ആര്യയുടെ ഓട്ടം പാഴായില്ല, ഓടിയെത്തിയത് ഒളിംപിക്‌സില്‍ | Special Report © സുഗതന്‍ എല്‍.

ലോക സ്പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്സില്‍   200മീറ്ററില്‍ 0.34സെക്കന്‍ഡില്‍ സ്വര്‍ണം നഷ്ടപ്പെട്ട് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യയുടെ ജീവിതകഥ... 


  'നാലുവയസുവരെ എഴുന്നേറ്റു നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത കുട്ടിയായിരുന്നു അവള്‍. അവളെ ഒന്ന് ഇരുത്തുവാന്‍ വേണ്ടി മണ്ണില്‍ കുഴികുഴിച്ച് അതില്‍ ഇരുത്തിയിട്ടുണ്ട്. ' ഇത്  ലോക സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍   200മീറ്ററില്‍ 0.34സെക്കന്‍ഡില്‍ സ്വര്‍ണം നഷ്ടപ്പെട്ട് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യ എന്ന മിടുക്കിക്കുട്ടിയുടെ അമ്മ വിജയശ്രീയുടെ വാക്കുകളാണ്. കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരി പുത്തന്‍വീട്ടില്‍ പരേതനായ വേണുഗോപാലന്റെ രണ്ടാമത്തെ മകളായ ആര്യ ഇപ്പോള്‍ നാട്ടിലെ താരമാണ്.

2019 മാര്‍ച്ച് 14മുതല്‍ 21വരെ അബുദാബിയില്‍ വെച്ച് നടന്ന വേള്‍ഡ്    സ്‌പെഷ്യല്‍  സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് 100,200 മീറ്റര്‍ മത്സരത്തിനായി കേരളത്തില്‍ നിന്നും പോയ കായിക താരമായിരുന്നു ആര്യ.  ഈ രണ്ട് മത്സരങ്ങള്‍ക്കും  ആര്യ വെള്ളിമെഡല്‍ കരസ്ഥമാക്കുകയുണ്ടായി.  ഇതില്‍ 100 മീറ്റര്‍ മത്സരത്തില്‍ 0.34 സെക്കന്റിനാണ് ആര്യയ്ക്ക് സ്വര്‍ണം നഷ്ടപ്പെടുന്നത്    0. 4 സെക്കന്റ് വ്യത്യാസത്തില്‍ 200മീറ്ററിന്റെ സ്വര്‍ണവും.

വേദനയുടെ ബാല്യം 
----------------
     2002 മാര്‍ച്ച് 13ന് ആയിരുന്നു  ആര്യയെന്ന ഈ കൊച്ചുമിടുക്കിയുടെ ജനനം. ജനിച്ച് ആറുമാസം  കഴിഞ്ഞിട്ടും   സാധാരണ കുട്ടികളെപ്പോലെ അവള്‍ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ ഒരു വയസ്സ്  കഴിഞ്ഞപ്പോള്‍ മുതല്‍ മറ്റുകുട്ടികളെ പോലെ  സ്വയം  ഇരിക്കുവാനോ സ്വയം
പിടിച്ചെഴുന്നേല്‍ക്കാനോ സംസാരിക്കുവാനോ കഴിയുന്നില്ല എന്ന യാഥാര്‍ഥ്യം വീട്ടുകാര്‍ മനസിലാക്കി. 'എന്റെ അമ്മ, മണ്ണില്‍ കുഴിയുണ്ടാക്കി അവളെ ഇരുത്തുകയും നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മരങ്ങളില്‍ കമ്പുകെട്ടി അതില്‍ പിടിച്ച് നടത്തിക്കുമായിരുന്നു. 'അമ്മയുടെ ഓര്‍മ്മ ആര്യയുടെ ബാല്യകാലത്തിലേക്ക്  പോയി.അമ്മയുടെയും വീട്ടുകാരുടെയും നിരന്തര പരിശ്രമത്തിലൂടെ ആര്യ അഞ്ചാം വയസില്‍ നടന്നു തുടങ്ങി. അപ്പോഴും സംസാരിക്കുവാനോ ആശയവിനിമയം നടത്തുവാനോ അവള്‍ക്ക് കഴിഞ്ഞില്ല.

