കലി | കഥ © അമീര്‍കണ്ടല്‍

'മാഷേ ... സുനന്ദ ടീച്ചര്‍ സ്റ്റാഫ് റൂമിലിരുന്ന് ഒരേ കരച്ചില്‍... എന്താണ് കാര്യമെന്ന് ഞങ്ങളാര് ചോദിച്ചിട്ടും പറയണില്ല... മാഷൊന്ന് ഇടപ്പെട്ട് പരിഹാരമുണ്ടാക്ക് ...' രാവിലെത്തെ ഇന്റര്‍ വെല്‍ കഴിഞ്ഞ് വരാന്ത ഇടനാഴിയിലൂടെ ഏഴ് എ ക്ലാസിലേക്ക് നടക്കുമ്പോഴാണ് പിന്നില്‍ നിന്ന് സംഗീതം പഠിപ്പിക്കുന്ന മോനിഷ ടീച്ചര്‍ ഓടി വന്ന് പറഞ്ഞത്.

സ്റ്റാഫ് സെക്രട്ടറി എന്ന നിലയില്‍ സ്റ്റാഫുകളുടെ കണ്ണീരൊപ്പലും തമ്മിലുള്ള പിണക്കങ്ങളകറ്റലും മൂപ്പരുടെ പണിയാണന്നല്ലേ വെപ്പ്.
         'അല്ലേലും നിസാര കാര്യം മതി സുനന്ദ ടീച്ചര്‍ക്ക്, പിണങ്ങാനും മോങ്ങാനും' പിറുപിറുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു.
അഞ്ച് ബിയിലെ ക്ലാസ് ടീച്ചറാണ് എസ്എസ് ആര്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന സുനന്ദ ടീച്ചര്‍. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അഞ്ച് ബിയിലെ ക്ലാസ്ചാര്‍ജ് മറ്റാര്‍ക്കും കൈമാറാതെ തന്റെ സാമ്രാജ്യമായി കൊണ്ട് നടക്കുകയാണ്. മുമ്പ് പുതുതായി വന്ന ഹിന്ദി ടീച്ചര്‍ ക്ലാസില്‍ ബഹളം വെച്ച അഞ്ച് ബിയിലെ അഞ്ച് കുട്ടികളെ ബഞ്ചില്‍ കയറ്റി നിര്‍ത്തിയതിന്റെ പൊല്ലാപ്പ് ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു.

        'എന്താ പ്രശ്‌നം ടീച്ചറേ.... എന്തായാലും പരിഹാരമുണ്ടാക്കാം.. ടീച്ചര്‍ കരയാതിരിക്ക് ... ' കരച്ചിലടക്കാന്‍ കഴിയാതെ ടീച്ചര്‍ മേശപ്പുറത്തിരുന്ന ഒരു നോട്ട് ബുക്ക് നേരെ നീട്ടി 'മാഷേ .. ഇതൊന്ന് നോക്ക്... എനിക്ക് സഹിക്കാന്‍ കഴിയണില്ല.. ശ്ശൊ...വേണ്ടായിരുന്നു. ... പാവം... അപ്പോഴൊത്തെ കലിക്ക് ...' തേങ്ങലടക്കാന്‍ കഴിയാതെ സുനന്ദ ടീച്ചര്‍ സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തി.

image courtesy sparkthemagazine.com

             പതിവ് പോലെ രാവിലെ ഹാജരൊക്കെ എടുത്തു കഴിഞ്ഞ് സുനന്ദ ടീച്ചര്‍ മലയാള പാഠാവലി പഠിപ്പിക്കുകയായിരുന്നു. അമ്മയെ കുറിച്ചുള്ള  കവിത. രണ്ട് കുട്ടികളുടെ അമ്മയായ സുനന്ദ ടീച്ചര്‍ സര്‍വ്വംസഹയും വാത്സല്യനിധിയുമായ അമ്മയെ വര്‍ണ്ണിക്കുന്ന കവിതയുടെ ആഴപരപ്പിലേക്ക് ആഴ്ന്നിറങ്ങി ആസ്വാദിച്ച് പഠിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് അത്യാവശ്യം പഠിപ്പിസ്റ്റായ സെക്കന്റ് ബെഞ്ചിലെ അനൂപ് എന്തോ വരച്ചു കുറിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ടീച്ചറിന് കലിയടക്കാന്‍ കഴിഞ്ഞില്ല.'എടാ ... നിനക്കും തുടങ്ങിയോ. .. വല്ലതുമൊക്കെ പഠിക്കാന്‍ കഴിവുള്ള പയ്യനാ.... ' അവന്‍ വരച്ച് കൊണ്ടിരുന്ന നോട്ട് ബുക്ക് വലിച്ചെടുത്ത് ക്ലാസിന്റെ മൂലയിലേക്ക് ഒരേറ്. ദേഷ്യം സഹിക്കവയ്യാതെ അവന്റെ കൈവെള്ളയില്‍ നാലഞ്ച് പെടയും വെച്ചു കൊടുത്തു.

         ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന വഴിയിലാണ് അനൂപിന്റെ കൂട്ടുകാര്‍   ക്ലാസ് മൂലയിലെ വേസ്റ്റ് ബാസ്‌കറ്റിന്റെ അടുത്ത് കിടന്ന ആ നോട്ട് ബുക്ക് എടുത്ത് ടീച്ചറിന്റെ കൈയില്‍ കൊണ്ട് കൊടുത്തത്. 'ടീച്ചറേ.. അനൂപ് വരച്ച പടം കണ്ടോ.... ' നോട്ടുബുക്കില്‍ നിന്ന് പകുതി കീറി വേര്‍പെട്ട ആ   പേജില്‍ പെന്‍സില്‍ കൊണ്ട് വരച്ച സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രമായിരുന്നു. ചിത്രത്തിന് താഴെയായി പേന കൊണ്ട് കടുപ്പിച്ച് എഴുതിയ അക്ഷരങ്ങളിലൂടെ ടീച്ചറിന്റെ കണ്ണുകള്‍ കടന്നു പോയി - 'എന്റെ പ്രിയപ്പെട്ട അമ്മ.. എന്നെയും അനിയത്തിയേയും തനിച്ചാക്കി സ്വര്‍ഗത്തേക്ക് പോയി....  അമ്മക്ക് ഒരായിരം ഉമ്മ ...'

അത് മുഴുവന്‍ വായിക്കാന്‍ സുനന്ദടീച്ചറിന് കഴിഞ്ഞില്ല. കാഴ്ച മങ്ങിയത് പോലെ. കണ്ണുനീര്‍ തളം കെട്ടി മൂടുപടം തീര്‍ത്തു. പിന്നെ തേങ്ങലടക്കാന്‍ കഴിയാതെ സ്റ്റാഫ് റൂമില്‍ വന്ന് ഒറ്റയിരിപ്പായിരുന്നു.
⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟⃟


പ്രിയവായനക്കാരേ,
ഈ കഥയ്ക്കുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെയുള്ള കമന്റ് ബോക്‌സില്‍ നിങ്ങളുടെ പേര് സഹിതം അറിയിക്കുമല്ലോ. അഭിപ്രായങ്ങള്‍ എല്ലാ ഞായറാഴ്ചയും POST BOXല്‍ പ്രസിദ്ധീകരിക്കും. 


എഡിറ്റര്‍



Post a Comment

0 Comments