''കയറി ഇരിക്കൂ ഇന്നലെ വരുമെന്നല്ലേ സേതു പറഞ്ഞിരുന്നത് 'അണയാന്‍ തുടങ്ങിയ നിലവിളക്ക് കൈകൊണ്ടു കെടുത്തി എന്റെ ഭാര്യ അവരോട് ചോദിച്ചു.
അതിന് മറുപടി ശ്രീകുമാറിന്റെ ഭാര്യയാണ് പറഞ്ഞത്. 'സാധിച്ചില്ല സാധനങ്ങള്‍ ഒക്കെ കെട്ടിപ്പൂട്ടി വെച്ചപ്പോഴേക്കും നേരം വൈകി.പിന്നേ ഇന്നലെയാണല്ലോ അവിടെ താമസിക്കാനുള്ള അനുമതിയുടെ അവസാന ദിവസവും. തല താഴ്ത്തിക്കൊണ്ടാണ് ശ്രീകുമാറിന്റെ ഭാര്യ അത്രയും പറഞ്ഞവസാനിപ്പിച്ചത്.
എന്റെ നോട്ടം അപ്പോഴും ശ്രീകുമാറില്‍ തന്നെയായിരുന്നു ഉമ്മറക്കോലായിലെ ഒരു മൂലയില്‍ അയാള്‍ മുഖം താഴ്ത്തിക്കൊണ്ടാണ് ഇരുന്നിരുന്നത്.കാലം വഴിപിഴപ്പിച്ച ഒരു മനുഷ്യന്റെ മുഖമായിരുന്നു അയാള്‍ക്ക്. 'ഇവിടെ അടുത്തണോ ഞങ്ങള്‍ക്കുള്ള വാടക വീട്'?അയാളുടെ ഭാര്യ തന്നെയാണ് അതും ചോദിച്ചത്. അടുത്ത് തന്നയാണ് അമ്പലത്തിന്റ പിറക് വശത്ത് ഇനി നാളെ അങ്ങോട്ട് പോകാം,ഇരുട്ടായി തുടങ്ങിയില്ലേ. ഭാര്യയോടപ്പം അയാളൊഴികെ ആ കുടുംബം അകത്തേക്ക് കയറി.അന്ന് തുടങ്ങിയതാണ് ഞാനും ശ്രീകുമാറും തമ്മിലുള്ള ആല്‍മബന്ധം.
കാലം ആരെയുംകാത്ത് നില്‍ക്കാതെ കടന്ന് പോയിക്കൊണ്ടിരുന്നു.ഇപ്പോള്‍ ശ്രീകുമാര്‍ എന്റെ സുഹൃത്തോ അതോ ഒരു കൂടപ്പിറപ്പോ എന്നൊന്നും എനിക്കറിയില്ല.
അയാളുടെ അമ്മക്ക് ഇപ്പൊ പ്രായം എണ്‍പതു കഴിഞ്ഞിട്ടുണ്ടാകും.ശ്രീകുമാര്‍ രാത്രിയില്‍ വരാന്‍ വൈകിയാല്‍ ആ അമ്മ മകന്റെ വരവും കാത്ത് ഉമ്മറതിണ്ണയുടെ ഒരു മൂലയില്‍ ഊന്നു വടിയില്‍ താടിയമര്‍ത്തി അയാളുടെ വണ്ടിയുടെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് .ഒരിക്കലും അമ്മയും മകനും പരസ്പരം സംസാരിക്കുന്നതോ സ്‌നേഹം പ്രകടിപ്പിക്കുന്നതോ എനിക്ക് ഇത് വരെ കാണാനും കഴിഞ്ഞിട്ടില്ല.ചിലപ്പോ ഉണ്ടായിരിക്കാം..പുറത്ത് പ്രകടിപ്പിക്കുന്നത് മാത്രമല്ലോലോ സ്‌നേഹം എന്ന് പറയുന്നത് അയാളുടെ ഭൂതകാലങ്ങളെ കുറിച്ച് ശ്രീകുമാര്‍ പറഞ്ഞ അറിവേ എനിക്കുള്ളൂ.അയാള്‍ പിറന്നനാട്ടില്‍ നിന്ന് പറിച്ചെറിയപെട്ടവനാണ്.കടങ്ങള്‍ പലവട്ടം പടികയറി വന്നപ്പോള്‍ അയാള്‍ തീവണ്ടികളുടെ ശബ്ദത്തിനായി കാതോര്‍ത്തു.ഒടുവില്‍ അയാള്‍ ഒരു മഴയുള്ള രാത്രിയില്‍ മരിക്കാന്‍ തന്നെ ഇറങ്ങി പുറപ്പെട്ടു.