കാമിയോ ശ്രീകുമാര്‍ ചിത്രകലയിലെ വിസ്മയം |

ചാരുംമൂട്: ചിത്രകലയെ ആവിഷ്‌കാരത്തിന്റെ കലയാക്കുന്ന കലാകാരന്‍ കോവിഡ് കാലത്ത്  വര്‍ണ്ണ കൂട്ടുകളുടെ ലോകത്താണ്. ദുബായില്‍ പരസ്യ കമ്പനിയില്‍ ഡിസൈനറായി ജോലി നോക്കുന്ന മുതുകാട്ടുകര സോപനത്തില്‍ കാമിയോ ശ്രീകുമാര്‍ ആണ് കോവിഡ് കാലത്തെ ലോക്ക് ഡൗണില്‍ ചിത്രകലയില്‍ പുത്തന്‍ സാധ്യതകള്‍ തേടി സമയം  ചെലവഴിക്കുന്നത്. 24 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ  ശ്രീകുമാര്‍ സമയം പൂര്‍ണമായും ചിത്രം വരയ്ക്കാനായി മാറ്റിവെക്കുകയായിരുന്നു. തന്റെ മനസില്‍ തെളിയുന്ന ആശയത്തെ; ഒരു മുഖമായാലും പ്രകൃതിയായാലും അതിന്റെ സാധ്യത മുഴുവനും വ്യക്തമാകുന്ന തരത്തില്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുക എന്ന ആവേശമാണ് ശ്രീകുമാറിനെ കോവിഡ് കാലത്ത് മറ്റു ചിത്രകാരില്‍നിന്നു വ്യത്യസ്തനാക്കുന്നത്.

സ്‌കൂള്‍ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളില്‍  സമ്മാനം നേടിയിരുന്ന ശ്രീകുമാര്‍ ചിത്രകലയെ ഗൗരവമായി എടുത്തത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. പിന്നീട് രാജാ രവിവര്‍മയുടെ മകന്റ ശിഷ്യനായിരുന്ന പള്ളിക്കല്‍ മേടയില്‍ രാമനുണ്ണിത്താന്റെ കീഴില്‍ ചിത്രരചനയുടെ ബാല പാഠങ്ങള്‍ അഭ്യസിച്ചു.തുടര്‍ന്ന്  അടൂര്‍ പെരിങ്ങനാട് രാജീവിന്റെ കീഴില്‍ തുടര്‍പഠനം.  മനോഹരമായി ഛായാചിത്രങ്ങള്‍  കോറിയിടാനുള്ള കഴിവിനെ കൂടുതല്‍ വികസിപ്പിച്ചതു ചിത്രരചനാ പഠനകാലത്താണെന്ന് ശ്രീകുമാര്‍ പറയുന്നു

സ്വന്തം കേമത്തങ്ങളെക്കുറിച്ചു സ്വയം വിളിച്ചുപറയുന്നവരുടെ  കൂട്ടത്തില്‍ ശ്രീകുമാറില്ല.പണത്തിനപ്പുറം സ്വന്തം നാടിനെ അടയാളപ്പെടുത്താനാണു  ശ്രീകുമാര്‍ ചിത്രങ്ങളെ ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ഭാഗമാണ് പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത നിരവധി ചിത്രങ്ങളൊരുക്കിയത്.വര്‍ത്തമാനകാലത്തിന്റെ നിരവധി ശ്രദ്ധേയമായ മുഖങ്ങള്‍  ശ്രീകുമാറിന്റെ വരകളില്‍  ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട് .മോഹന്‍ലാല്‍, മഞ്ജു വാര്യാര്‍, മോനിഷ, അടൂര്‍ ഗോപാലകൃഷ്ണന്‍ , നെടുമുടി വേണു, ആര്‍ട്ടിസ്റ്റ് നമ്പൂതിരി ,മജിഷ്യന്‍ മുതുകാട്  തുടങ്ങി