കയറിക്കിടക്കുവാന്‍ ഒരു കൂരപോലും ഇല്ലായിരുന്നു. പലകയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു ആര്യയുടേത് . പെരുമഴയത്ത് അയലത്തെ വീടുകളില്‍ അഭയം പ്രാപിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അക്കാലത്ത് അവളെ ചികില്‍സിക്കുവാനോ വേണ്ടവിധത്തില്‍ പരിചരിക്കുവാനോ ആ നിര്‍ദ്ധനകുടുംബത്തിന് കഴിഞ്ഞില്ല. ആര്യയുടെ അച്ഛന്‍ ഹോട്ടലിലും മറ്റും പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം  വീട്ടുചെലവിന്  പോലും തികയാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒരു വേളയിലാണ് ആര്യയുടെ അമ്മ അയല്‍വീടുകളില്‍ വീട്ടുജോലിക്ക് പോയി തുടങ്ങിയത്. ഈ സമയത്തൊന്നും ആര്യയുടെ അവസ്ഥക്ക്  കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.

അയലത്തെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ആര്യ എന്നും അവരോടൊപ്പം റോഡ് വരെ പോകുമായിരുന്നു.അഞ്ച് വയസിലും സംസാരിക്കാതെ വന്നപ്പോള്‍ മകളെ തിരുവനന്തപുരം എസ്  എ റ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവിടുത്തെ ഡോ. മുഹമ്മദ് കുഞ്ഞിന്റെ ചികിത്സയിലും മാറ്റങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് വീടിന് സമീപമുള്ള ഡോ. രാജിയെ   യാദൃശ്ചികമായി കാണാന്‍ ഇടയായി. 'ആര്യയ്ക്ക് രണ്ട് വയസ്സിന്റെ മാനസിക വളര്‍ച്ചയുടെ കുറവുണ്ട് അല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലായെന്ന ആ ഡോക്ടറുടെ വാക്കുകള്‍ ആ വീട്ടുകാരില്‍ നേരിയ ആശ്വാസത്തിനു വകനല്‍കി.  തുടര്‍ന്ന് ആര്യയുടെ അമ്മ തന്നെയായിരുന്നു അവളുടെ ഡോക്ടര്‍.