പക്ഷെ അതിന് തടസ്സമായത് ആ അമ്മ വെച്ച് നീട്ടിയ വീടിന്റെ ആധാരമാണ്.'പെങ്ങന്മാര്‍ക്ക് രണ്ടാള്‍ക്കും ഉള്ളത് എന്താച്ചാ കൊടുത്ത് നിന്റെ ബാധ്യധ തീര്‍ക്ക് അച്ഛനുറങ്ങുന്ന മണ്ണാണെങ്കിലും നിന്റെ മനസ് നീറുന്നത് ഇക്ക് കാണാന്‍ വയ്യ' എല്ലാവര്‍ക്കും പണമാണ് ആവിശ്യം എന്നത് കൊണ്ട് അയാളുടെ വംശപരമ്പരകള്‍ ഉറങ്ങുന്ന മണ്ണ് വില്‍ക്കുകയാണ് ഉണ്ടായത്.അല്ലെങ്കിലും ഈ ഓണം കേറാമുലയില്‍ ആര് താമസിക്കാനാണ് എന്നാണത്രെ സഹോദരിമാര്‍ ചോദിച്ചത്.കിട്ടിയ പണം മൂന്നായി ഭാഗിച്ചപ്പോള്‍ ആ അമ്മ പറഞ്ഞത്രേ മൂന്നല്ല നലോഹരി വെക്കണം എന്ന് 'ഓന്റെ കടം തീര്‍ക്കാനാണ് ഞാനീ വീട് വിറ്റത് ഓനും ഉണ്ട് കുടുംബം അവരെ പെരുവഴിയിലാക്കാന്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല'.അങ്ങനെയാണ് അമ്മയുടെ ഓഹരിയില്‍ കിട്ടിയ പൈസ കൊണ്ട് ഇ മലഞ്ചെരുവില്‍ ആ കുടുംബം എത്തിയതും ആദ്യം വാടകക്കും പിന്നീട് ഒരു അഞ്ച് സെന്റ് ഭൂമി വാങ്ങിയതും അതില്‍ ഓട് മേഞ്ഞ ഒരു ചെറിയ വീട് വെച്ച് എന്റെ അടുത്ത് അവര്‍ താമസമാക്കിയതും.ആ കുടുംബം ഇവിടെ വരുന്ന കാലത്ത് ഒരാള്‍ക്ക് കഷ്ടിച്ചു നടന്നുപോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളു.കാലം മാറുന്നതിനുനസുരിച്ഛ് ഞങ്ങളുടെ നാടും മാറാന്‍ തുടങ്ങി.അതോടപ്പം ശ്രീകുമാറിലും മാറ്റങ്ങള്‍ ഉണ്ടായി പതിയെ പതിയെ ചെറുതും വലുതുമായ കച്ചവടങ്ങള്‍ അയാള്‍ നടത്തി.അയാളെ പിടികൂടിയിരുന്ന മദ്യപാനം അയാള്‍ പൂര്‍ണ്ണമായി നിര്‍ത്തി.കുറച്ചുകാലം കൊണ്ട് അയാള്‍ ഞങ്ങളുടെ നാട്ടിലെത്തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറി.അയാളുടെ കുനിഞ്ഞ തല പതിയെ ഉയര്‍ത്തി പിടിക്കാന്‍ അയാള്‍ ശീലിച്ചു തുടങ്ങി.പല രാത്രികളിലും ശ്രീകുമാറും ഞാനും മണിക്കൂറോളം സംസാരിച്ഛ് ഇരിക്കുമായിരുന്നു.ലോകത്തുള്ള പല വിഷയങ്ങളെയും കുറിച്ഛ് അയാള്‍ നന്നായി സംസാരിക്കും പതുക്കെയാണെങ്കിലും അത് കേട്ടിരിക്കാന്‍ ഒരു സുഖമാണ്.പണ്ട് ഉമ്മറത്തിണ്ണയില്‍ മുഖം താഴ്ത്തി ഇരുന്നയാള്‍ ഇയാള്‍ തന്നെ ആയിരുന്നോ എന്ന് ഞാന്‍ അത്ഭുതപെട്ടു. അങ്ങിനെയാണ് അയാളുടെ അഞ്ച് സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള കുറച്ചുഭൂമി അയാള്‍ക്ക് വാങ്ങിയാല്‍ കൊള്ളാമെന്ന് എന്നോട് പറഞ്ഞത്.
