ആവലാതികളില്‍ ഒരവതാരം ► സജി കൂറ്റാംപാറ



അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്: 
''നിന്നെ വയറ്റീ തോറ്റീന്റന്ന് തൊടങ്ങീതെന്റെ വയറ് ദീനോം, എരിച്ചിലും പൊകച്ചിലും. നെന്നെ പെറ്റിട്ടന്ന് ഞാന്‍ തിന്ന വേദന, ന്റ പൊന്നോ.....! ആ വയറ്റാട്ടിത്തുളുവ അന്നെന്നെപ്പറയാത്ത തെറീല്ല.''

ഒന്ന് നിറുത്തി പല്ലിറുമ്മി, പുരികം വളച്ച് അമ്മ പിന്നേയും തുടരും:
'' നെനക്കറിയോ, നെന്നെ ചൊമന്ന പത്തു മാസോം ഒര് പറ്റുപോലും തൊണ്ടക്കുഴീക്കെടെറങ്ങിപ്പോവേലായിരുന്നു. കണ്ട കപ്ലങ്ങേം കുമ്പ്‌ലങ്ങേം ചുമ്മ വട്ടം വെട്ടി ഉപ്പിട്ടു പുഴുങ്ങിത്തിന്നാ നെന്നെ പെറ്റത്.''

'ഹൊ....! എപ്പോ നോക്കിയാലുണ്ടൊരു പെറ്റ കഥ. നിങ്ങളുമാത്രേ പെറ്റെട്ടൊള്ളൂ. ഈ  കഥകളൊക്കെ പഴയതാ തള്ളേ, പുതിയതേതേലുണ്ടെങ്കി പറ' ഞാനരിശം കൊണ്ട് പിറുപിറുത്തു.

മാതാവിന് മറക്കാന്‍ കഴിയാത്ത വേദന സമ്മാനിച്ചു കൊണ്ടായിരുന്നു എന്റെ ജനനം. പിന്നീട് പിതാവിനും. പ്രസവവേദനയുടെ അസഹ്യത ദാനമായി തന്നതാവാം എന്റെ ജീവിതം. ഇല്ലെങ്കില്‍ നിണമണിഞ്ഞ് ഞാന്‍ പിറന്നു വീണ നിമിഷം തന്നെ എന്റെ വായ്ക്കുള്ളില്‍ അമ്മിഞ്ഞപ്പാലിന് പകരം ഏതെങ്കിലും കഠോര വിഷം കുത്തി നിറയ്ക്കുമായിരുന്നു.

