വിഷുക്കണി | ഗോമതി ആലക്കാടന്‍


മേട സംക്രമ സന്ധ്യയില്‍ നാം
ഒരുക്കീടുന്നു വിഷുക്കണി 
മേട മാസപ്പുലരിയില്‍ കണി
കണ്ടീടുന്നു മലയാളികള്‍...

കാര്‍ഷികപ്പെരുമ വിളിച്ചോതും
പുണ്യ ദിനമല്ലോ കേരളീയര്‍ക്ക്!
പുഷ്പഫല  മൂല ധാന്യങ്ങള്‍
നാണയങ്ങള്‍ വെളളി കനകം
പുടവ പുന്നെല്ലരി താംബൂലവു-
മെല്ലാമെ,ഓട്ടുരുളിയിലൊരുക്കീടുന്നു.....

നിറദീപപ്പൊലിമയിലുജ്ജ്വലി-
ക്കുമാ കാര്‍വര്‍ണ്ണനിന്നു
കര്‍ണ്ണികാര പുഷ്പങ്ങള്‍ ചൂടി
ചിരി തൂകി മേവീടുന്നു..

വാല്‍ക്കണ്ണാടി നോക്കിയതിന്‍
സമൃദ്ധിക്കു നടുവിലായ്
നാം നമ്മെ നോക്കിക്കണ്ടീടുന്നു
സര്‍വ പാപ നിവാരണിയാം
കണിക്കൊന്ന പുണ്യമേ ദര്‍ശനം!

വര്‍ഷം മുഴുവനുമീ കണിക്കാഴ്ച
നില നിന്നീടുമെന്നു വിശ്വാസം..
വിഭവസമൃദ്ധമീ സദ്യ,പുത്തന്‍
പുടവയും പിന്നെ വെടിക്കെട്ടി-
ന്നാരവ മുഖരിതമീയന്തരീക്ഷം!

രാവണ നിഗ്രഹ ശേഷമത്രേ
അര്‍ക്കന്‍ കിഴക്കുദിച്ചതെന്നൈതിഹ്യം!
വിഷുവെന്നാല്‍ തുല്യതയത്രെ
സംസ്‌കൃത ഭാഷയാണു വിഷു
ഏകമായൊന്നായീടാം
നമുക്കേവര്‍ക്കുമീ മണ്ണിന്നുത്സവാം
പുതു വര്‍ഷപ്പിറവിയില്‍

വിഷുപ്പക്ഷിയിന്നും വന്നെന്‍
പൂമരച്ചില്ലയിലിരുന്നു പാടുന്നു
പുലര്‍ കാലത്തെഴുന്നേല്‍ക്കുക
കണ്ണു പൂട്ടി വന്നു കണി കണ്ടീടുക
പൊന്നുണ്ണീ, കൈ നീട്ടം വാങ്ങീടുക
നീ മധുരം നുണഞ്ഞീടുക.....!