ഏറെ നേരം ക്ലാസ്, ഒരു കടമായി കിടക്കട്ടെ | ബിനു തങ്കച്ചന്‍ മാവേലിക്കര













കഴിഞ്ഞ ദിവസം അന്തരിച്ച കഥാകാരന്‍ ശിവരാമന്‍ ചെറിയനാടിനെ

മലയാളമനോരമ മാവേലിക്കര ലേഖകൻ 
ബിനുതങ്കച്ചന്‍ മാവേലിക്കര
അനുസ്മരിക്കുന്നു.

2019 സെപ്റ്റംബര്‍ 12...ഉച്ചയ്ക്ക് 12.15. അവിട്ടം നാളില്‍ സുഹൃത്തായ എല്‍ഐസി റിട്ട.ഉദ്യോഗസ്ഥന്‍ രാജന്‍ സാറിന്റെ വീടിന്റെ വരാന്തയില്‍ മറ്റൊരു സുഹൃത്ത് ദണ്ഡപാണിയുമായി വര്‍ത്തമാനം പറഞ്ഞിരിക്കവേ മൊബൈലില്‍ ഒരു സന്ദേശം. 'ശിവരാമന്‍ ചെറിയനാട് സാര്‍ ഇനിയില്ല''. ആദ്യം വിശ്വസിക്കാനായില്ല, വീണ്ടും വീണ്ടും അതു വായിച്ചു. പത്രപ്രവര്‍ത്തകനും സുഹൃത്തുമായ പ്രമോദിനെ വിളിച്ചു കാര്യം തിരക്കിയപ്പോള്‍, പ്രമോദും അറിഞ്ഞിട്ടില്ല, അന്വേഷിക്കട്ടെയെന്നു പറഞ്ഞു ഫോണ്‍ വെച്ചു. അപ്പോഴാണു റോഡിലൂടെ പ്രൊഫ.വി.ഐ.ജോണ്‍സന്‍ സാര്‍ (മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ എന്റെ മലയാളം അധ്യാപകന്‍, പുകസായുടെ സജീവ പ്രവര്‍ത്തകന്‍) നടന്നു പോകുന്നതു കണ്ടത്.

വരാന്തയിലിരുന്നു ഉറക്കെ വിളിച്ചു അടുത്തേക്കു നടന്നു ചെന്നു,

'സാര്‍, ഒരു കാര്യം കേട്ടു, ശരിയാണോ ?''