ഇഴഞ്ഞിഴഞ്ഞു നീങ്ങിയിരുന്ന യാത്ര അനുദിനം വേഗതയേറി വരികയാണ്.
ഏതോ മുജ്ജന്‍മ കര്‍മങ്ങളുടെ ഫലമെന്നോണം വീണ്ടും മാതാപിതാക്കള്‍ക്ക് തലവേദന കൂടിക്കൂടി വരികയാണ്. ഒരിക്കല്‍ അമ്മ അച്ഛനോട് അടക്കം പറയുന്നതു കേട്ടു:
 ''ദേ...., ങ്ങ്‌ടെ പെണ്ണ് പ്രായായിട്ടാ, പെണ്ണങ്ങ് വളരേണ്. അവക്കേ..........''
''ഉം...,നിക്ക് മനസ്സിലായിക്കണ് ഡോ..'' അച്ഛന്റെ വിഷാദമുഖം !
എനിക്കും മനസ്സിലാവുന്നുണ്ട്. ചിലവേറി വരികയാണ്. നാമമാത്ര വസ്ത്രങ്ങളില്‍ നാണം മറച്ചിരുന്ന കാലം പോയ് മറഞ്ഞു. അന്ന വസ്ത്രാദികള്‍ക്ക് അയവു വരുമ്പോഴും, അതുണ്ടാക്കാന്‍ പണിപ്പെടുമ്പോഴും ഒരു തരം ആവലാതിയാണ്, കഷ്ടപ്പാടാണ്. അച്ഛന്റെ ഉള്ളുരുകുന്നതും, ചൂടേറിയ നിശ്വാസങ്ങള്‍ക്കൊപ്പം ഹൃദയമിടിപ്പുയരുന്നതും എനിക്കും അനുഭവിച്ചറിയാന്‍ കഴിയാഞ്ഞിട്ടല്ല.
ചിലപ്പോഴൊക്കെ അച്ഛന്‍, വിഷണ്ണനായി തിണ്ണയിലെ ചാരുകസേരയിലങ്ങനെ ഇരിക്കുന്നത് കാണാം. ഒരിക്കലങ്ങനെ താടയ്ക്ക് കൈയും കൊടുത്ത് ഇരിക്കുന്ന അച്ഛന്റെ നേരെ അമ്മ ആക്രോശിച്ചു കൊണ്ടോടി വന്നു:
''ദേ.... നിങ്ങങ്ങനെ ഔട്ടിട്ടും നോക്കിയിരിക്കാണ്ട്... പെണ്ണങ്ങ് വളര്‍ന്ന് പൊന്തിച്ചേ.... ''
അമ്മയുടെ നേരെ അച്ഛന്റെ ഒരു ദയനീയ നോട്ടം....
 ''ഉം....'' പിന്നെ ഇരുത്തി ഒന്ന് മൂളി. അമ്മയുടെ മനസ്സിന്റെ ആധിയും, ഉള്ളു നീറിപ്പിടയുന്നതിന്റെ തീഷ്ണതയും എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്. അവശ്യസാധനങ്ങളുടെ കണക്കെടുക്കാന്‍ ആരംഭിക്കുമ്പോള്‍, ദാരിദ്ര്യം അതിനെയെല്ലാം ആഡംബരങ്ങളാക്കി മാറ്റി ചിത്രീകരിക്കുകയാണ്. അവസാനം കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഓടി മറയുന്ന ചന്ദ്രനേപ്പോലെ, ഇരുവരുടേയും മുഖം പതിയെ പതിയെ മങ്ങുന്നതു കാണാം.

