പ്രളയപുത്രി - 2 | ശ്യാം മുല്ലയ്ക്കല്‍

പാലക്കാട് വിക്‌റ്റോറിയ കോളേജിലെ ഒരു പ്രഭാതം.നവാഗതര്‍ക്കായി വരവേല്‍പ്പൊരുക്കി കാത്തിരിക്കുന്ന സീനിയേഴ്‌സ്.റാഗിംഗ് എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും ചെറിയ ചെറിയ കുസൃതികളും ഒക്കെയായി സമാധാനപരമായ അന്തരീക്ഷം.കോളേജ് ക്യാമ്പസിലെ വാകമരച്ചുവട്ടില്‍ കൂടിനില്‍ക്കുന്ന ഫൈനലിയര്‍ ബാച്ച്.കൂട്ടത്തില്‍ സുന്ദരനും സുമുഖനുമായ ഒരു പയ്യനും ഒപ്പം നാല് സഹപാഠികളും.'കാര്‍ത്തിക് ' അതാണ് അവന്റെ പേര് .കൂടുതല്‍ അടുപ്പമുള്ളവര്‍ കാര്‍ത്തി എന്ന് വിളിക്കും .കാര്‍ത്തിക്കൊപ്പം എന്തിനും ഏതിനും വാല് പോലെ കൂടെയുണ്ടാകുന്ന നാല് സുഹൃത്തുക്കള്‍.അശ്വിന്‍, ഹരി, സുധി, പിന്നെ സുബ്രു എന്ന് വിളിപ്പേരുള്ള സുബ്രഹ്മണ്യന്‍. അഞ്ച് പേരും എം.എ.ഫൈനലിയര്‍ വിദ്യാര്‍ത്ഥികളാണ്. കലാലയ ജീവിതം എങ്ങനെ ഉല്ലാസ ഭരിതമാക്കാം എന്നതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു
                 
                  സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന കുടുംബമാണ് കാര്‍ത്തിക്കിന്റേത് .ചെര്‍പ്പളശ്ശേരിക്കടുത്തുള്ള പാല മുറ്റത്ത് തറവാടിന്റെ ഏക അനന്തരാവകാശി. അച്ഛനും അമ്മയും സ്റ്റേറ്റ്‌സിലാണ്. തറവാട്ടില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കാര്‍ത്തിക്കിന്റെ താമസം.വീട് അടുത്താണെങ്കിലും ഹോസ്റ്റലിലാണ് താമസം. കോളേജ് ലൈഫ് ആസ്വദിക്കാനാണെന്ന് ചോദിച്ചാല്‍ പറയും.
             കാര്‍ത്തിക്കിനെ വിട്ട് വീണ്ടും നമുക്ക് ക്യാമ്പസിലേക്ക് മടങ്ങി വരാം.രാവിലെ തന്നെ പുതിയ ബാച്ചിലെ സ്റ്റുഡന്‍സ് വന്നു തുടങ്ങി.

മൊത്തം കളറാണല്ലോ ബ്രോ......... പറഞ്ഞത് സുബ്രുവാണ്

മിണ്ടാതെ നിന്ന് ആസ്വദിക്കെടാ.....കാര്‍ത്തിക് സുഹൃത്തുക്കളോട് പറഞ്ഞു

മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് മുടിയില്‍ ചായവും ചുവപ്പിച്ച് വരുന്ന പെണ്‍കുട്ടികളെ നോക്കി വെള്ളമിറക്കി അവരങ്ങനെ നില്‍ക്കുന്നു. പെട്ടന്നാണ് സുധി പറഞ്ഞത്

അളിയാ..... അത് നോക്കിയേ......