'എന്താ പുതിയ വീട് വെക്കാനാണോ?
'അത് രണ്ടാമത്തെ കാര്യമാണ് അതിലും പ്രധാനമായ ഒരു കാര്യം എനിക്ക് ചെയ്തു തീര്‍ക്കാനുണ്ട്' എന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി.ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ ഒന്ന് നോക്കി 'അമ്മക്ക് ഭാഗം പിരിഞ്ഞുകിട്ടിയ പൈസകൊണ്ടാണ് ഞാന്‍ ഈ മുന്ന് സെന്റ് ഭൂമി വാങ്ങിയത് അന്ന് അത് അമ്മയുടെ പേരില്‍ തന്നെ വാങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം.പക്ഷെ അമ്മ അത് സമ്മതിച്ചില്ല.എന്റെ പേരില്‍ വാങ്ങിയാല്‍ അതും വില്‍ക്കേണ്ടി വന്നാലോ എന്ന് കരുതി ഭാര്യയുടെ പേരിലാണ് ഞാന്‍ അത് രജിസ്റ്റര്‍ ചെയ്തത്' അതിനിപ്പോ എന്താ കുഴപ്പം? കുഴപ്പം ഒന്നും ഇല്ല പക്ഷെ അമ്മ മിനിയാന്ന് എന്നോട് ഒരു കാര്യം സൂചിപ്പിച്ചു.എന്ത് കാര്യം? അമ്മ മരിച്ചുകഴിഞ്ഞാല്‍ അച്ഛന്റെ അരികില്‍ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.ആ ആഗ്രഹം ഞാന്‍ കാരണമാണ് നടക്കാതെ പോയത്.
അങ്ങിനെ അമ്മ പറഞ്ഞോ?
ഇല്ല. പിന്നെ? അയാള്‍ കുറേ നേരത്തിനു ഒന്നും സംസാരിച്ചില്ല. അമ്മക്ക് ഇപ്പോള്‍ മരണഭയം കൂടുതലാണ്.
'വയസ്സായാല്‍ എല്ലാവര്‍ക്കും അത് ഉണ്ടാവില്ലേ?
നീ വിഷയം എന്താച്ചാല്‍ പറയു.അമ്മ മരിച്ചുകഴിഞ്ഞാല്‍ ശ്മശാനത്തില്‍ അടക്കം ചെയരുതത്രെ അമ്മക്ക് അത് പേടിയാണ് എന്നാണ് പറയുന്നത് അത് കൂടാതെ ഇവിടുത്തെ മണ്ണിനോട് ഇഴുകി ചേര്‍ന്ന് കഴിഞ്ഞാലും അമ്മക്ക് എന്നെ കാണാന്‍ പറ്റുമത്രെ. അത് കൊണ്ട് വീടിന്റെ പിറക് വശത്ത് ഒരു മുലയില്‍ എവിടയെങ്കിലും അടക്കണം എന്നാണ് അമ്മ പറയുന്നത് അതിന് അവിടെ എവിടെയാ സ്ഥലം? അതാ ഞാന്‍ പറഞ്ഞത് പിറകിലുള്ള ആ സ്ഥലം വാങ്ങാന്‍ പറ്റിയാല്‍ നന്നായിരുന്നു എന്ന്.