വ്യാഘ്ര തുല്യമായ ആയിരമായിരം കണ്ണുകളങ്ങനെ ഗിരി ശൃംഗങ്ങള്‍ പോലെ ചുറ്റുമുയര്‍ന്നുയര്‍ന്നു വരുന്നതും ആ മാതൃഹൃദയം ആവലാതിയോടെ തിരിച്ചറിയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഒരു കുഞ്ഞരുവിയായി, കല്ലുകളിലും വടവൃക്ഷ വേരുകളിലും തഴുകിയും തലോടിയും, ചുംബനങ്ങളേറ്റുവാങ്ങിയും, തിരിച്ചു നല്‍കിയും, രാഗവും താളവും കോര്‍ത്തിണക്കിയ സുന്ദരകാവ്യമായി, ഈണത്തിലങ്ങനെ, മഹാസമുദ്രത്തിന്‍ മാറിലലിഞ്ഞു ചേരുവാനുള്ള വ്യഗ്രതയില്‍ മാദക സുന്ദരിയായി, പിടികിട്ടാതൊഴുകുന്ന കാട്ടാറായി തന്റെ പൊന്നുമകള്‍ രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്ന് അച്ഛനും തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അതു കൊണ്ടായിരിക്കണം അച്ഛന്‍ ഒരിക്കല്‍ സൂചിപ്പിച്ചത്:
'' പെണ്ണോട്ടികളൊക്കെയായാ, ഇച്ചിരിയോക്കെ, അടക്കോതുക്കോക്കെയാവാം, ഇല്ലേന്നാലേ.......'' പാതിയില്‍ നിര്‍ത്തി അച്ഛന്‍ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരുന്നു. ഒരു വെറ്റിലയെടുത്ത് അതില്‍ ചുണ്ണാമ്പ് തേച്ചു കൊണ്ട് തുടര്‍ന്നു:
''കാട്ടുവള്ളി പിടിച്ചെത്ര കെട്ടീട്ടാലും, അത് കിളിത്ത് വളന്ന് കേറുന്നതെങ്ങോട്ടാന്ന് പറയാമ്പറ്റൂലല്ലാ''
വെറ്റില മടക്കി വായ്ക്കുള്ളിലാക്കി കടിച്ചു ചവച്ചു. അച്ഛന്റെ രണ്ടു ചെവികള്‍ക്കും താഴെ കവിളെല്ലുകള്‍ ഉയര്‍ന്നു താഴുന്ന സൗന്ദര്യം ഞാന്‍ നോക്കി നിന്ന് ആസ്വദിച്ചു. ദേഷ്യം മുഴുവന്‍ വെറ്റിലയില്‍ തീര്‍ക്കുകയാണെന്ന് എനിക്ക് തോന്നി. ഞാന്‍ തലകുനിച്ച് നടക്കുവാന്‍ തുനിഞ്ഞു, രണ്ട് അടയ്ക്കക്കഷണം വായിലേക്കെറിഞ്ഞ് അച്ഛന്‍ വീണ്ടും
''എല വന്ന് മൊള്ളേ വീണാലും മൊള്ള് വന്നെലേല് വീണാലും ദോഷം എലേക്ക് തന്യാ''
ദേഷ്യവും സങ്കടവും സഹിക്കാതെ ഓടി അടുക്കളപ്പുറത്ത് നിന്ന് തേങ്ങി. '' ഈ പിശാചുക്കള്‍ എന്റെ കാര്‍ന്നോന്‍മാരാണോ..? ഞാനെന്തു ചെയ്താലും കുറ്റാത്രേ..! ന്നാപ്പിന്നെ, എന്നെയങ്ങ് കൊന്നുകളഞ്ഞൂടെ ഇവറ്റകള്‍ക്ക്..''
നിറഞ്ഞ കണ്ണുകളെ പുറം കൈകൊണ്ട് തുടച്ചു. ഒരിളം കാറ്റ് അവളെ തഴുകി കടന്നു പോയി. അവളുടെ മുട്ടിന് മുകളില്‍ വരെ മാത്രം എത്തി നില്‍ക്കുന്ന കനം കുറഞ്ഞ ചെറിയ വാവാട ഒന്നുയര്‍ത്തുവാന്‍ നടത്തിയ മാരുത ശ്രമം രണ്ടു കൈകളും കൊണ്ടവള്‍ പരാജയപ്പെടുത്തി. വീണ്ടും കണ്ണ് തുടച്ചു.

''നീ തലേം മൊലേം വച്ച പെണ്ണാ, പ്രായേറിയ പെണ്ണോട്ടിയോള് മൊല കുല്‍ങ്ങാതേ നടക്കവോളൂ...'' പിന്നില്‍ അമ്മയുടെ ശബ്ദം കേട്ടവള്‍ സ്തംഭിച്ചു നിന്നു. അവള്‍ സ്വന്തം മാറിടത്തിലേക്ക് നോക്കി. '' എന്നാ പിന്നെ ഈ പണ്ടാരൊക്കെ എന്തിനാണ്ടായേ..'' ജീവിതത്തിലാദ്യമായി തന്നോടു തന്നെ വെറുപ്പു തോന്നിയ നിമിഷമായിരുന്നു അത്.