എല്ലാവരുടെയും കണ്ണുകള്‍ കോളേജിന്റെ മുന്‍ ഗേറ്റിലേക്കായി

ചുവന്ന ചുരിദാര്‍ ധരിച്ച ഒരു പെണ്‍കുട്ടി.തലയില്‍ ഒരു റോസാ പൂവ്. നിഷ്‌കളങ്കത നിറഞ്ഞ മുഖ ഭാവം. മുഖത്ത് ലേശം പരിഭ്രമവും ഉണ്ട്.അത് അവളായിരുന്നു.അമ്മു. സീനിയേഴ്‌സ് നോക്കി നില്‍ക്കെ അവള്‍ ക്യാമ്പസിലേക്ക് കടന്നു.കൂടെ ഒരു കന്യാസ്ത്രീയും ഉണ്ടായിരുന്നു.മഠത്തിലെ കുട്ടിയാണ് ആരോ പറയുന്നത് കേട്ടു.
             അവരിരുവരും വാകമര ചുവട്ടിലെത്തി.ഓഫീസ് റൂം എവിടെയാണ്........?, കന്യാസ്ത്രീ ചോദിച്ചു. തൊട്ടടുത്ത ബില്‍ഡിങ് ചൂണ്ടിക്കാട്ടി സുധി പറഞ്ഞു. അതാ അവിടെയാണ്.തുടര്‍ന്ന് അവര്‍ ഇരുവരും ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു.

അളിയാ ഇവള്‍ക്ക് ഞാനൊരു ജീവിതം കൊടുത്താലോ.....?, സുധി ചോദിച്ചു

ഒന്ന് മിണ്ടാതിരിയെടാ....... കാര്‍ത്തിക് പറഞ്ഞു

ഓ....... പുതിയ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അവന് നമ്മളെ വേണ്ട എന്ന് പറഞ്ഞു കൊണ്ട് സുധി മുഖം ചുളിച്ചു.

ഓഫീസ് റൂമിനടുത്തെത്തിയപ്പോള്‍ അമ്മു ഒന്ന് തിരിഞ്ഞ് നോക്കി.കാര്‍ത്തിക്കിന്റെയും അമ്മുവിന്റെയും കണ്ണുകള്‍ തമ്മിലുടക്കി.

അളിയാ അവള്‍ നിന്നെ നോട്ടമിട്ടേക്കുവാ..... ഹരി പറഞ്ഞു

അഞ്ചംഗ സംഘം നോക്കി നില്‍ക്കെ അവര്‍ ഓഫീസിലേക്ക് കയറി

                ദിവസങ്ങള്‍ കടന്നുപോയി. ഇതിനിടയിലവര്‍ പലയിടത്തും തമ്മില്‍ കണ്ടുമുട്ടി. കണ്ണുകള്‍ തമ്മിലുടക്കിയെങ്കിലും ഒന്നും മിണ്ടാതെ കടന്നുപോയി.കാര്‍ത്തിക്കിന്റെ മനസ്സില്‍ അമ്മു മാത്രമായി. പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. ഫൈനലിയര്‍ ആണ്. എക്‌സാം തലയ്ക്ക് മുകളില്‍ വന്ന് നില്‍ക്കുന്നു. ആകപ്പാടെ തലയ്ക്ക് ചൂട് പിടിച്ച അവസ്ഥ. കൂട്ടുകാരോട് തുറന്ന് പറയണമെന്ന് ഉണ്ടെങ്കിലും അവര്‍ അതിനെ എങ്ങനെ കാണും എന്ന ചിന്ത. എന്തായാലും പറയാന്‍ തന്നെ തീരുമാനിച്ചു. ഇതു വരെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നവരല്ലേ .പറഞ്ഞാല്‍ മനസിലാക്കാതിരിക്കില്ല. എന്തായാലും ഒരു ജീവിതമുണ്ടെങ്കില്‍ അത് അവള്‍ക്കൊപ്പം എന്ന് ഉറപ്പിച്ച് ഉറങ്ങാന്‍ കിടന്നു.
       ഉച്ചയ്ക്ക് ശേഷം ഇന്ന് ഓഫാണ്. പുറത്ത് എവിടെയെങ്കിലും പോയാലോ...?
ഹരിയാണ് ചോദിച്ചത്

എങ്കില്‍ നമുക്ക് കോട്ട കാണാന്‍ പോകാം....സുബ്രു പറഞ്ഞു

ഇതാണ് പറ്റിയ സന്ദര്‍ഭം എന്ന് കാര്‍ത്തിക്കും തോന്നി
അങ്ങനെ അഞ്ചംഗ സംഘം ടിപ്പു സുല്‍ത്താന്‍ കോട്ടയിലെത്തി

എന്താടാ നീ ആകെ അപ്‌സറ്റാണല്ലോ......?

