗമനം പറഞ്ഞു.. ഇനി നിന്റെ വീട്ടില്‍ വല്ലതും ചന്ദനതിരിയോ മറ്റോ... ഇനി നീ പുറത്തെ ചവിട്ടുപടിയില്‍ ഇരുന്നപ്പോള്‍ വീശിയ കാറ്റില്‍ വന്നസുഗന്ധമോ മറ്റോ... സജീവന്റെ നിഗമനങ്ങള്‍ അങ്ങനെ നീളവേ... ജോസ് പറഞ്ഞു ഏയ് അങ്ങനെയൊന്നുമില്ല... വീട്ടില്‍ ഇപ്പോള്‍ വാസനത്തിരികള്‍ കത്തിക്കാറില്ല ഏറെ നാളായി.. പിന്നെ കാറ്റിന്റെ ഒരു ലാഞ്ജനപോലുമില്ല ഒരിലപോലും അനങ്ങിയിരുന്നില്ല.... ജോസിന്റെ മറുപടിയില്‍ അതൃപ്തനെങ്കിലും സജീവന്‍ ചോദിച്ചു നീ നിമ്മിയോടു പറഞ്ഞില്ലേ... നല്ല കഥയായി.. എന്റെ ഭാര്യയുടെ ഭയം പ്രസിദ്ധമല്ലേ മുന്‍പ് ഒരു ദിവസം വെറും ഒരു പാറ്റയുടെ പേരിലുണ്ടായ കോലാഹലം ആശുപത്രിവരെ എത്തിയതൊക്കെ നീ മറന്നോ.. തെല്ലു ചിരിയോടെജോസ് അതു പറയുമ്പോള്‍ സജീവനും ചിരിച്ചു പോയി...



