ഇടത്തോട്ട് ചാഞ്ഞോ, മാനവസ്നേഹം...?

ന്നും കുന്നും കൊറോണ വെച്ചു കഥ തുടങ്ങിയാല്‍ എന്താ ഒരു പുതുമ. എന്നാലും തുടങ്ങാതിരിക്കാന്‍ പറ്റുമോ കാര്യം കൊറോണ അല്ലെ . അവിടെ കിടന്നു തൊള്ള പൊളിക്കട്ടെ എന്നു സര്‍ക്കാരും കരുതി പതിയെ ആണേലും ലോക്ക് ഇട്ടതു തുറക്കാനുള്ള തീരുമാനങ്ങള്‍ വരുന്നു എന്നറിഞ്ഞു നല്ല കാര്യം. എല്ലാ തവണയും പോലെ നന്ദിയും ധൈര്യവും പകര്‍ന്നു പ്രധാനപ്പെട്ട മന്ത്രിയും മുന്നില്‍ തന്നെ ഉണ്ട്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നു പറഞ്ഞവരെ പുച്ഛിച്ച സാങ്കല്പിക മന്ത്രിണി ഈ ചോദ്യത്തിനെ പുച്ഛം തളിച്ചു പുറംകാലിനു അടിക്കുകയാണ് ഉണ്ടായത്, അതു കോറോണയ്ക്കും മുന്‍പേ. ഇപ്പൊ പിന്നെ പറയാന്‍ ഒരു മിണ്ടാ പ്രാണി (വൈറസ് പ്രാണിയാണോ എന്ന രാജ്യദ്രോഹ ചോദ്യം ചോദിക്കരുത്) ഉണ്ടല്ലോ. പ്രവാസികളെ കൊണ്ടു വരാന്‍ ഇനിയും മടിപിടിച്ചു ഇരിക്കുന്ന വിദേശ ബന്ധം ഇല്ലാത്ത വിദേശകാര്യ മന്ത്രി മഹാഭാരതവും കണ്ടു കടലയും കൊറിച്ചു ഇരിക്കാന്‍ ആണോ ആ പദം. പല രാജ്യങ്ങളില്‍ ആയി ലക്ഷകണക്കിന് ആളുകള്‍ ഉണ്ട് തിരികെ വരാന്‍ കാത്തു നില്‍ക്കുന്നവര്‍ അവരെ കൊണ്ടു വരാന്‍ ഇത്രയും നാളത്തെ ചര്‍ച്ച പേ ചര്‍ച്ച ആവശ്യം ഉണ്ടോ ? ഉണ്ടാവും കൊറന്റൈന്‍  ഒക്കെ വേണ്ടേ. അല്ല, ഈ കോടി കണക്കിന് മരുന്നും സമഗ്രഹികളും കയറ്റി അയച്ച ജി ക്കു അതൊരു പ്രെശ്നം ആണോ ? മുന്‍ഗണന കുമ്മായം പൂശാന്‍ അല്ല ഈ സമയത്തു കൊടുക്കേണ്ടത്. ദുരന്ത മുഖത്തു പെട്ടു പോയ മനുഷ്യരെ റാഞ്ചിയെടുത്തു സുരക്ഷിത കരങ്ങളില്‍ ഏല്പിച്ചിരുന്ന ഒരു മുഖം ഉണ്ടായിരുന്നു ഭാരതത്തിന്. അതില്‍ നിന്നും, സുരക്ഷിതരായവരെ മാത്രം വേണേല്‍ രക്ഷിക്കാം എന്ന തലത്തിലേക്ക് ഉയര്‍ത്തിയതിന് നന്ദി. ഫ്ളക്സുകള്‍ ഇനിയും ഉയരും സിംഹവും മുള്ളന്‍പന്നിയും ഒക്കെ അതില്‍ കാണുകയും ചെയ്യും, അത്യാവിശ്യ ഘട്ടത്തില്‍ ഒരു ഉറച്ച തീരുമാനം എടുക്കാന്‍ അറയ്ക്കുന്ന നേതാക്കള്‍ തന്നയാണ് നാടിന്റെ ശാപം. ഗാന്ധി കുടുംബം കണ്ണില്‍ കുത്തി, രാഹുല്‍ ഗാന്ധിയുടെ ബാഹ്യസൗന്ദര്യം എന്ന രീതിയില്‍ വിലയിരുത്തല്‍ ആവാം ശീലം മാറ്റേണ്ട. ഇന്ത്യയ്ക്ക് ഇന്ദിര എന്നൊരു പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. അധികാര ദുര്‍വിനയോഗത്തിനെ കുറിച്ചു പറയാന്‍ ഒത്തിരി ഉണ്ടാവും പക്ഷെ ഈ ഒരു ഘട്ടത്തില്‍ അവരായിരുന്നു പ്രധാന മന്ത്രി എങ്കില്‍ പ്രവാസികള്‍ ആരും ഇല്ലാത്തവരെ പോലെ അലയേണ്ടി വരില്ലായിരുന്നു. സുഷമ സ്വരാജിന്റെ കസേരയില്‍ ഇരിക്കാന്‍ യോഗ്യത ഉള്ളവരില്ലേ പാര്‍ട്ടിയില്‍ ?