ആദ്യ സ്‌കൂള്‍ ജീവിതം ശ്രദ്ധകിട്ടാതെ 
------------------------------
        പ്രായത്തിനൊത്ത മാനസിക വളര്‍ച്ചയും സംസാരശേഷിയും ഇല്ലാത്തതിനാല്‍ അത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കുവാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും മാതാപിതാക്കള്‍ക്ക് ആ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. (ശാസ്താംകോട്ടയിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന മനോവികാസ് എന്ന സ്‌കൂളില്‍ നിന്നും അദ്ധ്യാപകര്‍ ആര്യയെ വിളിക്കുവാന്‍ വീട്ടില്‍ വന്നിരുന്നു. )മകളെ സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ ചേര്‍ത്താല്‍  അവളുടെ കുറവുകള്‍ മെച്ചപ്പെടുത്തുവാനും അവള്‍ സാധാരണ കുട്ടികളോടൊപ്പം വളര്‍ന്നു വരുവാനും അവളുടെ കര്യങ്ങള്‍ സ്വയം  നോക്കാനും കഴിയും  എന്ന കാഴ്ചപ്പാടാണ് അന്ന് ഞങ്ങള്‍ക്ക് ഉണ്ടായുരുന്നതെന്നു അമ്മ വിജയശ്രീ സാക്ഷ്യപ്പെടുത്തി. അങ്ങനെയാണ് ആര്യയ്ക്ക്  ഏഴു വയസുള്ളപ്പോള്‍ വീടിനടുത്തുള്ള കല്ലേലിഭാഗം എസ് എന്‍ വി എല്‍ പി എസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തത് . കൂട്ടുകാരോടൊപ്പം സ്‌കൂളിലെത്തിയ ആര്യയെ അധ്യാപകരോ സഹപാഠികളോ വേണ്ടവിധത്തില്‍ പരിഗണിച്ചില്ല എന്ന പരാതി ഇപ്പോഴും ഈ വീട്ടമ്മയ്ക്കുണ്ട്. തന്റെ മകളെ അക്ഷരം പഠിപ്പിക്കുവാന്‍ ഈ അമ്മ ആവതും ശ്രമിച്ചു. പക്ഷേ ഫലം ഉണ്ടായില്ല. 'മോളെന്നും ക്ളാസില്‍ക്കിടന്ന് ഓട്ടമാണെന്നും അടങ്ങി ഒരിടത്തും ഇരിക്കില്ലെന്നുമുള്ള അദ്ധ്യാപകരുടെ പരാതി കേട്ടു മടുത്തിട്ടുണ്ട് അക്കാലങ്ങളില്‍ ' വിജയശ്രീ പറഞ്ഞു.   അഞ്ചാം ക്ലാസ് മുതല്‍ ആര്യ പഠിച്ചത് കല്ലേലിഭാഗം യു പി സ്‌കൂളില്‍  ആയിരുന്നു. ഗ്രൗണ്ടില്‍ കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ മറ്റുകുട്ടികളെക്കാളും വേഗത്തില്‍ വെറുതെ കിടന്നോടുന്ന ആര്യയെ ശ്രദ്ധിക്കുവാന്‍ സ്‌കൂളിലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആറാംക്‌ളാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ  മരണം. ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ആ വീട്ടമ്മ പിന്നീട്  ആര്യയെ സ്‌കൂളില്‍ വിട്ടില്ല. മൂത്തമകള്‍ ആദിത്യ ആയുര്‍വേദ നേഴ്‌സിങ് കോഴ്‌സ് കഴിഞ്ഞ് ഇപ്പോള്‍ എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. ( മൂത്തകുട്ടിയുടെ വിദ്യഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നത്  പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത അടുത്ത വീട്ടിലെ സുമനസുകളാണ്. ) ഭര്‍ത്താവിന്റെ മരണശേഷം  രണ്ടു പെണ്‍കുട്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന ആ വീട്ടമ്മ അടച്ചു തുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്നു.   പഞ്ചായത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ ആ സ്വപ്നത്തിന്  വിരാമവുമായി.

ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ് 
--------------------------------
അച്ഛന്‍ മരിച്ചു കഴിഞ്ഞ് അടുത്ത അധ്യയനവര്‍ഷാരംഭത്തിലാണ് ആര്യയുടെ ജീവിതത്തിലെ  വഴിത്തിരിവ് ഉണ്ടാകുന്നത്. ആര്യ, പഠനം നിര്‍ത്തിയതറിഞ്ഞ ശാസ്താംകോട്ടയിലുള്ള ഭിന്നശേഷി സൗഹൃദ വിദ്യാലയമായ   'മനോവികാസ് 'എന്ന സ്‌കൂളിലെ അധ്യാപികമാരായ ഗിരിജ ടീച്ചറും അമ്പിളി ടീച്ചറും  വീണ്ടും ആര്യയുടെ വീട്ടിലെത്തി. അവരുടെ നിര്‍ബന്ധപ്രകാരം ആര്യയെ ആ  സ്‌കൂളില്‍ ചേര്‍ത്തു. വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള  എല്ലാ ജീവനക്കാരും  ഇവിടുത്തെ കുട്ടികളോട് കാണിക്കുന്ന   താല്പര്യവും ആത്മാര്‍ത്ഥമായ സ്‌നേഹവും പരിഗണനയും ഒക്കെ പ്രശംസനീയം തന്നെ. ഭിന്നശേഷിക്കാരായ നൂറ്റിനാല്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവിടെ കുട്ടികളെ, അവരുടെ വയസിന്റെയും ബൗദ്ധികനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ്  ക്ലാസുകള്‍  തീരുമാനിക്കുന്നത്. അതിന്‍ പ്രകാരം പ്രൈമറി വിഭാഗത്തിലാണ് ആര്യ ഇപ്പോള്‍ പഠിക്കുന്നത്. നാലുവര്‍ഷം മുന്‍പ് ആര്യ അവിടെ എത്തുമ്പോള്‍ തന്നെ അവളുടെ കഴിവിനെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ഗിരിജ ടീച്ചര്‍ തന്നെ വെളിപ്പെടുത്തുന്നു.'ഭിന്ന ശേഷിയുള്ള ഓരോ കുട്ടിയിലും ഓരോ കഴിവ് അടങ്ങിയിട്ടുണ്ട് . അതിനെ കണ്ടെത്തി പരിഭോഷിപ്പിച്ച് അതിനുവേണ്ടുന്ന പരിശീലനം കൊടുക്കുവാന്‍ രക്ഷിതാക്കളും സമൂഹവും ഒരേ മനസോടെ കൂടെയുണ്ടാകണം. അതിന് നല്ല ക്ഷമയും വേണം. അതിലൂടെ അവരില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും അത് തീര്‍ച്ചയാണ് '   അമ്പിളി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.       



എപ്പോഴുമുള്ള ഓട്ടം ശ്രദ്ധിക്കപ്പെട്ടു 
-----------------------------
ക്ലാസ് മുറികളിലും ഗ്രൗണ്ടിലും മിന്നിമറയുന്ന ആര്യ എല്ലാവരുടെയും ശ്രദ്ധാലുവായി. അതിന് ശേഷം ഓഫിസില്‍ നിന്നും എന്തെങ്കിലും സാധനം എടുക്കുവാന്‍ ഉണ്ടെങ്കില്‍ ആര്യയെയാണ് പറഞ്ഞു വിടുന്നത്. ഇവിടെയെത്തുന്ന ഓരോ കുട്ടികളെയും സസൂഷ്മം നിരീക്ഷിക്കുന്ന അദ്ധ്യാപകര്‍ അവര്‍ക്കുള്ളിലെ ചെറുതും വലുതുമായ കഴിവുകള്‍ കണ്ടെത്തുകയും അവരെ ആ മേഖലയില്‍  വഴി തിരിച്ചുവിടുകയും ചെയ്യുന്നു. ആര്യയുടെ ഓടാനുള്ള താല്പര്യം കണ്ടറിഞ്ഞ അധ്യാപകര്‍ സ്‌കൂള്‍ തല ഓട്ടമത്സരത്തില്‍ പങ്കെടുപ്പിച്ചു. തുടര്‍ന്ന് ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരത്തില്‍ (ദേശീയ മത്സരം 2016ല്‍ ഭുവനേശ്വറില്‍ വെച്ച് നടന്നു )ബാക്കിയുള്ളവരെ പിന്തള്ളി ആര്യ ബഹുദൂരം മുന്നേറി. അവസാനം അത് ലോക ഒളിമ്പിക്‌സിലും എത്തി.  ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രയത്‌നം കാണാതിരിക്കാന്‍ കഴിയില്ല. നാലുവര്‍ഷമായി ആര്യയെയും നൂറ്, ഇരുനൂറ് മീറ്റര്‍ ഓട്ടവും റിലേയും ഡിസ്‌ക് ത്രോയും ഒക്കെ പരിശീലിപ്പിച്ചു വരികയാണ്. എപ്പോള്‍ ഓടാന്‍ പറഞ്ഞാലും (അവശതയും ക്ഷീണവും വിഷമങ്ങളും ഒക്കെ ഉണ്ടെങ്കിലും )യാതൊരു മടിയും കൂടാതെ അവള്‍ അനുസരിക്കുമായിരുന്നു. അത് തന്നെയാണ് അവളുടെ ഈ വിജയത്തിന് കാരണമായതെന്നും അവര്‍ പറഞ്ഞു.

