ക്രഡിറ്റ് വേണ്ടെന്ന് പറയരുത്, അനുഭവങ്ങള്‍ തരുന്ന പാഠം അതാണ്...

ആലപ്പുഴ: നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ പേരും പടവും വേണ്ടയെന്ന് പറയുന്ന ധാരാളം നന്മയുള്ളവരെ നമ്മള്‍ കാണാറുണ്ട്. അപൂര്‍വ്വം ചിലര്‍ മാത്രമാണ് തങ്ങള്‍ ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ ഫ്‌ളക്‌സ് അടിച്ച് വെച്ച് പ്രചരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ആലപ്പുഴജില്ലയിലെ ഏറ്റവും കിഴക്കുള്ള ഗ്രാമപഞ്ചയാത്തിലെ കുറച്ച് ചെറുപ്പക്കാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ക്രഡിറ്റ് എടുക്കാതെ അക്കിടിയിലായിരിക്കുകയാണ്. നാളത്തെ ദിനപത്രങ്ങളില്‍ ചിലപ്പോള്‍  ഈ സംഭവം വാര്‍ത്തകളായി വരുമായിരിക്കും. അപ്പോഴും നമ്മള്‍ പത്രത്തില്‍ പേരുള്ള വ്യക്തികളെ മാത്രം അഭിനന്ദിക്കും, അത് സ്വാഭാവികം പത്രത്തില്‍ വാര്‍ത്ത ഇടുന്നവരും വാര്‍ത്ത വായിക്കുന്നവരും ആ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കില്ലല്ലോ. പക്ഷേ സത്യം മനസ്സിലാക്കി വാര്‍ത്തയെഴുതാന്‍ ശ്രമിക്കുന്ന പത്രലേഖകര്‍ ആരെങ്കിലും ഉണ്ടെങ്കില്‍, അതല്ല വാര്‍ത്തയ്ക്ക് പിന്നിലെ സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ആ പ്രദേശത്തെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥയൊന്ന് പറയുകയാണ്.

ഈ സത്യം പറയുന്നത് ആരെയും മുറിവേല്‍പ്പിക്കാനല്ല, ആ സംഭവത്തിന് പിന്നില്‍ കുറേ അധികം പേര്‍കൂടി ഉണ്ടായിരുന്നു എന്ന് സോഷ്യല്‍മീഡിയ വായനക്കാരും പത്രവായനക്കാരും  മനസ്സിലാക്കാനാണ്.

പഞ്ചായത്തില്‍പ്പെട്ട കുറച്ച് ചെറുപ്പക്കാരാണ് നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമായി സ്വന്തം കയ്യിലെ പണം മുടക്കി മരുന്നുകള്‍ വാങ്ങി നല്‍കണം എന്ന് തീരുമാനിച്ചത്. തീരമാനത്തിന്  ഒന്ന് രണ്ട് ദിവസം കൊണ്ടു തന്നെ നൂറനാടും പരിസര പ്രദേശത്തുമുള്ള നിര്‍ദ്ധനരായ രോഗികളെ കണ്ടെത്തുകയും ചെയ്തു.  ഇവയ്‌ക്കെല്ലാം നേതൃത്വം കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥനായ യുവാവാണ്. ഇദ്ദേഹം ഒടുവില്‍ ലഭിക്കാനിരുന്ന ഒരു മെഡിക്കല്‍ ഉപകരണത്തിവ് വേണ്ടി (ഡയാലിസിസിനു വേണ്ടത് ) പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല മെഡിക്കല്‍ സ്റ്റോറുകളില്‍ പോയെങ്കിലും, (ഇതിനുവേണ്ടിയുള്ള യാത്രയില്‍ പലപ്പോഴും ലോക്ഡൗണ്‍ നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ ശകാരം ഏല്‍ക്കേണ്ടതായും വന്നു ഇദ്ദേഹത്തിന്.) എവിടെയും ഉപകരണം ലഭിച്ചില്ല. ഒടുവിലാണ് ഹരിപ്പാട്ടു നിന്ന് ഈ മെഡിക്കല്‍ ഉപകരണം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് പോയി  വന്നപ്പോള്‍ പ്രസ്തുത പഞ്ചായത്ത് പ്രദേശത്ത് എത്തിക്കുന്നത്. ഇതിന് പണം നല്‍കിയതും ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്. ഡയാലിസിസ് ചെയ്യേണ്ട രോഗിയുടെ വീട്ടില്‍ രാത്രിയില്‍ തന്നെ ഉപകരണങ്ങളും മരുന്നുകളും എത്തിച്ചതും ഇവര്‍ തന്നെ.   അതുവരെയുള്ള മരുന്നുകള്‍ അര്‍ഹരായ 14  രോഗികള്‍ക്കും  ഈ ചെറുപ്പക്കാരുടെ കൂട്ടായ്മ എത്തിച്ചുകൊടുത്തിരുന്നു. പക്ഷേ ഇവര്‍ ഫോട്ടോ എടുക്കുകയോ ഈ വിവരം സോഷ്യല്‍മീഡിയ പ്രചരണത്തിന് ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.

