നന്മയുടെ പാഠമായി ദേവുവും സിബിച്ചനും ചാരിതാര്‍ത്ഥ്യത്തോടെ നിഷാദും

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
----------------------------
ചാരുംമൂട്: പെരുമഴയത്ത് വണ്ടിയോടിച്ചുവന്നപ്പോഴാണ് നിഷാദ് ആ കാഴ്ചകാണുന്നത്. പെട്ടെന്ന് പെയ്ത മഴയില്‍ ചാരുംമൂട് ജംക്ഷനിലുണ്ടായ വെള്ളക്കെട്ടില്‍ കാലില്ലാത്ത യാചകന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രാഫിക് സിഗ്നലുള്ള ജംക്ഷനാണ്. വണ്ടിയില്‍ നിന്നിറങ്ങാന്‍ കഴിയാത്ത സാഹചര്യം. പെട്ടെന്ന് നിഷാദ് കണ്ടൂ... മഴയെ വകവയ്ക്കാതെ സ്‌കൂള്‍ വിട്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ ആ യാചകനെ പൊക്കിയെടുത്ത് റോഡരികിലെ നടപ്പാതയിലെത്തിക്കുന്നു. ആ നന്മയുടെ നിമിഷങ്ങള്‍ തന്റെ മൊബൈല്‍ ഫ്രെയിമില്‍ പകര്‍ത്തിയ നിഷാദ് ലോകത്തിന് മുന്നില്‍ കനിവിന്റെ ഒരേട് പകര്‍ത്തി നല്‍കുകയായിരുന്നു.
ദേവുവിനും സിബിച്ചനും ഒപ്പം നിഷാദ്

താമരക്കുളം വിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ദേവുവും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സിബിച്ചനുമാണ് ഇരുകാലുമില്ലാത്ത തമിഴ്‌നാട് സ്വദേശിയായ യാചകനെ പെരുമഴയെ വകവയ്ക്കാതെ വെള്ളക്കെട്ടില്‍ നിന്ന് പൊക്കിയെടുത്ത് സുരക്ഷിതസ്ഥലത്തെത്തിച്ച് നന്മയുടെ മാതൃകകളായത്.
ദേവുവിനെയും സിബിച്ചനെയും താമരക്കുളം വിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എം.എസ്.സലാമത്ത് ആദരിക്കുന്നു. സമീപം പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.എസ്.സലാമത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പിടിഎ ഇരുവരെയും ആദരിച്ചു. 

വൈറലായ നിഷാദിന്റെ എഫ്ബി പോസ്റ്റ്‌
തന്റെ ക്യാമറാ ക്ലിക്കിലൂടെ മുന്‍പും നിഷാദ് ചാരുംമൂട് ജംക്ഷനിലെ പല ജനകീയപ്രശ്‌നങ്ങളും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യത്വമുള്ള പുതുതലമുറയെ തന്റെ ക്ലിക്കിലൂടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ ചാരിതാര്‍ത്ഥ്യത്തിലാണ് ടാക്‌സി ഡ്രൈവറായ നിഷാദ് ഇപ്പോള്‍.



Post a Comment

2 Comments

  1. പത്രത്തിൽ കണ്ട വാർത്തയുടെ യഥാർത്ഥ വശം ഇതായിരുന്നു എന്ന് വെളിപ്പെടുത്തിയ ഇ-ദളം ഓൺലൈന് അഭിനന്ദനങ്ങൾ.

    ReplyDelete