ഈ നേട്ടം പുതുതലമുറക്കുള്ള  പ്രചോദനം 
-----------------------------------
ആര്യയുടെ നേട്ടം സ്‌കൂള്‍ അധികൃതര്‍ക്കും മറ്റ് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പുതുതലമുറക്കാര്‍ക്കും വലിയ പ്രചോദനം ആയിരിക്കുകയാണ്.ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും ചെറിയ പരിമിതികളെ ഓര്‍ത്ത് ജീവിതം തള്ളിനീക്കുന്ന നമുക്കെല്ലാം ഒരു പാഠം തന്നെയാണ് ആര്യയുടെ വിജയം .   ശാരീരികമായും മനസികവുമായ  വെല്ലുവിളികള്‍ നേരിട്ട് ജീവിത പ്രാരാബ്ധങ്ങളോട്  പടപൊരുതി  ആര്യ നേടിയെടുത്തത് ഒരു ജീവിത സാക്ഷാല്‍ക്കാരം കൂടിയാണ് . ഇത് സാധാരണക്കാര്‍ക്കും  അനുകരണനീയമാണ്. പുതിയ തലമുറ തങ്ങളുടെ കഴിവുകള്‍ സോഷ്യല്‍ മീഡിയകള്‍ക്കു മുന്നില്‍ അടിയറവ് വെയ്ക്കുമ്പോഴും അവര്‍ക്ക്  ആര്യയുടെ വിജയം കാണാതിരിക്കാന്‍ കഴിയില്ല.
  '  ആര്യയുടെ ബൗദ്ധികനിലവാരമനുസരിച്ച് ജീവിതത്തിന് ആവശ്യമുള്ള അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  അവളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും എഴുതാന്‍ അറിയാം.അധ്യാപികമാര്‍ അഭിമാനത്തോടെ പറഞ്ഞു.  ' ആര്യയെ ഏതറ്റം വരെയും സഹായിക്കുവാന്‍ വിവിധ സംഘടനകളും മുന്നോട്ട് വന്നിരിക്കുകയാണ് .  കല്ലേലിഭാഗം പൗരാവലി, ക്വിലോണ്‍ അത്ലറ്റിക് ക്ലബ്, റൗണ്ട് ടേബിള്‍ കൊല്ലം തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും.    സിഡ്നിയില്‍ വെച്ച് നടക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടണം എന്നതാണ് ആര്യയുടെ ലക്ഷ്യം. പിന്നെ കുറച്ചുകൂടി സൌകര്യമുള്ള  വീടും ഒരു കാറും അതാണ് അവളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍. ഞങ്ങള്‍ സംസാരിച്ച് കഴിഞ്ഞ് വീടിന്റെ പടിയിറങ്ങുമ്പോള്‍ പ്രതീക്ഷയോടെ ആ അമ്മ ചോദിച്ചു 'ഒളിമ്പിക്‌സ് മെഡല്‍ കിട്ടിയ എന്റെ മോള്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി കിട്ടുമായിരിക്കും അല്ലേ സാറെ '.ആ കൊച്ചുമിടുക്കിയുടെ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കുവാന്‍ ഒരു നാടുമുഴുവന്‍ കൂടെയുണ്ട്. അതോടൊപ്പം  നമ്മുടെ അധികൃതര്‍   ആര്യയുടെ അമ്മയുടെ സ്വപ്നവും  നടപ്പാക്കുമെന്ന് പ്രത്യാശിക്കാം.
()()()()()()()()()()()()()()()()()()()()()()()()()()()()()()()()()()()













തയ്യാറാക്കിയത്:
സുഗതന്‍ എല്‍. ശൂരനാട്, കൊല്ലം, 9496241070
sugathanoosranad@gmail.com

Post a Comment

0 Comments