യാത്രയുടെ വേഗത കൂടി വരികയാണ്. ഈ വിഴുപ്പുഭാണ്ഡം ആരുടെയെങ്കിലും പെടലിക്ക് വച്ച് ഒന്നു സ്വതന്ത്രമാവാന്‍, ഒന്നു സമാധാനിക്കുവാന്‍ മാതാപിതാക്കള്‍ തിടുക്കം കൂട്ടുന്നതു പോലൊരു തോന്നല്‍. താനവര്‍ക്ക് അത്രയ്ക്ക് അധികപ്പറ്റായി മാറിയിരിക്കുന്നു. തനിക്കും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുവാണല്ലോ.
'' ഡോ... ഒന്ന് നില്‍ക്കഡോ... ഞാനൊന്ന്...'' പഴയ സിനിമാ നായകന്‍മാരെപ്പോലെ പിന്നാലെ കൂടിയ ആളോട് '' ഛീ...! പോടാ...'' എന്ന് പ്രതികരിക്കാനുള്ള ശേഷി കൂടി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പുതുമഴയുടെ കൊതിയൂറുന്ന ചുംബനങ്ങളേറ്റ് പൂഴി ദാഹശമനം നടത്താന്‍ ആര്‍ത്തി പിടിക്കുമ്പോള്‍ ഉയരുന്ന മാദക ഗന്ധം മനസ്സിനെ മദിപിക്കുകയാണ്. നിത്യ സുഗന്ധിയെ ആകമാനം ആലിംഗനം ചെയ്ത് പുളകിതയാക്കി സര്‍വ്വ സുഗന്ധവും ആവാഹിച്ച് തക്കത്തില്‍ മോഷ്ടിച്ചെടുക്കുന്ന കുളിര്‍ കാറ്റിന്‍ സ്പര്‍ശനം. ഇതിനിടയില്‍ ആര്‍ക്കോ വേണ്ടി സ്വന്തം മധുചഷകം നിറയ്ക്കുന്ന തിരക്കിലാണ് കൊഴുത്തു മുഴുത്ത നറുമലരുകള്‍. ഹാ ! എന്തു രസമാണ് പ്രകൃതി !

പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നും തിരിച്ചുപിടിക്കാന്‍ കഴിയാത്തത്ര വേഗതയിലായിരുന്നു യാത്ര എന്ന തിരിച്ചറിവ് വല്ലപ്പോഴും ഉദിക്കുന്ന ആഹ്ലാദത്തിനെ ഒന്നു മങ്ങലേല്‍പിക്കുന്നുണ്ട്. തിരിച്ചു പോകുവാന്‍ ഒത്തിരി മോഹണ്ട്. പക്ഷേ ഒരിക്കലുമതിന് കഴിയില്ലല്ലോ.

പ്രഭാതത്തില്‍ കുളിച്ച് കുറിയും തൊട്ട്, വര്‍ണപ്പൂഞ്ചേലയും ചുറ്റി, കാഞ്ചന ഹാരാവൃത സുന്ദര സ്വരൂപിണി ഒരു ബഹുവര്‍ണ ചിത്രശലഭം പോലെ, നയന മനോഹരിയവള്‍ സാലഭഞ്ജിക ! നാണത്താല്‍ ചെമന്ന മുഖം കുനിച്ച്, അടിവച്ചടിവച്ച് അതിഥികള്‍ക്കു മുന്നില്‍ ചൂടന്‍ ചായ പകര്‍ന്നു കൊടുക്കുമ്പോഴാണ് ശക്തമായ ഒരിടിമിന്നല്‍പ്പിണര്‍ സ്വന്തം ശരീരത്തിലൂടെ കടന്നുപോയത് !  താനൊരിക്കലും ഓര്‍ക്കുവാന്‍ ആഗ്രഹിക്കാത്ത പഴയ ചില ചിത്രങ്ങളുടെ  ആവിഷ്‌കാരങ്ങള്‍, അതേ പ്രവേഗത്തില്‍ചൂളം വിളിച്ച് പിന്നോട്ട് കുതിച്ചു.
എല്ലാവരും വേദനിക്കുകയായിരുന്നു. അതിഥികള്‍ക്ക് മുന്നില്‍ നാണം കെടുത്തിയവള്‍ എന്ന പേരും കൂടി സമ്പാദിക്കപ്പെട്ടു. എല്ലാം തന്റെ വിധിയാണ്. ഒറ്റയ്ക്കിരുന്ന് ഒന്ന് കരഞ്ഞിരുന്നെങ്കില്‍ ഉള്ളിലെ വിഷമം ഇത്തിരിയെങ്കിലും കുറഞ്ഞേനെ. കണ്ണുനീരെല്ലാം ഉറവ വറ്റിയ ഊഷരഭൂമിയായി മാറിയിരിക്കുന്നു.

