ക്വാറന്റൈന്‍ | അമീര്‍കണ്ടല്‍

ടച്ചിട്ട മുറിക്കുള്ളിലെ ഏകാന്ത വാസത്തിന്റെ പതിനൊന്നാം നാളിലെത്തിയ ആദ്യ റെസള്‍ട്ട് ജോണിന്റെ മുഖത്ത് തെല്ലൊന്നുമല്ല സന്തോഷം പടര്‍ത്തിയത്. ദേശാതിര്‍ത്തികള്‍ താണ്ടി കൊറോണ പകര്‍ച്ചവ്യാധി നാട്ടിലെത്തുന്നതിന് മുമ്പേ കടല് കടന്നെത്തിയതാണ് ജോണ്‍ സാമുവല്‍. എയര്‍ പോര്‍ട്ടിലെ തിട്ടൂരമനുസരിച്ച് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറി തന്നെ കോറെന്റൈന്  തെരഞ്ഞെടുക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടയല്‍വക്കത്തുള്ള പെങ്ങളെ വീട്ടില്‍ തടങ്കലിലുമായി.

ഇടയ്ക്കിടക്ക് ജനല്‍ പാളികള്‍ തുറന്ന് കര്‍ട്ടണ്‍ വകഞ്ഞ് മാറ്റി ജോണ്‍ കമ്പികള്‍ക്കിടയിലൂടെ പുറത്തേക്ക് കണ്ണ് പായിക്കും.വീടിന്ന് മുന്നിലെ ആളൊഴിഞ്ഞ ടാറിട്ട റോഡും ഇലക്ട്രിക് പോസ്റ്റുകളും നിര്‍നിമേഷനായി നോക്കി നില്‍ക്കുകയല്ലാതെ ജോണിന് വേറൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ.

കിടപ്പുമുറിയിലെ ഈട്ടിത്തടിയില്‍ കൊത്തുപണിഞ്ഞ  വാതിലിലെ സമയാസമയങ്ങളിലെ അമ്മച്ചിയുടെ മുട്ടിവിളിക്കലാണ് ഏക ആശ്വാസം. പുറത്ത് ഭക്ഷണപാത്രമെത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പാണത്. ജോണിന്റെ അമ്മച്ചി പെങ്ങളെ വീട്ടില്‍ നിന്ന് തേങ്ങാപാലൊഴിച്ച കഞ്ഞിയോ  കപ്പ വേവിച്ചതോ ചക്കപുഴുങ്ങിയതോ ദോശയും ചമ്മന്തിയുമായോ വാതിലില്‍ മുട്ടിവിളിക്കും
'എടാ ജോണേ... കൊണ്ട് വെച്ചീട്ടുണ്ടേ... എടുത്ത് കഴിച്ചേക്കണേ... '

പടികളിറങ്ങി ടൈല്‍ പാകി വെടിപ്പാക്കിയ മുറ്റത്തെ തിട്ടയോട് ചേര്‍ന്ന ടാപ്പ് തുറന്ന് കൈ കഴുകി ഗേറ്റ് കടന്ന് പോകുന്ന അമ്മച്ചി ചിലപ്പോഴൊക്കെ മുകളിലേക്ക് ഒന്നു നോക്കിയാലായി. അല്ലേലും അമ്മച്ചിയെന്നല്ല, ആര്‍ക്കും അത്രയ്ക്കങ്ങ് ഇഷ്ടമുള്ള കാര്യമല്ലല്ലോ ജോണ്‍ ചെയ്തത്.

കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷമായി ദുബായിലെ എണ്ണ കമ്പനിയിലാണ് ജോണ്‍ സാമുവല്‍ ജോലി നോക്കുന്നത്. പ്രവാസ ജീവിതത്തിനിടയില്‍ നാട്ടിലേക്ക് വിമാനം കയറാനുള്ള അവസരമൊന്നും ജോണ്‍ പാഴാക്കാറുമില്ല. അതു കൊണ്ട് തന്നെ രണ്ട് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന ഒരു മാസത്തെ ലീവാണെങ്കിലും ജോണ്‍ നാട്ടിലെത്തിയിരിക്കും. വീട്ടുകാരും നാട്ടുകാരും ജോണിന്റെ വീക്ക്‌നെസുകളായിരുന്നല്ലോ. നാട്ടിലുള്ളപ്പോള്‍ ക്ലബ്ബ് പരിപാടികളിലും പുത്തന്‍തോപ്പ് മൈതാനത്തെ പന്തുകളിയിലും കലുങ്ക് മുക്കിലെ സായാഹ്ന ചര്‍ച്ചകളിലും ജോണിന്റെ സാന്നിധ്യം സജീവമായിരുന്നു.