പക്ഷേ നേരം ഇരുട്ടി വെളുത്ത് ഫെയ്‌സ് ബുക്ക് ലോഗ് ഇന്‍ ചെയ്തപ്പോഴേക്കും അഭിനന്ദനപ്രവാഹത്തിന്റെ നോട്ടിഫിക്കഷനുകള്‍ ഇവരുടെ ഫോണില്‍ നിറഞ്ഞു. ശരിയാണ് നോട്ടിഫിക്കേഷനില്‍ കണ്ട അഭിനന്ദനപ്രവാഹങ്ങള്‍ എല്ലാം ഈ ആശയം കൊണ്ടുവന്ന് വിയര്‍പ്പൊഴുക്കി വിജയിപ്പിച്ച ചെറുപ്പക്കാര്‍ക്ക് അല്ല ലഭിച്ചത്... അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വ്യക്തി  ചെയ്തു എന്ന രീതിയില്‍ പോലും അഭിനന്ദനം അറിയിച്ച് ആ വ്യക്തിയെ മാത്രം ബൂസ്റ്റ് ചെയ്തു ചിലര്‍ കമന്റ് ബോക്‌സില്‍. ഇതു കണ്ട് ഇന്‍ജുറി ടൈമില്‍ ഗോള്‍ അടിക്കാന്‍ പാസ് കൊടുത്തിട്ടും ഗോള്‍ അടിച്ച കളിക്കാരനെ മാത്രം ഗ്യാലറി ആഘോഷപൂര്‍വ്വം സ്വീകരിക്കുന്നത് കണ്ട് നിരാശരായ കളിക്കാരെ പോലെ നിരാശരായി നില്‍ക്കുകയാണവര്‍. തങ്ങള്‍ ക്രഡിറ്റ് വേണ്ടെന്ന് വെച്ചിടത്ത്, ആ നന്മയുടെ ക്രഡിറ്റ് അവസാനം ഗോള്‍ അടിക്കാന്‍ മാത്രം ശ്രമിച്ചവര്‍ ഏറ്റുവാങ്ങുമ്പോള്‍ ഉണ്ടാവുന്ന ഒരിതില്ലേ അത് തന്നെയാണ്... പേര് വേണ്ടെന്ന് പറഞ്ഞവര്‍ക്ക് എന്തിനാ പേര് എന്ന് ചോദിക്കുമായിരിക്കും... വേണ്ട പേര് വേണ്ടെന്ന് തന്നെയാ അവര്‍ ഇപ്പോഴും പറയുന്നത്... പക്ഷേ എല്ലാം ചെയ്തത് അവസാന ലാപ്പില്‍ വന്നവര്‍ മാത്രമാണെന്ന് പറയുമ്പോള്‍... ഒന്നുറപ്പാണ്... ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന് പറയുന്ന കാലമൊക്കെ പോയി... അനുഭവങ്ങള്‍ തരുന്ന പാഠം അതാണ്.