സമയം ഉച്ചയോട് അടുത്തിരിക്കുന്നു. പുതപ്പിനടിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം നേരമായി. തലേന്നു രാത്രി പെയ്ത മഴയുടെ ബാക്കിപത്രമായി കാറ്റിനൊപ്പം മണ്ണിന്റെ മണവും അരിച്ചുവന്നു. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ മാത്രം ലഭ്യമാവുന്ന സുഖമുള്ള നിമിഷങ്ങള്‍....
'സൈനോ... അന്നെ ചോയിച്ച് ഉണ്ണി സാര്‍ വിളിച്ചിന്...... '
അടുക്കളയില്‍ നിന്നുള്ള ഉമ്മാന്റെ അലറല്‍ നാട്ടുകാരെല്ലാം കേട്ടിട്ടുണ്ടാവും.
മറ്റന്നാളാണ് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം. ഫണ്ട് തികയുമോ എന്ന് അറിയില്ല. വിചാരിച്ചത്രയൊന്നും പിരിച്ചു കിട്ടിയിട്ടില്ല. ഇന്നു കൂടിയേ ബക്കറ്റുമായി ഇറങ്ങാന്‍ പറ്റുകയുള്ളു. ഇനിയും വൈകിയാല്‍ സാര്‍ ഇങ്ങോട്ട് വരും. ഞാന്‍ വേഗം കുളിച്ചു. മേശപ്പുറത്തു വെച്ചിരുന്ന ചായ തണുത്താറി, ഉറുമ്പരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോ ഇതുമതി, ചൂടാക്കാനൊന്നും സമയമില്ല. കുടിച്ചെന്നു വരുത്തി തീര്‍ത്തു., മുറ്റത്തേക്ക് ഇറങ്ങുമ്പോഴാണ് പുറകില്‍ നിന്നും വിളി വന്നത്..
' സൈനോ.. ഇയ്യ് പോണ വയ്ക്ക് ഇതാ ആമിന്താന്റെ അവിടെ കൊടുത്തേക്ക്... '
ഒരു കവറില്‍ കുറച്ച് അരിയും, പിന്നെ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളും. ഉറക്കം ശെരിയാവാതെ ഇറങ്ങി പോരുന്നതും പോരാ, ഇനി ഇതും കൂടി....
' ഇമ്മാ, അല്ലെങ്കി തന്നെ സമയല്ലാ '...
ഞാന്‍ പറഞ്ഞു തുടങ്ങും മുന്‍പേ ഉമ്മ വായയ്ക്കകത്ത് കയറി സംസാരം തുടങ്ങി.,
'മ്മാന്റെ കുട്ടി ഇതൊന്ന് അങ്ങോട്ട് കൊടുത്താള...., ഇയ്യ് ഉള്ളപ്പോ അല്ലെ ഇതൊക്കെ നടക്കോള്ളു.... ഓളാണെങ്കി വാങ്ങാനൊട്ടു വരണുംല്ല..... '
ഇഷ്ടക്കേട് ഒരു നെടുവീര്‍പ്പ് കൊണ്ട്റിയിച്ചു, ഞാന്‍ അരിയും പൈസയും വാങ്ങി നടപ്പു തുടര്‍ന്നു. ഇനിയിപ്പോ ആമിന്താന്റെ വീട്ടില്‍ കയറണം. അവരാണെങ്കില്‍ വെറുതെ പായാരം പറഞ്ഞോണ്ടിരിക്കും. പോവാന്‍ ധൃതിയുണ്ട് എന്നും പറഞ്ഞു തടിതപ്പണം, ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
പക്ഷെ മുറ്റത്ത് ആരും തന്നെയില്ല. വേലിക്കരികില്‍ തെച്ചിയും, മുസാണ്ടയും പൂവിട്ടിട്ടുണ്ട്. ഞാന്‍ ഉച്ചത്തില്‍ വിളിച്ചു., 'ഇവിടാരുമില്ലേ... ?'