'ശിവരാമന്‍ സാറിന്റെ കാര്യമാണോ, ഇപ്പോള്‍ നടന്നു വരുമ്പോള്‍ ഞാനും അറിഞ്ഞു, ശനിയാഴ്ചയാണു (14-09-2019) സംസ്‌കാരം, സഞ്ജീവിനി ആശുപത്രിയിലാണു മരിച്ചത്. കഴിഞ്ഞ ഒരു മാസമായി വയ്യായിരുന്നു'- എന്നു പറഞ്ഞു ജോണ്‍സന്‍ സാര്‍ നടന്നു നീങ്ങി.
ശിവരാമന്‍ ചെറിയനാട്
പിന്നീട് ശിവരാമന്‍ സാറിന്റെ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. സുഹൃത്ത് പ്രദീപുമൊപ്പം (കേരള വിഷന്‍) ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് വീടിനു മുന്നിലെത്തി. അവിടെ ഗേറ്റ് അടഞ്ഞു കിടക്കുന്നു.'സ്‌കൂളിന്റെ അപ്പുറത്തുള്ള വീട്ടിലാണു (ചെട്ടികുളങ്ങര കൈതവടക്ക് മൂക്കന്റേത്ത്) ചടങ്ങുകള്‍, അവിടെ കാണും എല്ലാവരും' ചെറുമകനു ചോറു വാരിക്കൊടുക്കവേ വീട്ടിലെ അമ്മ പറഞ്ഞു. ബൈക്കില്‍ പോകുമ്പോള്‍ അവിടേക്കു സാറിന്റെ അയല്‍വാസിയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എസ്.ശ്രീജിത്തിനെ കണ്ടു, സാറിന്റെ ഭൗതീകശരീരം മോര്‍ച്ചറിയില്‍ വെച്ചശേഷമുള്ള വരവാണ്. മൂക്കന്റേത്ത് വീട്ടിലേക്കു ശ്രീജിത്തും ഒപ്പമെത്തി. അവിടെ ചെന്നു സാറിന്റെ മക്കളായ അഡ്വ.സീമയേയും സിന്ധുവിനെയും (അദ്ധ്യാപിക) കണ്ടു. ശിവരാമന്‍ സാറിന്റെ മരുമകന്‍ അഡ്വ.അമൃതകുമാര്‍, ചെറുമക്കള്‍ എന്നിവരൊന്നിച്ചു മണ്ണിലേത്ത് വീട്ടില്‍ തിരികെയെത്തി. വീടിന്റെ വശത്തു കൂടി സ്റ്റെപ് കയറി മുകള്‍ നിലയിലേക്ക്. അവിടെയാണു സാറിന്റെ എഴുത്തു മുറി. റാക്കില്‍ പുസ്തകങ്ങള്‍ അലസമായി വെച്ചിരിക്കുന്നു. വീടിന്റെ രണ്ടാം നിലയിലെ എഴുത്തു മുറിയോടും ചേര്‍ന്നുള്ള തടി കസേരയുടെ പടിയില്‍ നിലയ്ക്കാതെ ആ വാച്ചും കണ്ണടയും ഉണ്ടായിരുന്നു. അതിനു പുറകില്‍ സാറിന്റെ ഏതാനം ഷര്‍ട്ടുകള്‍ ഹാംഗറില്‍ കിടന്നിരുന്നു. മുറിക്കുള്ളിലെ സാറിന്റെ ശേഖരങ്ങള്‍ നോക്കി നല്ലൊരു പടം എടുക്കുന്നതിനിടെ ചെറുമകന്‍ സാറിന്റെ ഓരോ പുസ്തകവും എടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടു എന്തെങ്കിലുമൊക്കെ പറഞ്ഞിരുന്നു. പത്രപ്രവര്‍ത്തകന്റെ താല്‍പര്യത്തില്‍ 'സാറിന്റെ ഡയറി വല്ലതും ഉണ്ടോ ?'' എന്നു ചോദിച്ചു. ചെറുമകന്‍ പറഞ്ഞു: 'ഉണ്ട്, പക്ഷെ തന്റെ ഡയറി കുറിപ്പുകള്‍ ആരും കാണരുതെന്നു നിര്‍ബന്ധം ഉണ്ടായിരുന്നു. അടുത്തിടെ അതെല്ലാം പെട്ടിയിലെടുത്തു വെച്ചു പൂട്ടി, അതിന്റെ താക്കോല്‍ എവിടെയെന്നറിയില്ല''.


അല്‍പം നിരാശയോടെ അവിടെ നിന്നു മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. 'കൊച്ചിയിലെ ആശുപത്രിയില്‍ കഴിയവേ രോഗം ഭേദമായി വീട്ടിലെത്തിയാല്‍ ഉടന്‍ താന്‍ ഇതുവരെ എഴുതാതെ മനസില്‍ കുറിച്ച പുന്നപ്ര വയലാര്‍ സമര ചരിത്രം എഴുതണമെന്ന്'- സ്റ്റെപ് ഇറങ്ങവേ മരുമകന്‍ അഡ്വ.അമൃതകുമാര്‍ പറഞ്ഞതു സ്പാര്‍ക് ആയി, അതു വെച്ച് ഒരു വാര്‍ത്ത ക്രമീകരിക്കാം എന്നു മനിസില്‍ നിരൂപിച്ചു.

