![]() |
| SHYAM MULLACKAL |
സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്ന കുടുംബമാണ് കാർത്തിക്കിന്റേത് .ചെർപ്പളശ്ശേരിക്കടുത്തുള്ള പാല മുറ്റത്ത് തറവാടിന്റെ ഏക അനന്തരാവകാശി. അച്ഛനും അമ്മയും സ്‌റ്റേറ്റ്സിലാണ്. തറവാട്ടിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കാർത്തിക്കിന്റെ താമസം.വീട് അടുത്താണെങ്കിലും ഹോസ്റ്റലിലാണ് താമസം. കോളേജ് ലൈഫ് ആസ്വദിക്കാനാണെന്ന് ചോദിച്ചാൽ പറയും.
കാർത്തിക്കിനെ വിട്ട് വീണ്ടും നമുക്ക് ക്യാമ്പസിലേക്ക് മടങ്ങി വരാം.രാവിലെ തന്നെ പുതിയ ബാച്ചിലെ സ്റ്റുഡൻസ് വന്നു തുടങ്ങി.
മൊത്തം കളറാണല്ലോ ബ്രോ......... പറഞ്ഞത് സുബ്രുവാണ്
മിണ്ടാതെ നിന്ന് ആസ്വദിക്കെടാ.....കാർത്തിക് സുഹൃത്തുക്കളോട് പറഞ്ഞു
മോഡേൺ വസ്ത്രങ്ങൾ ധരിച്ച് മുടിയിൽ ചായവും ചുവപ്പിച്ച് വരുന്ന പെൺകുട്ടികളെ നോക്കി വെള്ളമിറക്കി അവരങ്ങനെ നിൽക്കുന്നു. പെട്ടന്നാണ് സുധി പറഞ്ഞത്
അളിയാ..... അത് നോക്കിയേ......
എല്ലാവരുടെയും കണ്ണുകൾ കോളേജിന്റെ മുൻ ഗേറ്റിലേക്കായി
ചുവന്ന ചുരിദാർ ധരിച്ച ഒരു പെൺകുട്ടി.തലയിൽ ഒരു റോസാ പൂവ്. നിഷ്കളങ്കത നിറഞ്ഞ മുഖ ഭാവം. മുഖത്ത് ലേശം പരിഭ്രമവും ഉണ്ട്.അത് അവളായിരുന്നു.അമ്മു. സീനിയേഴ്സ് നോക്കി നിൽക്കെ അവൾ ക്യാമ്പസിലേക്ക് കടന്നു.കൂടെ ഒരു കന്യാസ്ത്രീയും ഉണ്ടായിരുന്നു.മഠത്തിലെ കുട്ടിയാണ് ആരോ പറയുന്നത് കേട്ടു.
അവരിരുവരും വാകമര ചുവട്ടിലെത്തി.ഓഫീസ് റൂം എവിടെയാണ്........?, കന്യാസ്ത്രീ ചോദിച്ചു. തൊട്ടടുത്ത ബിൽഡിങ് ചൂണ്ടിക്കാട്ടി സുധി പറഞ്ഞു. അതാ അവിടെയാണ്.തുടർന്ന് അവർ ഇരുവരും ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു.
അളിയാ ഇവൾക്ക് ഞാനൊരു ജീവിതം കൊടുത്താലോ.....?, സുധി ചോദിച്ചു
ഒന്ന് മിണ്ടാതിരിയെടാ....... കാർത്തിക് പറഞ്ഞു
ഓ....... പുതിയ ഒരു പെണ്ണിനെ കണ്ടപ്പോൾ അവന് നമ്മളെ വേണ്ട എന്ന് പറഞ്ഞു കൊണ്ട് സുധി മുഖം ചുളിച്ചു.
ഓഫീസ് റൂമിനടുത്തെത്തിയപ്പോൾ അമ്മു ഒന്ന് തിരിഞ്ഞ് നോക്കി.കാർത്തിക്കിന്റെയും അമ്മുവിന്റെയും കണ്ണുകൾ തമ്മിലുടക്കി.
അളിയാ അവൾ നിന്നെ നോട്ടമിട്ടേക്കുവാ..... ഹരി പറഞ്ഞു
അഞ്ചംഗ സംഘം നോക്കി നിൽക്കെ അവർ ഓഫീസിലേക്ക് കയറി
ദിവസങ്ങൾ കടന്നുപോയി. ഇതിനിടയിലവർ പലയിടത്തും തമ്മിൽ കണ്ടുമുട്ടി. കണ്ണുകൾ തമ്മിലുടക്കിയെങ്കിലും ഒന്നും മിണ്ടാതെ കടന്നുപോയി.കാർത്തിക്കിന്റെ മനസ്സിൽ അമ്മു മാത്രമായി. പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഫൈനലിയർ ആണ്. എക്സാം തലയ്ക്ക് മുകളിൽ വന്ന് നിൽക്കുന്നു. ആകപ്പാടെ തലയ്ക്ക് ചൂട് പിടിച്ച അവസ്ഥ. കൂട്ടുകാരോട് തുറന്ന് പറയണമെന്ന് ഉണ്ടെങ്കിലും അവർ അതിനെ എങ്ങനെ കാണും എന്ന ചിന്ത. എന്തായാലും പറയാൻ തന്നെ തീരുമാനിച്ചു. ഇതു വരെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നവരല്ലേ .പറഞ്ഞാൽ മനസിലാക്കാതിരിക്കില്ല. എന്തായാലും ഒരു ജീവിതമുണ്ടെങ്കിൽ അത് അവൾക്കൊപ്പം എന്ന് ഉറപ്പിച്ച് ഉറങ്ങാൻ കിടന്നു.