അതിനിപ്പോപഴയപോലെ കുറഞ്ഞ വിലക്ക് ഭൂമി കിട്ടുമോ? എനിക്ക് ഒരു രണ്ടു സെന്റ് കൂടി കിട്ടിയാല്‍ മതി.നീ വിചാരിച്ചാല്‍ അത് നടക്കും.അങ്ങിനെ ചിട്ടി നഷ്ടത്തില്‍ വിളിച്ചും ഭാര്യയുടെ അവശേഷിച്ച പൊന്ന് വിറ്റും കുറച്ചു കടം വാങ്ങിയും അയാള്‍ രണ്ടു സെന്റ് ഭൂമികൂടി ഭാര്യയുടെ പേരില്‍ വാങ്ങി.പിന്നെയും രണ്ടുമൂന്നു വര്‍ഷങ്ങള്‍ കടന്ന് പോയി.അയാള്‍ ഭയപ്പെട്ടിരുന്നത് പോലെ ഒരു നനഞ്ഞസന്ധ്യക്ക് തന്നെയാണ് അയാളുടെ അമ്മ അയാളെ വേര്‍പെട്ട് പോയതും. നാളെയാണ് അയാളുടെ അമ്മയുടെ സംസ്‌കാരം അയാള്‍ ആഗ്രഹിച്ചത് പോലെ അയാളുടെ സാമീപ്യം അനുഭവിച്ചു കൊണ്ട് ആ അമ്മക്ക് ഉറങ്ങാം.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. മരണ സംഗീതം പോലെ മഴ പെയ്യുന്ന ആ രാത്രില്‍ ചെറിയ നീല ടാര്‍പ്പായ്ക്ക് അടിയില്‍ ഞാനും ആയാളും ഒറ്റക്കായി.അകത്തളത്തില്‍ അയാളുടെ അമ്മയുടെ ശരീരത്തിനരികില്‍ ഒരു നിലവിളക്ക് മുഷിഞ് കത്തുന്നുണ്ട്.ഞങ്ങളുടെ നീണ്ട മൗനത്തിനെ ഭേദിച്ചത് പടിക്കില്‍ വന്ന് നിന്ന ഒരു ഓട്ടോറിക്ഷയാണ്.അതില്‍ അയാളുടെ ഭാര്യയുടെ അച്ഛനായിരുന്നു. 'അച്ഛനിപ്പോ ഈ രാത്രിയില്‍ നാളെ വന്നാല്‍ മതിയായിരുന്നില്ലേ'? അയാളുടെ ചോദ്യത്തിന് അദ്ദേഹം ഒന്ന് മൂളുകമാത്രമാണ് ചെയ്തത്.അദ്ദേഹം അമ്മയുടെ മൃതദേഹത്തിന് അരികില്‍ പോയി തിരിച്ചുവന്ന് ഞങ്ങളുടെ അടുത്ത് ഒരു കസേരയില്‍ ഇരിപ്പ്ഉറപ്പിച്ചുകൊണ്ട് ഒരു ബീഡിക്കു തീകൊടുത്തു.നാളെ എപ്പോഴാണ് അടക്കം എന്നോടായിയുന്നു ചോദ്യം.നാളെ രാവിലെ ഏഴിനാണ് ശാന്തിതീരത്തു നിന്ന് സംസ്‌കരിക്കാനായി അവര്‍ എത്താമെന്ന് പറഞ്ഞിട്ടുണ്ട് അവളൊന്നും പറഞ്ഞില്ലേ? അത് അയളോടായിരുന്നു.