ഓഫിസിലെത്തി ശിവരാമന്‍ സാറെന്ന കഥാകാരനെ കുറിച്ചു ആലോചിച്ചു മൊബൈല്‍ നോക്കവേയാണു ഫെയ്‌സ് ബുക്കില്‍ പ്രിയ സുഹൃത്തും സാഹിത്യകാരനുമായ ജോര്‍ജ് തഴക്കരയുടെ പോസ്റ്റ് കാണുന്നത്. ആശ്രയ മാതൃനാട് മാസികയുടെ സെപ്റ്റംബര്‍ 1ന് ഇറങ്ങിയ ലക്കത്തില്‍ 'പണ്ടാരോ പറഞ്ഞ പോലെ' എന്ന ശിവരാമന്‍ ചെറിയനാടിന്റെ കഥയായിരുന്നു ആ പോസ്റ്റ്. ഉടന്‍ ഫോണ്‍ വിളിച്ചു. 'ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നതിനാല്‍ കംപ്യൂട്ടറില്‍ അധികം നോക്കാനാകില്ല, എന്നാലും നോക്കട്ടെ' എന്നു പറഞ്ഞു ചില വിവരങ്ങള്‍ നല്‍കി.

മരണമാസന്നമാകുമ്പോള്‍ എല്ലാ സാഹിത്യകാരും കുറിക്കുന്നതു പോലും ആ കഥയിലും മരണമായിരുന്നു പ്രതിപാദ്യം. 'ദഹിക്കാത്ത ബീഫ് ബിരിയാണി വയറ്റില്‍ കിടന്നു കലഹിക്കുന്നതു പോലെയാണു തല നരച്ച തന്നെക്കാണുമ്പോള്‍ ചിലരുടെ അടിവയറ്റില്‍ നിന്ന് ഒരു ഉരുണ്ട് കയറ്റമുണ്ടാകുന്നത്' എന്നു തുടങ്ങുന്ന കഥയില്‍ കഥാപാത്രത്തിന്റെ ഭാര്യ 'വെട്ടിയിട്ട വാഴപോലെ ഉരുണ്ടു വീണ് അവളങ്ങു പോയി'' എന്നും ബന്ധുക്കളെത്തി നാരായണ ജപിക്കുന്നുണ്ടെന്നും സൂചിപ്പിച്ചാണു കഥ അവസാനിക്കുന്നത്. മരണം മാടി വിളിക്കുന്നതു ശിവരാമന്‍ സാര്‍ കണ്ടിരുന്നിരിക്കാം. പ്രിയ പത്‌നി സരസമ്മയുടെ മരണ ശേഷം (2019 ജൂലൈ) കഴിവതും വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയ ശിവരാമന്‍ സാര്‍ ഓണാട്ടുകര ഭാഷയെ അതിന്റെ തനതു ഭംഗിയോടെ കഥകളില്‍ സന്നിവേശിപ്പിച്ച പ്രതിഭയാണ്.

ചെറിയനാട് മണ്ണിലേത്ത് വീട്ടില്‍ ജനിച്ച ശിവരാമന്‍ ചന്തയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കൊടുത്തു വിട്ട പൈസ കൊണ്ടു കവിത പുസ്തകം വാങ്ങി തല്ലു വാങ്ങിയ കഥ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്തു സുഹൃത്തുക്കളെ സമീപിച്ചു ഓഹരി എടുപ്പിച്ചു സംഘത്തെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മന്ത്രി ജി.സുധാകരനാണു സംഘത്തെ രക്ഷപ്പെടുത്തുക എന്ന വലിയ ദൗത്യം ശിവരാമന്‍ ചെറിയനാടിന്റെ ഏല്‍പ്പിച്ചത്. മന്ത്രി ജി.സുധാകരന്റെ പിന്തുണയോടെ സംഘത്തെ രക്ഷപ്പെടുത്താന്‍ (എല്ലാ അര്‍ത്ഥത്തിലും) കഴിഞ്ഞു എന്നതു ശിവരാമന്‍ സാര്‍ എ.ആര്‍.സ്മാരകത്തില്‍ വെച്ചു സൗഹൃദ സംഭാഷണത്തിനിടെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തകഴി സ്മാരക ഹാള്‍, പൊന്‍കുന്നം വര്‍ക്കി സ്മാരക ഓഡിറ്റോറിയം എന്നിവ നിര്‍മിച്ചതു ശിവരാമന്‍ ചെറിയനാട് പ്രസിഡന്റായിരുന്ന കാലത്താണ്. ഓണാട്ടുകരക്കാരന്റെ 'നേരേ വാ, നേരെ പോ' ശൈലി വാക്കിലും പ്രവൃത്തിയിലും എന്തിനേറെ എഴുത്തിലും പ്രകടിപ്പിച്ച ശിവരാമന്‍ ചെറിയനാട് അരങ്ങൊഴിയുമ്പോള്‍ നഷ്ടമാകുന്നതു ഓണാട്ടുകര ഭാഷയെ പ്രണയിച്ച കലാകാരനെയാണ്.