ഉച്ചയ്ക്ക് ശേഷം ഇന്ന് ഓഫാണ്. പുറത്ത് എവിടെയെങ്കിലും പോയാലോ...?
ഹരിയാണ് ചോദിച്ചത്
എങ്കിൽ നമുക്ക് കോട്ട കാണാൻ പോകാം....സുബ്രു പറഞ്ഞു
ഇതാണ് പറ്റിയ സന്ദർഭം എന്ന് കാർത്തിക്കും തോന്നി
അങ്ങനെ അഞ്ചംഗ സംഘം ടിപ്പു സുൽത്താൻ കോട്ടയിലെത്തി
എന്താടാ നീ ആകെ അപ്സറ്റാണല്ലോ......?
ഹരി ചോദിച്ചു.
ഞാനും രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു. ഇവനെന്തോ ഒരു വല്ലായ്മ,
അശ്വിൻ പറഞ്ഞു
പറയ് ബ്രോ.... എന്താ നിന്റെ പ്രശ്നം......?
ഒന്നൂല്ലെടാ........ ആ കൊച്ച് മനസീന്ന് അങ്ങോട്ട് പോകുന്നില്ല.
ഏത് കൊച്ച്......?, മഠത്തിലേ കൊച്ചോ.....?, ഡാ അവള് ഓർഫൺ ആണെന്ന് തോന്നുന്നു. ഹരി പറഞ്ഞു.
അതിനെന്താടാ......?
അല്ല നിന്റെ ഡാഡീം മമ്മീം ഇതൊക്കെ സമ്മതിക്കുമോ........?
അവരല്ല എന്റെ ഇപ്പോഴത്തേ പ്രശ്നം. ഞാൻ അവർക്ക് ഒറ്റ മോനാണ്. എന്റെ ഒരാഗ്രഹത്തിനും അവർ എതിര് നിന്നിട്ടില്ല.
പക്ഷേ ഞാനിതെങ്ങനെ അവളുടെ മുന്നിൽ പ്രസന്റ് ചെയ്യും. അതാണ് എന്റെ ഇപ്പോഴത്തേ പ്രശ്നം.
നീയൊക്കെ ഒരു കാമുകനാണോടാ......., ഹെന്റമ്മേ...... പരാജയം പരാജയം........ സുബ്രു കളിയാക്കി.
അളിയാ കാർത്തിക്കേ...... അശ്വിൻ സംസാരിക്കാൻ തുടങ്ങി
" ഒരു പെണ്ണിന്റെ മനസറിയാൻ മറ്റൊരു പെണ്ണിനേ പറ്റൂ " ഇക്കാര്യത്തിൽ ഇവന് നിന്നെ സഹായിക്കാൻ കഴിയും.ഹരിയുടെ തോളിൽ പിടിച്ചു കൊണ്ട് അശ്വിൻ പറഞ്ഞു.
ഞാനെങ്ങനെ സഹായിക്കാനാ....?
ഹരി ചോദിച്ചു
ഡാ നിന്റെ പെങ്ങള് ഫസ്റ്റിയറല്ലേ.......?
അവളെ കൊണ്ട് ഒന്ന് മുട്ടിച്ച് നോക്ക്
ഒന്ന് പോടാപ്പാ.... എനിക്കെങ്ങും വയ്യാ അവൾടെ കാല് പിടിക്കാൻ
നമ്മുടെ ചങ്കിന് വേണ്ടിയല്ലേ....!, ഒന്ന് സമ്മതിക്ക് ബ്രോ.... സുബ്രു പറഞ്ഞു.
എടാ അവളൊരു തീറ്റ പ്രാന്തിയാണ്.ഒരു ഹോട്ടല് മുഴുവൻ വാങ്ങി കൊടുത്താലും അവള് നിർത്തില്ല.
ആഹാ ..... എങ്കിൽ പിന്നെ കാര്യങ്ങൾ എളുപ്പമായല്ലോ.......
ശരി
നമുക്ക് ആലോചിക്കാം, ഹരി പറഞ്ഞു.
അങ്ങനെ അഞ്ചംഗ സംഘം വീണ്ടും ഹോസ്റ്റലിലേക്ക് തിരിച്ചു.