ആരോ വാതിലില്‍ വന്ന് എത്തിനോക്കുന്നത് കണ്ടു. പിന്നെ അകത്തു നിന്ന് അടക്കം പറച്ചിലും.., ' മ്മാ.. ചേക്ക് മാഷിന്റെ അവിടുത്തെ സൈനുദ്ധീനാണ്... '
ഇറങ്ങിവന്ന ആമിന്താന്റെ കയ്യില്‍' ഉമ്മ തരാന്‍ പറഞ്ഞതാ...' എന്നും പറഞ്ഞു കവറും, പൈസയും ഏല്‍പ്പിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ പറഞ്ഞു തുടങ്ങി...,
'വയ്യന്റെ കുട്ട്യേ, രണ്ടണ്ണത്തിനെ എങ്ങനെക്കയോ കെട്ടിച്., ഇനി താ ഇതും ഇതിന്റെ താഴെ ഒന്നും... ' അവര്‍ വാതിലിന് നേരെ കൈചൂണ്ടികൊണ്ട് സംസാരം തുടര്‍ന്നു., ' ഇതിന്റെ കാര്യാ.... വര്ണോര്ക്കൊന്നും പറ്റ്ണ്ല്ല, എല്ലോര്‍ക്കും ഇപ്പൊ ട്യൂബ്ലൈറ്റിനെ പോലെ മിന്ന്ണ് പെണ്ണുങ്ങളെ മതി.... '
സംസാരത്തിനിടയില്‍ ആമിന്താന്റെ കറുത്തപല്ലുകള്‍ എന്നെ അലോസരപ്പെടുത്തി.
'ഇറ്റിങ്ങളൊക്കെ പിന്നെന്ത് കാട്ടാനാന്റെ കുട്ട്യേ.... പെറ്റപ്പോ തന്നെ കറുത്തതാണ് കണ്ടപ്പോ തൊള്ളേല് അരി വാരിയിട്ട മതിയേര്ന്നു... ന്നാ ഇത്രേം വളര്‍ത്തണ ചെലവില്ലല്ലോ.... ' ആമിന്താന്റെ സംസാരം മകള്‍ കേട്ടുകാണുമോ എന്ന സംശയമെന്നെ വാതിലിന് നേരെ ദൃഷ്ടി പതിപ്പിക്കാന്‍ നിര്‍ബന്ധിച്ചു... ഇല്ല, അവിടെയാരുമില്ല. ഇനിയും നിന്നാല്‍ ശെരിയാവില്ലയെന്ന് ഉറപ്പുള്ളതുകൊണ്ട് സ്കൂളില്‍ പരുപാടിയുണ്ട് എന്ന് പറഞ്ഞിറങ്ങി.. ഇറങ്ങാന്‍ ഒരുങ്ങുമ്പോളും കറുപ്പുകൊണ്ട് വേലി കെട്ടിയ ആ കണ്ണുകളെ ഞാന്‍ എന്തിനോ തിരഞ്ഞു...
ആമിന്താന്റെ കെട്ടിയോന് നാടിനെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി... മൂത്ത രണ്ടു മക്കളുടെ കല്യാണവും നാട്ടില്‍ പിരിവിട്ടാണ് നടത്തിയത്....
അന്ന് മുഴുവന്‍ മനസ്സില്‍ ആമിന്താന്റെ വാക്കുകളായിരുന്നു.... ' തൊള്ളേല് അരി വാരിയിട്ടാ മതിയേര്ന്നു... ' വേദനയും ദേഷ്യവും ഇഴകിച്ചേര്‍ന്ന വാക്കു കള്‍.. ഞാനുള്‍പ്പെട്ട സമൂഹത്തില്‍ ഇന്നും നിലനിന്നു വരുന്ന വര്‍ണ്ണവിവേചനത്തിന്റെ മറ്റൊരു മുഖം...
നല്ല മഴക്കോളുണ്ട്, പെട്ടെന്ന് വീടണയാന്‍ ഉണ്ണി സാറാണ് പറഞ്ഞത്. വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ ഉമ്മ അനിയത്തിയെ പാലു കുടിപ്പിക്കുന്നത് കേട്ടു... , 'ബാക്കിയിടാന്‍ പാടില്ല, മുയ്മനും കുടിച്ചാലേ വെള്ക്കൊള്ളു, നല്ല മൊഞ്ചുള്ള ചെക്കനെ കിട്ടണ്ടേ..... '
വൈകുനേരം തൊട്ട് തൂങ്ങി നിന്നിരുന്ന കാര്‍മേഘമായിരുന്നു., ഇരുട്ടിയപ്പോഴേക്കും വെളുത്ത നിറം കൊണ്ട് കറുത്ത ലോകം പണിയുന്നവര്ക്കിടയിലേക് പെയ്യാന്‍ മടിച്ചു നിന്നു മഴയും എങ്ങോ ഒളിച്ചു...
______________________________________________________________
1 Comments
Nice
ReplyDelete