ഹരി ചോദിച്ചു.

ഞാനും രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു. ഇവനെന്തോ ഒരു വല്ലായ്മ,

അശ്വിന്‍ പറഞ്ഞു

പറയ് ബ്രോ.... എന്താ നിന്റെ പ്രശ്‌നം......?

ഒന്നൂല്ലെടാ........ ആ കൊച്ച് മനസീന്ന് അങ്ങോട്ട് പോകുന്നില്ല.

ഏത് കൊച്ച്......?, മഠത്തിലേ കൊച്ചോ.....?, ഡാ അവള് ഓര്‍ഫണ്‍ ആണെന്ന് തോന്നുന്നു. ഹരി പറഞ്ഞു.

അതിനെന്താടാ......?

അല്ല നിന്റെ ഡാഡീം മമ്മീം ഇതൊക്കെ സമ്മതിക്കുമോ........?

അവരല്ല എന്റെ ഇപ്പോഴത്തേ പ്രശ്‌നം. ഞാന്‍ അവര്‍ക്ക് ഒറ്റ മോനാണ്. എന്റെ ഒരാഗ്രഹത്തിനും അവര്‍ എതിര് നിന്നിട്ടില്ല.

പക്ഷേ ഞാനിതെങ്ങനെ അവളുടെ മുന്നില്‍ പ്രസന്റ് ചെയ്യും. അതാണ് എന്റെ ഇപ്പോഴത്തേ പ്രശ്‌നം.

നീയൊക്കെ ഒരു കാമുകനാണോടാ......., ഹെന്റമ്മേ...... പരാജയം പരാജയം........ സുബ്രു കളിയാക്കി.

അളിയാ കാര്‍ത്തിക്കേ...... അശ്വിന്‍ സംസാരിക്കാന്‍ തുടങ്ങി
' ഒരു പെണ്ണിന്റെ മനസറിയാന്‍ മറ്റൊരു പെണ്ണിനേ പറ്റൂ ' ഇക്കാര്യത്തില്‍ ഇവന് നിന്നെ സഹായിക്കാന്‍ കഴിയും.ഹരിയുടെ തോളില്‍ പിടിച്ചു കൊണ്ട് അശ്വിന്‍ പറഞ്ഞു.

ഞാനെങ്ങനെ സഹായിക്കാനാ....?
ഹരി ചോദിച്ചു

ഡാ നിന്റെ പെങ്ങള് ഫസ്റ്റിയറല്ലേ.......?
അവളെ കൊണ്ട് ഒന്ന് മുട്ടിച്ച് നോക്ക്

ഒന്ന് പോടാപ്പാ.... എനിക്കെങ്ങും വയ്യാ അവള്‍ടെ കാല് പിടിക്കാന്‍

നമ്മുടെ ചങ്കിന് വേണ്ടിയല്ലേ....!, ഒന്ന് സമ്മതിക്ക് ബ്രോ.... സുബ്രു പറഞ്ഞു.

എടാ അവളൊരു തീറ്റ പ്രാന്തിയാണ്.ഒരു ഹോട്ടല് മുഴുവന്‍ വാങ്ങി കൊടുത്താലും അവള് നിര്‍ത്തില്ല.

ആഹാ ..... എങ്കില്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായല്ലോ.......

ശരി

നമുക്ക് ആലോചിക്കാം, ഹരി പറഞ്ഞു.

അങ്ങനെ അഞ്ചംഗ സംഘം വീണ്ടും ഹോസ്റ്റലിലേക്ക് തിരിച്ചു.

(തുടരും)




Post a Comment

0 Comments