അറിയപ്പെടേണ്ടവര്‍ - 1


വേറിട്ട കഴിവുകള്‍ ഉള്ള നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രിയപ്പെട്ടവരെ സോഷ്യസല്‍മീഡിയയിലൂടെ അറിയപ്പെടുന്നവരാക്കുക, അവരെ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ ഇ-ദളം ഓണ്‍ലൈന്‍ ആരംഭിക്കുന്ന പുതിയ പംക്തിയാണ് അറിയപ്പെടേണ്ടവര്‍. ഈ പംക്തിയില്‍ ആദ്യം അടൂര്‍ പതിനാലാം മൈല്‍ സ്വദേശിയായ കെ.ആര്‍.സാജനെ പരിചയപ്പെടാം.

യന്ത്രങ്ങള്‍ മനുഷ്യരുടെ കഴിവുകളെ കവരുന്ന ഈ കാലത്ത് കൈവിരലുകളുടെ മാന്ത്രിക സ്പര്‍ശത്താല്‍ കെ.ആര്‍.സാജന്‍ കൊത്തിയെടുക്കുന്ന വിഗ്രങ്ങള്‍ക്കും രൂപങ്ങള്‍ക്കും ദേവകലയുടെ കൈയ്യൊപ്പുണ്ടെന്ന് നിസ്സംശയം പറയാം.

അടൂര്‍ പതിനാലാംമൈല്‍ സ്വദേശിയായ കെ.ആര്‍.സാജന്‍ ഫര്‍ണ്ണീച്ചറും മറ്റ് കെട്ടിടിര്‍മ്മാണ വുഡ് വര്‍ക്കുകളുടെ ഇടയില്‍ വീണുകിട്ടുന്ന ഒഴിവുസമയങ്ങളില്‍ കൊത്തിയെടുത്ത രൂപങ്ങളും ശില്‍പ്പങ്ങളും ഒരു കലാഹൃദയത്തിന്റെ പൂര്‍ണ്ണതയ്ക്കുള്ള വാഞ്ജയായാണ് സുഹൃത്തുക്കളും ബന്ധുക്കളും കാണുന്നത്. ഉളിയും കൊത്തുപണി ഉപകരണങ്ങളും കൊണ്ട് തടിയില്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങള്‍ക്ക് സാജന് കൈത്താങ്ങാവുന്നത് ആ ജോലിയുടെ കുറവുകളില്ലാത്ത പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള ഇച്ഛാശക്തിയാണ്.

കഴിഞ്ഞ ദിവസം കോഴഞ്ചേരി സ്വദേശിയുടെ വീടിനുവേണ്ടി തടിയില്‍ കൊത്തിയെടുത്ത ഉണ്ണിഈശോയുടെയും മാതാവിന്റെയും രൂപം സാജനിലെ കലാകാരന്റെ പൊന്‍തൂലുകളിലൊന്നായി മാറി. അനുജനും സംഗീതസംവിധായകനുമായ  ജയന്‍കോന്നി വരച്ചുനല്‍കിയ രൂപത്തെ പൂര്‍ണ്ണ മിഴിവോടെ തടിയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് കൊത്തിയെടുക്കുകയുണ്ടായി. അത് പൂര്‍ത്തിയായപ്പോള്‍ സാജന്‍ പറഞ്ഞത് ... ഇത് താന്‍ തന്നെ ചെയ്തതാണോയെന്ന് സംശയമുണ്ടെന്നും എല്ലാം ഭഗവാന്റെ കടാക്ഷമൊന്നുമാത്രമാണെന്നുമാണ്. കാരണമുണ്ട് ഇങ്ങനെ പറയുവാന്‍, തച്ചുശാസ്ത്രമോ, കൊത്തുപണിയുടെ ബാലപാഠങ്ങളോ സ്വായത്തമാക്കാതെ സ്വന്തം ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഈ കൊത്തുപണികളെല്ലാം തന്നെ മിഴിവോടെ പൂര്‍ത്തീകരിക്കുന്നത്.

ഭാര്യ ഷീജയും, മക്കളായ ദേവുവും ഗൗരിശങ്കരനും സാജന്റെ ഈ കലാവൈഭവത്തിനെ പൂര്‍ണ്ണമായിപിന്‍തുണയ്ക്കുന്നുണ്ട്. ഫര്‍ണ്ണീച്ചറും മറ്റ് കാര്‍പ്പെന്ററി ജോലികള്‍ക്കും ഒപ്പം തന്നെ കൊത്തുപണിയും ഗൗരവത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാനാണ് സാജന്റെ തീരുമാനം. യന്ത്രവല്‍കൃത കലാകാരന്മാര്‍ നിറയുന്ന ഈ കാലത്ത് സ്വന്തം കൈവിരലുകള്‍ക്കൊണ്ട് തടിയില്‍ ശില്‍പ്പങ്ങളും ചിത്രങ്ങളും മെനയുന്ന സാജന്റെ ഈ തീരുമാനം യഥാര്‍ത്ഥ കലാസ്വാദകര്‍ക്ക് ഒരുമുതല്‍ക്കൂട്ടുതന്നെയാവും.
_________________________________________
തയ്യാറാക്കിയത്: അജുസ് കല്ലുമല പ്രദീപ് ചക്കോലില്‍
ഫോട്ടോ: സൂരജ് .എസ്‌


Post a Comment

1 Comments