എഡിറ്റോറിയല്‍ | എം.അരുണ്‍ (അസ്സോസിയേറ്റ് എഡിറ്റര്‍)

വെല്ലുവിളികള്‍ നേരിട്ടും അത് അതിജീവിച്ചും ആണ് മാനവ രാശി ഇന്നു കാണുന്ന നിലയില്‍ എത്തിച്ചേര്‍ന്നത്. കൊറോണ ഉയര്‍ത്തുന്ന ഭീഷണി ആണ് അവയില്‍ പുതിയത്. കൊറോണ പടര്‍ന്നു പിടിച്ച ആദ്യ നാളുകളില്‍ ഈ വ്യാധി കടല്‍ കടന്നു പോകുവാന്‍ ഉള്ള സാധ്യത വളരെ വിരളമാണ് എന്നു ലോകാരോഗ്യ സംഘടന പറഞ്ഞതു തെറ്റാണു എന്ന് മനസിലാക്കുവാന്‍ അധിക ദിവസങ്ങള്‍ വേണ്ടി വന്നില്ല. രോഗ ലക്ഷണങ്ങള്‍ കൊണ്ടും ഇതിന്റെ വ്യാപനത്തിന്റെ തോതുകൊണ്ടും ആരോഗ്യ രംഗത്തെ അഗ്രഗണ്യരെ വിഷമത്തില്‍ ആക്കിയ വൈറസ് ആണ് കൊറോണ. 

വായുവില്‍ കൂടി കൊറോണ പകരാം എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ലോകം നോക്കി കാണുന്നത്. ലോകാരോഗ്യ സംഘടന ഈ വാദത്തിനു അംഗീകാരം നല്കുകയോ നല്കാതിരിക്കുകയോ ചെയ്തിട്ടില്ല.പല രാജ്യങ്ങളില്‍ നിന്നായി 239 ശാസ്ത്രജ്ഞര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കോറോണയുടെ രോഗ വ്യാപനം സകല സീമകളും തെറ്റിക്കുന്നതാണെങ്കിലും മരണ നിരക്ക് മനുഷ്യര്‍ക്ക് പരിചയം ഉള്ളതും എന്നാല്‍ പ്രതിരോധിക്കുവാന്‍ തക്ക സാങ്കേതിക പരിജ്ഞാനം ഉള്ള രോഗങ്ങളെക്കാള്‍ വളരെ കുറവാണ് എന്നത് ആശ്വാസത്തിന് വക നല്കുന്നതാണ്. ഇന്ത്യയിലെ രോഗികളുടെ കണക്കു ദിനം പ്രതി വര്‍ധിക്കുമ്പോള്‍ തന്നെ മരണ നിരക്ക് രോഗികളുടെ എണ്ണം വെച്ച് നോക്കിയാല്‍ വളരെ ചെറുതാണ്. ചെറുതാണെങ്കിലും പൊലിയുന്നത് മനുഷ്യ ജീവനാണ് കൂടാതെ ജീവിതങ്ങളും. കേന്ദ്ര സംസഥാന സര്‍ക്കാരുകളുടെ ഭക്ഷ്യ സുരക്ഷ പദ്ധതികള്‍ ഈ വിഷമഘട്ടത്തില്‍ നമ്മുക്ക് വളരെ വലിയ തോതില്‍ ആശ്വാസം ആകുന്നു എന്ന് പറയാതെ വയ്യ. 

കൊറോണ കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കണക്കാക്കി അതില്‍ നിന്നും കരകയറുവാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കേണ്ടി വന്നേക്കാം. ഒരു ശശാരി മനുഷ്യനെ അവന്റെ ജീവിതത്തിന്റെ താളങ്ങള്‍ തിരികെ കിട്ടുവാന്‍ ഭക്ഷ്യ സുരക്ഷ കൊണ്ട് മാത്രം തിരികെ പിടിക്കുവാന്‍ പറ്റുന്ന ഒന്നല്ല. സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും പല ലോണ്‍ ചിട്ടി മുതലായ സേവനങ്ങള്‍ നടത്തുന്ന സ്ഥാപങ്ങള്‍  ഇപ്പോഴും ഇളവുകള്‍ നല്‍കുവാന്‍ കൂട്ടാക്കുന്നില്ല എന്ന് മാത്രം അല്ല പലിശ ഇളവ് കൊടുത്ത മാസങ്ങളിലെ പലിശ പിന്നീടുള്ള മാസങ്ങളില്‍ പിടിക്കുന്ന പ്രവണത പൊതുവെ കണ്ടു വരുകയും ചെയ്യുന്നുണ്ട്. സമൂഹം ഒന്നാകെ ഈ ഒരു വിഷമവൃത്തത്തില്‍ പെട്ട് ഉഴലുമ്പോള്‍ മുറിവേറ്റ ഇരയുടെ ചുറ്റും വട്ടമിടുന്ന കഴുകന്മാരേ പോലെ ഉള്ള ഇത്തരം സ്ഥാപനങ്ങളെ സാമൂഹിക ബോധം പഠിപ്പിക്കേണ്ടത് ഭരണ വര്‍ഗ്ഗത്തിന്റെ കടമയാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് . കോറോണയ്ക്കു മുന്‍പ് കൊള്ള ലാഭം ഉണ്ടാക്കിയ ഒരുപാട് സ്ഥാപങ്ങള്‍ ഉണ്ടെന്നിരിക്കെ നഷ്ടം ഉണ്ടാവുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം അതിനു വില നല്‍കണം എന്ന പ്രവണത മനുഷ്യ കുലം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍. ദുരന്തങ്ങളെ അതിജീവിച്ചു അവയില്‍ നിന്നും കരുത്താര്‍ജിക്കുവാനും നമ്മളെ പ്രാപ്തരാക്കിയതില്‍ ശുഭാപ്തി വിശ്വാസം വഹിച്ച പങ്കു ചെറുതല്ല. ആ ചിറകുകളേ അരിഞ്ഞു വീഴ്ത്തുന്ന പ്രവണതകള്‍ക്ക് നേരെ കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായേ തീരു.
•••••••••••••••••••••••••••••••••••••••••••••••••••••••

Post a Comment

0 Comments