പിന്നീടെന്തുണ്ടായി പ്രിയ ചങ്ങാതിയുടെ ചോദ്യത്തിന് ഉത്തരമായി ജോസ് പറഞ്ഞു തുടങ്ങി... പിന്നീട് രാവേറെചെന്നിട്ടും എന്നെ കാണാതിരുന്നതിനാല്‍ ഉറങ്ങുന്നില്ലേ എന്ന ചോദ്യവുമായി നിമ്മി പുറത്തേക്കു വന്ന സമയം എന്നെ വിട്ട് ആ സുഗന്ധം എങ്ങോട്ടാ മറഞ്ഞു പോയി.... അന്ന് മുതല്‍ നിനക്കറിയാമോ സജീവേ ഞാന്‍ ഉറങ്ങിയിട്ടില്ല... പകല്‍ സമയത്തു അതനുഭവപ്പെടാറുണ്ടോ...സജീവ് അക്ഷമയോടെ ചോദിച്ചു ഇല്ല എന്നഅര്‍ത്ഥത്തില്‍ തലയാട്ടി... പിന്നീടെപ്പോഴാണത് വീണ്ടും വന്നത് സജീവ് ചോദിച്ചു... വീണ്ടും അടുത്ത ദിവസം... ചൊവാഴ്ച ഞാന്‍ കാത്തിരുന്നെങ്കിലും അതുണ്ടായില്ല... പിന്നെ അതിന്റെ അടുത്ത ദിവസം അതായത്കഴിഞ്ഞ  ബുധനാഴ്ച ഞാന്‍അല്പം നേരത്തെ തന്നെ ചവിട്ടുപടിയില്‍ വന്നിരുന്നു... ഏകദേശം രാത്രി എട്ട്മണിയോടെ തന്നെ മെല്ലെ ആ സുഗന്ധം അനുഭവപെടാന്‍ തുടങ്ങി... ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞു അത് അതി തീവ്രമായി എന്നെ വലയം ചെയ്തു ഒരു മരപ്പാവയെപ്പോലെ ഞാന്‍ അതില്‍ മുഴുകിയിരുന്നെങ്കിലും ഭയമെന്ന വികാരത്തിന് അടിമയാകാതിരുന്നതിനാല്‍ ഈ മരീചിക എന്താണെന്ന് അറിയാനായി കയ്യില്‍ കരുതിയ ടോര്‍ച്ചു ലൈറ്റ് തെളിച്ചു ഞാന്‍ വീടിനു ചുറ്റും നോക്കിയെങ്കിലും എന്റെ വീടിനു കിഴക്കേ മതിലിനോട് ചേര്‍ന്ന് ഒരു വലിയ മൂഷികന്‍ ഓടിമറഞ്ഞതൊഴിച്ചാല്‍ അസ്വാഭാവികമായി മറ്റൊന്നും കണ്ടില്ല.... മറ്റൊരത്ഭുതമെന്തെന്നാല്‍  ഞാന്‍ ടോര്‍ച് തെളിയിച്ചു വീടിചുറ്റും അന്വേഷിക്കുമ്പോഴൊന്നും ഈ സുഗന്ധം എന്നോടൊപ്പം വന്നില്ല എന്നുള്ളതാണ്.... വീണ്ടും ഞാന്‍ യഥാസ്ഥാനത്തു വന്നിരുന്നപ്പോള്‍ സുഗന്ധം പൂര്‍വാധികം ശക്തമായി തന്നെവലയം ചെയ്തിരുന്നു... കുറെ സമയം കഴിഞ്ഞിട്ടും സുഗന്ധംകൂടി വന്നപ്പോള്‍ ഞാന്‍ ആ സുഗന്ധത്തോടു തന്നെ പറഞ്ഞു... എവിടെ നിന്നോ എന്തിനെന്നോ അറിയാത്ത ഹേ സുഗന്ധമേ എന്തിനാണ് നീ എന്നിടൊപ്പമിങ്ങനെ.... എന്തായാലും... നിന്നെ ഞാന്‍ അക്ഷരങ്ങളായി സ്വീകരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഉമ്മറത്തിണ്ണയിലിരുന്ന പേപ്പറും പേനയുമെടുത്ത്.. എഴുതാന്‍ തുടങ്ങുമ്പോള്‍... എന്റെ ഭാര്യ നിമ്മി അത്താഴം കഴിക്കുന്നില്ലേ നേരം ഒരുപാടായി എന്നു പിറുപിറുത്തു കൊണ്ട് പുറത്തേക്കുവന്നു.. പെട്ടന്ന് അവളുടെ നാസിക വിടരുന്നതും അവളേതോ നറുമണം ആസ്വാദിക്കുന്നപോലെയുംഎനിക്കുതോന്നി.. ആഹാ പുതിയ പെര്‍ഫ്യൂം വാങ്ങിയിട്ട് എന്നോടു പറഞ്ഞില്ല അല്ലെ എന്നുപരിഭവിച്ചുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു... അപ്പോഴേക്കും സുഗന്ധത്തിന്റ വാസന തീവ്രത കുറഞ്ഞു തുടങ്ങിയിരുന്നു... ഞാന്‍ അവളെ എന്നോട് ചേര്‍ത്തിരുത്തി അവളുട അഴിച്ചിട്ട തലമുടിയിഴകള്‍ തലോടുമ്പോഴും പെര്‍ഫ്യൂമിനെ ചൊല്ലിയുള്ള പരിഭവം അവള്‍ പറഞ്ഞുകൊണ്ടിരുന്നു.. അവള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍.. ഞാന്‍ അതുവരെ അറിഞ്ഞുകൊണ്ടിരുന്ന ആ അനുഭവം മനസ്സില്ലാമനസ്സോടെ അവളോട് വിവരിച്ചു അത്ഭുതവും ഭയവും മൂലം വിവശയായ എന്റെ പ്രിയ പത്നി വേഗംതന്നെ എഴുന്നേറ്റ് എനിക്കു പേടിയാകുന്നു... അകത്തു പോകാം.. അവളുടെ ഭയം അവളെ മറ്റ്ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നറിയാവുന്നതിനാല്‍ ഞാന്‍ അല്പം നീരസമോടെയാണെങ്കിലും... അവളെഅനുസരിച്ചു... സുഗന്ധം അപ്പോഴേക്കും പോയ്മറഞ്ഞിരുന്നെങ്കിലും... കതകുകുറ്റിയിട്ട് ഞങ്ങള്‍ അകത്തുകയറിയപ്പോഴും എന്റെ ദേഹത്ത് ചെറുതായെങ്കിലും ആ സുഗന്ധമുണ്ടായിരുന്നു... ഒരു ദീര്‍ഘനിശ്വാസത്തോടെ നെടുവീര്‍പ്പിട്ടുകൊണ്ട് ജോസ് തന്റെ കീശയില്‍ നിന്ന് ചെറുതായി മടക്കിയ ഒരു കടലാസ്സെടുത്ത് സജീവന് കൊടുത്തു ഇതാണ് ഞാന്‍
അന്നെഴുതിയത്... ഒരു വല്ലാത്ത മൂഡിലായിരുന്നു സജീവനും.. അപ്പോഴേക്കും തീരഗന്ധികടപ്പുറം ഏകദേശം വിജനമായിരുന്നു.. ഡാ വീട്ടില്‍ ചെന്നിട്ട് കുരുവിളയെ വിളിക്കണം ജോസ് നല്‍കിയ മടക്കിയകടലാസ് തന്റെ കീശയില്‍ തിരുകി പോകാന്‍ തുടങ്ങുന്നതിനിടയില്‍ സജീവന്‍ ഓര്‍മിപ്പിച്ചു... ഞാന്‍ മറന്നില്ലവിളിക്കും... ഇരുവരും അവരവരുടെ വീടുകളില്‍ എത്തുമ്പോള്‍ ഒരു മഴപെയ്തൊഴിഞ്ഞപോലെ പ്രസന്നമായിരുന്നു ജോസിന്റെ മനസ്സ്.... സജീവന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ സിറ്റൗട്ടില്‍ ഇരുന്നു കൊണ്ട്... ജോസ് നല്‍കിയ കടലാസ്സ് നിവര്‍ത്തി സിറ്റൗട്ടിലെ ഫാന്‍സി ലൈറ്റിന്റെ പ്രകാശത്തില്‍ വായിക്കാന്‍ തുടങ്ങി... അതില്‍ സുഗന്ധി എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ തുടങ്ങുന്ന വരികള്‍.... വന്നെത്തിഎന്നടുതിന്നൊരജ്ഞാതമാം... വശ്യമീ വാസന തൈലഗന്ധം.........  ..... മുഴുവന്‍ വായിച്ചു തീര്‍ന്ന സജീവന്റെ ചിന്തകള്‍ക്ക് ഭരമേറിവന്നു... എന്നാലും എന്തായിരിക്കുമത്  എന്റെ ചങ്ങാതിയെ വലയം ചെയ്ത സുഗന്ധം  അല്ല അവന്റെ ഭാഷയില്‍ ആ സുഗന്ധി... അയാള്‍ ഒരു നെടുവീര്‍പ്പോടെ.. ചിന്തകളില്‍ മുഴുകി.

വിനോയ്.കെ.തോമസ് 
ആലപ്പുഴ.

__________________________________________________


പ്രിയവായനക്കാര്‍ക്ക്,

എഴുത്തുകാര്‍ക്ക് പ്രോത്സാഹനമാകുന്ന തരത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു. അഭിപ്രായങ്ങള്‍ ഇനി മുതല്‍ ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്ന POST BOX ല്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

എഡിറ്റര്‍

Post a Comment

0 Comments