തെക്കേപ്പുറത്തെ വാഴക്കൂട്ടത്തില്‍ നിന്നുള്ള കാക്കകളുടെ കലമ്പല് കേട്ടാണ് ജനല്‍ കമ്പികള്‍ക്കിടയിലൂടെ ഏന്തി നോക്കിയത്. ജോണിന്റെ അമ്മച്ചി ഒരു നെടുങ്കന്‍ ചക്കയും തോളിലേന്തി ഒതുക്കുകള്‍ കയറി മുറ്റത്തെത്തി 'അമ്മച്ചീ ... സൈമനേം.. ജോമോളേം ഗേറ്റ് നടയില്‍ കൊണ്ട് വന്ന് ഒന്ന് കാണിക്കുമോ...അവര്‍ക്ക് കുറച്ച് ടോയ്‌സ് കൊണ്ടു വന്നിട്ടുണ്ട് .. ' ജോണ്‍ താഴേക്ക് വിളിച്ചു പറഞ്ഞു. 'ജോണേ... നീ അടങ്ങിയൊതുങ്ങി അവിടെയെങ്ങാനും കിടക്ക് ... സമയമാവുമ്പോള്‍ കൊണ്ട് കാണിക്കാം...' അമ്മച്ചിയുടെ സ്വരത്തില്‍ ജാഗ്രതക്കൂടുതല്‍ നിഴലിച്ചിരുന്നു.

ലീവിന്ന് നാട്ടില്‍ വരുമ്പോഴൊക്കെ പതിവായി എയര്‍പോര്‍ട്ടിലെത്തി കൂട്ടികൊണ്ട് വരാറുള്ള ജോസഫാകട്ടെ വിളിക്കുമ്പോഴൊക്കെ സ്വിച്ച് ഓഫാണ്. കെട്ട് പൊട്ടിക്കാത്ത സ്യൂട്ട് കേഴ്‌സിനുള്ളിലെ ബിയര്‍ ബോട്ടിലുകള്‍ അവന്റെ നിര്‍ബന്ധമായിരുന്നല്ലോ.എന്തിനും ഏതിനും കൂടെ കൂടാറുള്ള ദാസപ്പനും സതീശനുമാകട്ടെ ഫോണെടുക്കാതെയായി. വീട്ടുകാരുമായോ കുടുംബക്കാരുമായോ ഒന്നു മനസമാധാനത്തോടെ ഒന്നിച്ചിരിക്കാന്‍ പോലും സമ്മതിക്കാതെ രാവേറെ പാര്‍ട്ടിയും പരിപാടികളുമായി തലയിലേറ്റി കൊണ്ട് നടന്നിരുന്ന മത്തായി ചേട്ടനും പരിവാരങ്ങളും ഇപ്പോള്‍ എവിടെയാണാവോ. നാട്ടിലെത്തിയെന്നറിഞ്ഞാല്‍ ചക്കപ്പഴത്തില്‍ ഈച്ച പറ്റിയ മാതിരി ഓടിയെത്തിയിരുന്ന പിരിവ് കൂട്ടരേയും കാണാനില്ല .നാട്ടിലെ സകലരുടേയും കറവപ്പശുവായിരുന്ന ജോണിനെ ആര്‍ക്കും വേണ്ടാതായോ.

തുറന്നിട്ട ജനല്‍പാളി വലിച്ചടച്ച് നെടുവീര്‍പ്പോടെ ജോണ്‍ ഇളം നീലഷീറ്റ് വിരിച്ച ബെഡിലേക്ക് നിവര്‍ന്നു കിടന്നു. എത്ര പെട്ടെന്നാണ് ആരാലും തിരസ്‌ക്കരിക്കപ്പെട്ട ഒരു ഭീകരജീവിയായി താന്‍ പരിണമിച്ചെതെന്ന വികാരം ഉള്ളില്‍ കിടന്ന് തിളച്ച് മറിയുന്നേരമായിരുന്നല്ലോ അമ്മച്ചി ഗേറ്റ് കടന്ന് റെസള്‍ട്ടുമായി എത്തിയത്. അപ്പോഴേക്കും കൊറോണ  പുറത്തേക്കിറങ്ങി ഓടിമറഞ്ഞിരുന്നു.

Post a Comment

0 Comments