ലോക്ക് ഡൗണ്‍ കാലത്തെ നേരമ്പോക്കാണെല്ലോ സോഷ്യല്‍ മീഡിയ. ഉള്ളത് വെച്ചു ഭക്ഷണം ഉണ്ടാക്കാന്‍ പാടു പെടുന്ന നാട്ടുകാരുടെ മുന്നില്‍ ചാടി തുള്ളിയ ചിക്കന്‍, ഓടിച്ചിട്ട് പിടിച്ച ബീഫ് ഫ്രൈ എന്നൊക്കെ പറഞ്ഞു തള്ളി മറിക്കുന്നത് എന്തൊരു ദുഷ്ടത്തരമാടോ ? അഞ്ചു പേര്‍ക്ക് കഴിക്കാന്‍ ഉള്ള സാധനം അരച്ച് ചേര്‍ത്തു ഒരു ഗ്ലാസ് ഷേക്കും ഉണ്ടാക്കി ' കൊള്ളാമോ ഫ്രണ്ട്‌സ് ' എന്ന തലക്കെട്ടും കൊടുത്തിട്ട് അപ്പുറത്തു മാറി പോസ്റ്റിടും, ''അടുത്ത വീട്ടിലെ ആളുകള്‍ക്ക് കൂടി കരുതല്‍ ആവണം'' എന്നു. സാധനങ്ങള്‍ പഴയതു പോലെ കിട്ടിവരാന്‍ സമയം എടുക്കും ചക്കയും ചക്ക മടലും ഉള്ളത് കൊണ്ട് കഴിഞ്ഞു പോകുന്ന ആയിരകണക്കിന് അല്ല ലക്ഷകണക്കിന് ആളുകള്‍ ഉണ്ട് ഇവിടെ. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ മണ്ണു വാരി ഇടുന്നില്ല കാണാമറയത്തെ ലൈക്കുകള്‍ വാരി കൂട്ടുന്നതിനേക്കാള്‍ നല്ലതല്ലേ നാട്ടില്‍ വിശന്നിരിക്കുന്നവന് വിളമ്പുന്നത് ? കൊടുക്കേണ്ടത് എവിടെയാണ് എന്നു അറിയില്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചാല്‍ മതി അവര്‍ കൊടുത്തു കൊള്ളും. ചത്തു കുഴിയില്‍ ചെന്നാല്‍ ലൈക് കൊണ്ട് ഒരു പിടി മണ്ണു കൂടുതല്‍ ഇടാനും പറ്റില്ല കുറച്ചു ഇടാനും പറ്റില്ല പിന്നെ എന്തിനാണ് ഈ പ്രഹസനം ?

-ദളത്തില്‍ 'മാഷ് ' എന്ന കവിത എഴുതിയതിന് കവിയെ ഭീഷണിപ്പെടുത്തി എന്നൊരു വാര്‍ത്ത കണ്ടു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു ഒരു കൂട്ടം അധ്യാപകര്‍ ഉത്തരവ് കത്തിച്ചു. പ്രതിഷേധങ്ങളെ പോലെ തന്നെ അനുകൂല സമീപനങ്ങളും ഉണ്ടാവുക സാധാരണം. ഓരോരുത്തര്‍ അവര്‍ക്ക് യോജിച്ച രീതിയില്‍ പ്രതികരിക്കും എന്നും പറഞ്ഞു ഇരുട്ടിന്റെ മറവില്‍ ഇരുന്നു കാച്ചിടും എന്നു പറയാന്‍ പ്രത്യേക മിടുക്കിന്റെ ആവശ്യം ഇല്ല. അവനവന് രക്ഷിതാക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പഠിച്ചതല്ലേ പറയാന്‍ പറ്റു അല്ലെ ? വായന എന്നൊരു ദുശ്ശീലം പണ്ടേ ഇല്ലല്ലോ ഈ കൂട്ടര്‍ക്ക്.