ഇല്ല. അമ്മയുടെ ശരീരം ഇവിടെ അടക്കം ചെയ്യണ്ട എന്നാണ് അവള്‍ പറയുന്നത്. അയാളുടെ തൊണ്ടയില്‍ നിന്ന് എന്തോ ഒരു വികൃത ശബ്ദം പുറത്തേക്ക് വന്നു ഒപ്പം അകത്തുനിന്നു നിലവിളക്കില്‍ കരിന്തിരി കത്തിയതിന്റെ മണവും ഞങ്ങളുടെ മൂക്കിലേക്ക് ഇരച്ചുകയറി.നിനക്കോ അവള്‍ക്കോ കാര്യമായ ജോലിയൊന്നും ഇല്ല പോരാത്തതിന് രണ്ടു പെണ്മക്കള്‍ വലുതായി വരുന്നു.അവരെ നല്ലനിലയില്‍ പഠിപ്പിക്കാനും വിവാഹം കഴിച്ചയാക്കാനും നിന്റെ കയ്യില്‍ പണമുണ്ടോ,ഉള്ളതൊക്കെ വെള്ളത്തില്‍ കലക്കിയില്ലേ?അയാള്‍ തലതാഴ്ത്തി ഇരിക്കുകയാണ്.അകത്തുനിന്നു അയാളുടെ ഭാര്യവന്നു അയാളുടെ തോളില്‍ കൈമര്‍ത്തി. അച്ഛന്‍ എന്താണ് പറഞ്ഞു വരുന്നത്.വളെര പതുക്കെയാണ് ശ്രീകുമാര്‍ അത് ചോദിച്ചത്. ഈ ഭൂമി വില്‍ക്കണം എന്നിട്ട് ആ തുക കൊണ്ട് അവള്‍ക്കു ഞാന്‍ കൊടുക്കുന്ന ഭൂമിയില്‍ ഒരു ചെറിയ വീട് വെക്കുക ബാക്കിയുണ്ടെങ്കില്‍ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുക അയാള്‍ ഭാര്യയെ ദയനീയമായി ഒന്ന് നോക്കി.
അമ്മയുടെ ആഗ്രഹം ?
അയാള്‍ വിക്കി വിക്കിയാണ് അത് പറഞ്ഞത്.അത് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ നനവ് പടര്‍ന്നിരുന്നു 'പോയവരോ പോയി അവരുടെ ആഗ്രഹത്തിന്റെ പുറകെ പോയാല്‍ നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവിതമായിരിക്കും.പഴയ കാര്യങ്ങളൊക്കെ നിന്റെ മുന്നിലില്ലേ? കുറച്ഛ് ഉറക്കയാണ് ശ്രീകുമാറിന്റെ ഭാര്യയുടെ അച്ഛന്‍ അത് പറഞ്ഞത്. അയാളുടെ ഭാര്യയിപ്പോള്‍ അയാളുടെ മുടിയിഴകളില്‍ തലോടികൊണ്ടിരിക്കുകയാണ് അതിനു എന്റെ അമ്മ എന്താണ് തടസം? നിനക്കറിയാലോ ഈ ഭൂമിയോട് തൊട്ടുകിടക്കുന്ന ഭൂമി നിങ്ങളുടെ ഏഴ് സെന്റ് ഒഴികെ ഇപ്പോള്‍ ഹരിഹരന്‍ മുതലാളിയുടേതാണ്. ഈ ഭൂമിയുടെ മുഖം എന്ന് പറയുന്നത് നിങ്ങള്‍ ഇരിക്കുന്ന ഏഴ് സെന്റാണ്.
അതുകൊണ്ട്? അയാളോട് കൂടി സംസാരിച്ചിട്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്.നല്ല വില അയാള്‍ തരും.പക്ഷെ ഒരു വ്യവസ്ഥ മാത്രമേ അയാള്‍ക്കുള്ളു അവിടെ ശവം സംസ്‌കരിക്കരുത് അതിന് കാരണം അയാളുടെ മകന് ഇവിടെ വീട്വെക്കണം അയാളിപ്പോള്‍ തലകുമ്പിട്ടാണ് ഇരിക്കുന്നത്.അയാളുടെ കണ്ണില്‍ നനവ് പടരുന്നത് മറക്കാനാണ് അയാള്‍ തല താഴ്ത്തിയത് അയാളുടെ ഭാര്യയുടെ അച്ഛന്‍ ശാന്തി തീരത്ത് തന്നെ ശ്രീകുമാറിന്റെ അമ്മയെ സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.അദ്ദേഹം പോയപ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു നിനക്ക് പറ്റില്ലെന്ന് പറയാമായിരുന്നില്ലേ അയാളൊന്നും പറയാതെ നേരെ അകത്തളത്തില്‍ അമ്മക്കരികില്‍ പോയിരുന്നു.അയാളുടെ അമ്മയുടെ തലഭാഗത്ത് കരിന്തിരി കത്തിയിരുന്ന നിലവിളക്ക് എപ്പോഴോ അണഞ് പോയിരുന്നു.
0 Comments