വിഴുപ്പു ഭാണ്ഡം ചുമന്ന് ചുമന്ന്, മാതാപിതാക്കള്‍ അങ്ങേയറ്റം ക്ഷീണിതരായിരിക്കുന്നു. ഈ വിഴുപ്പ് ഇപ്പോള്‍ ചീഞ്ഞുനാറി തുടങ്ങിയിരിക്കുകയാണെന്ന് എനിക്കും മനസിലായി. ഒടുവില്‍ എല്ലാവരും കൂടി  വിഴുപ്പുഭാണ്ഡം ചുമക്കുവാന്‍ പറ്റിയൊരു കഴുതയെ കണ്ടു പിടിച്ചു. അതിനയാള്‍ക്ക് കൂലിയും നല്‍കി. വെറും കൂലിയല്ല, ഒരു വന്‍ തുകയും, കുറേയധികം സ്വര്‍ണവും.

ആഡംബരങ്ങള്‍ മങ്ങി. യാത്രയുടെ വേഗത കുറഞ്ഞു വരുന്നു. പ്രാരാബ്ദങ്ങള്‍ ഒന്നൊന്നായി ചുമലിലേക്കടിഞ്ഞു തുടങ്ങിയിരിക്കുന്നു. നിരാലംബയായി യാത്ര തുടരണമെന്നാണ് യോഗം. വേദനകള്‍ പങ്കിടണമെന്നുണ്ടായിരുന്നു; ഒരു ശമനത്തിനായി. എല്ലാം മരീചികയാവുകയാണ്.

ഇഴഞ്ഞു നീങ്ങുന്ന യാത്രയില്‍, പുതിയ സാഹചര്യങ്ങളില്‍ എല്ലാമുണ്ട്. പാഠശാലകള്‍, അഭ്യാസമുറകള്‍, ആയോധന കലകള്‍.... ശരിക്കും ഒരു സര്‍വ്വകലാശാലയാണ്. ശകാരങ്ങള്‍ക്കും, മര്‍ദ്ധന മുറകള്‍ക്കും പ്രത്യേകം പ്രത്യേകം കളരികള്‍ സജ്ജമാണ്.

ശകാരങ്ങള്‍ ഉച്ചത്തിലാണ്. പച്ചത്തെറിയാണ്. കാതടഞ്ഞിരിക്കയാണ്. പിന്നെങ്ങിനെ കേള്‍ക്കാന്‍...? പഴയൊരു പൈങ്കിളി വാരികയെടുത്ത് അതില്‍ ദൃഷ്ടിയൂന്നിയിരിക്കും.
'' ഈ നശൂലത്തിനെ കെട്ടിയെടുത്തെപ്പിന്നെ ഈടം കൊണം പിടിച്ചിട്ടില്ല.''
അമ്മയാണ്, അമ്മായിയമ്മ. '''ഓള്‍ടെ തല വെട്ടം കണ്ടാ മതി, ന്റെ കുടുമ്പം മൊത്തത്തില് നശിച്ച് വെണ്ണീറിട്ട് പോവൂല്ലോന്റീശ്വരാ....''

''ഹൊ..! ഈ പൂമിലേറെ പെണ്ണങ്ങളുണ്ടായിട്ട് ഈ മൂക്കീ പല്ലു വന്നേനല്ലേ കിട്ടീത് ? പിന്നെങ്ങനെ കൊണം വരാനാ..'' നാത്തൂനാണ്, ഭര്‍ത്താവിന്റെ ഒരേ ഒരു പുന്നാര പെങ്ങള്‍.

പ്രതീക്ഷകളുടെ മങ്ങിയശോഭയിലൂടെ, ഒരു കുടുംബിനി... ഉരുകിയൊഴുകുന്ന ഉഷ്ണശിലകള്‍ക്കിടയിലൂടെ.... അഴുകിത്തുടങ്ങിയ വിഴുപ്പുഭാണ്ഡങ്ങളും പേറി.... ഒരുവള്‍ യാത്ര തുടരുകയാണ്.


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post