ചെട്ടികുളങ്ങര ദേശസേവിനി വായനശാലയില്‍ 2018ല്‍ എ പ്ലസ് ജേതാക്കളെ അനുമോദിക്കാന്‍ ഒരുക്കിയ ചടങ്ങില്‍ സംഘാടകര്‍ എന്നെയും ക്ഷണിച്ചിരുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ആയിരുന്നു ഉദ്ഘാടകന്‍. ശിവരാമന്‍ ചെറിയനാട് സാര്‍ അദ്ധ്യക്ഷന്‍. കുട്ടികള്‍ നിറഞ്ഞ സദസ്സില്‍ കഥകള്‍ പറഞ്ഞു കാര്യങ്ങള്‍ അവതരിപ്പിച്ച എന്നോടു സമ്മേളനത്തിനു ശേഷം 'താനിങ്ങനെ കുട്ടികള്‍ക്കു ക്ലാസെടുക്കുമെന്നു അറിയില്ലായിരുന്നു, ഒരു ദിവസം ഏറെ നേരം ക്ലാസ് വെക്കാം, തിരക്ക് മാറ്റി വെച്ച് എത്തണം' ശിവരാമന്‍ ചെറിയനാട് സാര്‍ പറഞ്ഞ വാക്കുകള്‍ മികച്ച പുരസ്‌കാരം ആയിരുന്നു, ഏറെ സമയം ക്ലാസ് എന്നതു കടമായി കിടക്കവേ... സാറിന്റെ വിയോഗം... എവിടെയോ ഒരു വിങ്ങല്‍...







Post a Comment

3 Comments

  1. ഇതിൽ ജീവിതമുണ്ട്....... ചരിത്രമുണ്ട്...... സാഹിത്യമുണ്ട്.
    ശിവരാമൻ ചെറിയനാട് സാറിന് നൽകാൻ കഴിയുന്ന ആദരവിന്റെ മികവ്. എഴുത്തിലെ ആത്മാർത്ഥത ആദ്യാവസാനം പ്രതിഫലനം സൃഷ്ടിച്ചു. ബിനുവിനിത് കഴിയും. മനസ്സിൽ ലവലേശം കളങ്കമില്ലാത്ത മനസ്സും ശരിയായ നിലപാടുകളുമുള്ള സുഹൃത്ത് ശരിമയിലേക്കുള്ള യാത്രയെ ശിവരാമൻ ചെറിയനാട് സാറിനെ സ്മരിക്കാൻ വിനിയോഗിച്ചതിന്... അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം ..... ഇങ്ങനെയൊരു അർച്ചനയ്ക്ക് ബിനു തങ്കച്ചനും അഭിനന്ദനങ്ങൾiii.

    ReplyDelete
  2. എം.ജോഷ്വാSunday, September 15, 2019

    അനുസ്മരണം നന്നായി.
    ഓണാട്ടുകരയുടെ ഭാഷയും സംസ്ക്കാരവും സന്നിവേശിപ്പിച്ച കഥാകാരനായിരുന്നു.

    ReplyDelete