ങ്ങനെ അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ആയി. ടാറ്റ കൊടുത്തു വിട്ടു, നല്ല കാര്യം. അതൊക്കെ കൃത്യമായി വീഡിയോ എടുത്തു വിടുന്നുണ്ട്. പി ആര്‍ വര്‍ക്ക് എന്നും പറഞ്ഞു അലമുറയിട്ടു കരഞ്ഞിട്ട് കാര്യമില്ല കൃത്യമായി ചെയ്യേണ്ടേ ? ചുമ്മാതിരുന്നു ഉസ്മാനെ അനീസേ എന്നും പറഞ്ഞു ഇരുന്നാല്‍ നാട്ടുകാര് ഫേസ്ബുക്കില്‍ ട്രോള്ളിയില്ലെങ്കിലും എതിരാളികള്‍ ട്രോള്ളില്ലേ ? കറ്റാനം പ്രദേശത്തു സുഹൈലിനെ ആക്രമിച്ചപ്പോള്‍  മാനവ സ്നേഹം വാരി വിളമ്പുന്ന സഖാക്കളേ അധികം കണ്ടില്ല. ആക്രമിക്കപ്പെട്ടത് കോണ്‍ഗ്രസുകാരന്‍ ആയതു കൊണ്ടാണോ അതോ മാനവ സാഹോദര്യം എന്നു പറയുന്നത് ഇടത്തോട്ട് ചാഞ്ഞു നില്‍ക്കുന്നവര്‍ക്ക് മാത്രം കൊടുത്താല്‍ മതി എന്നുള്ളതാണോ? പറയാന്‍ ഒത്തിരി ഉണ്ട് കൊറോണ ഒന്നു കഴിഞ്ഞോട്ടെ പറയാം. ഒരു ഡി എന്‍ എ ടെസ്റ്റ് റിസള്‍ട്ട് വരാന്‍ ഇത്രയും താമസമുള്ള ഈ രാജ്യത്ത് ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ ലാബ് സൗകര്യം ഉണ്ടാക്കണം എന്നു പറഞ്ഞതില്‍ എന്താണ് തെറ്റ് സഖാവെ ?. അതിനുള്ള നടപടികള്‍ എടുത്തിട്ടുണ്ടേല്‍, അതല്ലേ ഈ സമയത്തു പറയേണ്ടത് അല്ലാതെ ചോദ്യത്തിനു ഒന്നും പറയാന്‍ ഇല്ല എന്നു പറയുന്നത് കോവിഡ് കാലത്തെന്നല്ല ഏതു സമയത്തും ഒരു ജനപ്രതിനിധിയോടുള്ള വെല്ലുവിളി തന്നെയാണ്. കേന്ദ്രത്തില്‍ നിന്നു അവഗണന എന്നു വിലപിക്കുമ്പോള്‍ ഇവിടെ ഉള്ള ജനപ്രധിനിധികളോട് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ നിലപാട് എടുക്കുന്നു എന്നു ചിന്തിക്കാന്‍ ചിന്തയില്‍ ലേഖനം വരുന്നത് വരെ കാക്കണോ ?

ചൊറിതണം : പാത്രവും കൊട്ടി വിളക്കും കത്തിച്ചു കഴിഞ്ഞു അടുത്ത പരുപാടി ആണോ പുഷ്പ വൃഷ്ടി? മേടിച്ച കിറ്റുകളോ കൊള്ളില്ല അതിനു പ്രതിവിധി നോക്കാതെ പൂവും കായും എറിഞ്ഞു കൊടുത്താല്‍ ഇന്ത്യയില്‍ ഭക്തന്മാര്‍ കാണും പക്ഷെ കോറോണയ്ക്ക് ഈ നാട്യ രംഗങ്ങളോട് വലിയ മമത ഒന്നും ഇല്ല. കോറോണയെ തിരഞ്ഞെടുപ്പ് വരുമ്പോ നേരിടുന്നത് പോലെ, വല്ലവരുടെയും പിടലിക്ക് വെച്ചു രക്ഷപെടാന്‍ നടക്കില്ല. അതിനി മഹാഭാരതം കൊണ്ടുവന്നാലും രാമായണം കൊണ്ടുവന്നാലും . കേരള സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തെ എതിര്‍ത്ത ബി ജെ പി കേന്ദ്ര ഘടകത്തോട് ഒരു ചോദ്യം സംസ്ഥന ഘടകത്തിന് ഇല്ലാത്ത പരാതിയാണെല്ലോടാ ഉവേ നിങ്ങള്‍ക്ക് !?

Post a Comment

0 Comments