ലോകപ്രശസ്തമായ നിരവധി പേരുടെ ചിത്രങ്ങള്‍  ശ്രീകുമാറിന്റെ വിരലുകളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്.അടുക്കളപ്പുറം, നാട്ടു ചന്ത, ചിലമ്പ്, സന്ധ്യാ ദീപം, കഥകളി മുഖം ,പൊന്‍പുലരി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. വാട്ടര്‍ കളര്‍, അക്രിലിക് ഓയില്‍ തുടങ്ങി എല്ലാ മീഡിയത്തിലും ചിത്രങ്ങള്‍ വരയ്ക്കുന്ന ശ്രീകുമാര്‍ ഓയില്‍ കളറിലാണ് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.പതിനഞ്ച് വര്‍ഷക്കാലമായി ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കുന്ന ശ്രീകുമാര്‍ ദുബായില്‍ പരസ്യ കമ്പനിയില്‍ ഡിസൈനര്‍ ആയി ജോലി നോക്കുന്നു. ഇടവേളകളില്‍ കൊച്ചിന്‍ കലാഭവന്റെ ഷാര്‍ഷയിലുള്ള സ്ഥാപനത്തില്‍ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നു.

ദുബായില്‍ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ രണ്ടു ദിവസം നീണ്ടു നിന്ന സോളോ എക്‌സിബിഷനിലsക്കം   ശ്രീകുമാറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ദുബായ് സെവന്‍ എമിററ്റേഴ്‌സ്‌കളില്‍ കലാകാരന്മാരെ പങ്കെടുപ്പിച്ചു നടന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം, സ്‌പെയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തില്‍ ഗോള്‍ഡന്‍ ബ്രോ അവാര്‍ഡ്, ഇന്ത്യേനേഷ്യയില്‍ നിന്നും ഉള്ള എക്‌സലന്‍സി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കാമിയോ ശ്രീകുമാറിനെ തേടിയെത്തിയത് കലയോടുള്ള അര്‍പ്പണബോധത്തിനുള്ള ഉദാഹരണങ്ങളാണ് .ചിത്രകലയുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങള്‍ അടിമുടി മാറുന്ന പുതിയ കാലത്താണു ഏറെ സാധ്യതകള്‍ നല്‍കുന്ന ചിത്രകലയുമായി കാമിയോ ശ്രീകുമാര്‍ വിസ്മയം തീര്‍ക്കുന്നത്. ശുദ്ധമായ കാഴ്ചയുടെ ആവിഷ്‌കാരം എന്ന നിലയിലേക്കു സ്വന്തം ചിന്താരീതിയെ മാറ്റിയെടുക്കുന്നു എന്നതാണ് ശ്രീകുമാറിന്റെ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്.ശ്രീകുമാര്‍ വരച്ചിട്ട നൂറ്റമ്പതോളം ചിത്രങ്ങള്‍   പറയുന്നത് കലയുടെ രാഷ്ടീയമാണ്.

ചിത്രകല പഠിച്ചിറങ്ങുന്നവരില്‍ കൂടുതല്‍ പേരും  ഗ്രാഫിക് ഡിസൈനിലും , പരസ്യകമ്പനികളിലും ചേര്‍ന്ന് ചിത്രകലയിലേക്കു തിരിച്ചുവരാന്‍ കഴിയാത്തവിധം മാറിപ്പോകുമെങ്കിലും  ഇതില്‍നിന്നെല്ലാം വ്യത്യസ്തനാണ് ശ്രീകുമാര്‍.പരസ്യ കമ്പനിയില്‍ ഡിസൈനര്‍ ആയി ജോലി ചെയ്യുമ്പോഴും  തന്റെ തട്ടകം ചിത്രങ്ങളുടെ  ലോകമാണെന്നും നാട്ടില്‍ വന്നാല്‍ സ്വന്തം ചിത്രങ്ങള്‍ വരയ്ക്കാനും മാതാപിതാക്കളുടെ ചിത്രം വരയ്ക്കാനും നിരവധിയാളുകള്‍ എത്താറുണ്ടെന്നും  ഈ ചിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യ ദീപയും മക്കളായ സാരംഗിയും ദേവനാരായണനും  ശ്രീകുമാറിന്റെ കലാജീവിതത്തില്‍ കൂടെയുണ്ട്

തയ്യാറാക്കിയത്:
അഭിബുദ്ധ് ഓടനാട്

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Previous Post Next Post