ഹരിയുടെ സഹോദരി വിദ്യ ബി.കോം ഫസ്റ്റിയർ വിദ്യാർത്ഥിനിയാണ്. ഹരി ഉള്ളതുകൊണ്ടാണ് വിദ്യയെയും അവിടെ തന്നെ ചേർക്കാൻ രക്ഷിതാക്കൾ തീരുമാനിച്ചത്. വിദ്യ ആളൊരു ഭക്ഷണ പ്രിയയാണ്. അമ്മുവും വിദ്യയും ഒരേ ക്ലാസിലാണ് എന്നത് കൊണ്ടു തന്നെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.
അങ്ങനെ അവർ വിദ്യയെ കാണാൻ തീരുമാനിച്ചു. കോളേജിൽ ഫോൺ അലൗഡ് അല്ലാത്തത് വലിയ ഒരു പ്രശ്നമാണ്. എന്തെങ്കിലും പറയണമെങ്കിൽ തമ്മിൽ കാണുന്നത് വരെ കാത്തിരിക്കണം.
അങ്ങനെ ഉച്ചയ്ക്ക് ശേഷം ക്യാമ്പസ് വളപ്പിലെ വാകമര ചുവട്ടിൽ അഞ്ചംഗ സംഘം ഒത്തുകൂടി.
ബ്രോ അവള് വരുമോടേ....സുബ്രു ചോദിച്ചു.
ഞാൻ പറഞ്ഞിട്ടുണ്ട്.ഇവിടെ വെച്ച് കാണാമെന്നാണ് പറഞ്ഞത്. വിഷയം ഞാൻ ചെറുതായൊന്ന് സൂചിപ്പിച്ചിട്ടുണ്ട്, ഹരി പറഞ്ഞു
അപ്പോഴേക്കും വിദ്യ കൂട്ടുകാരികളുമായി അതുവഴി വന്നു. ഹരിയെ കണ്ടതും നിങ്ങൾ നടന്നോളൂ ഞാൻ പിറകേ വരാം എന്ന് പറഞ്ഞ് കൂട്ടുകാരികളെ പറഞ്ഞ് വിട്ട് അവരുടെ അടുത്തേക്ക് വന്നു
ഇന്ന് നിനക്ക് ക്ലാസ് ഇല്ലായിരുന്നോ ....?, ഹരി തിരക്കി
ഉച്ചയ്ക്ക് ശേഷം ഫ്രീയാണ് ഏട്ടാ.. അവൾ പറഞ്ഞു
പിന്നേ.... ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി......?. വല്ലതും നടക്കുമോ
കാര്യം ഒക്കെ ശരിയാക്കാം..... ചിലവുണ്ട്.... അവൾ പറഞ്ഞു.
ഞാൻ അപ്പഴേ പറഞ്ഞില്ലേടാ........ ഹരി ഫ്രണ്ട്സിനോട് പറഞ്ഞു.
നിനക്ക് എന്ത് വേണേലും വാങ്ങി തരാം........ കാർത്തി പറഞ്ഞു
എങ്കിൽ ശരി. നാളെ കാണാം എന്ന് പറഞ്ഞ് അവൾ ഹോസ്റ്റലിലേക്ക് പോയി
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഹോസ്റ്റലിലെ വാർഡൻ വന്ന് കതകിന് തട്ടി. സുബ്രു ചെന്ന് കതക് തുറന്നു.
ഹരിക്ക് ഒരു ഫോണുണ്ട്. താഴേക്ക് വാ..... എന്ന് പറഞ്ഞ് വാർഡൻ പോയി. ആരാ ഈ പാതിരാത്രിക്ക് എന്ന് പിറുപിറുത്തു കൊണ്ട് അയാൾക്ക് പിന്നാലേ ഹരിയും പോയി
അൽപ സമയത്തിന് ശേഷം ഹരി തിരിച്ചു വന്നു.
ആരാടാ ഫോണില്.......?
കാർത്തി ചോദിച്ചു.
അത് വിദ്യയാടാ.... നാളെ നമ്മളെ ഒന്ന് കാണാൻ പറ്റുമോ എന്ന്..... അവൾക്ക് എന്തോ പറയാനുണ്ടെന്ന്
എന്നിട്ട് നീ എന്ത് പറഞ്ഞു.
വൈകുന്നേരം കാന്റീനിൽ കാണാമെന്ന് പറഞ്ഞു.
നേരം കുറേ ആയി ഉറങ്ങാൻ നോക്കെടാ.സുധി പറഞ്ഞു.
ലൈറ്റുകളണച്ച് അവർ ഉറങ്ങാൻ കിടന്നു
(തുടരും)
ഇ-ദളത്തില്‍ എഴുതുവാന്‍ നിങ്ങളുടെ സൃഷ്ടികള്‍ വാട്ട്‌സ് ആപ്പ് ചെയ്യൂ.
9446366507
അല്ലെങ്കില്‍ ഇ-മെയില്‍ ചെയ്യൂ... edelamonline@gmail.com


0 Comments